വൈത്തിരി താലൂക്കിൽ എൽപിജി ഇന്ധനം കിട്ടാനില്ല
Mail This Article
കൽപറ്റ ∙ വൈത്തിരി താലൂക്കിൽ എൽപിജി ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം ഇല്ലാതായതോടെ വാഹന ഉടമകളും തൊഴിലാളികളും ബുദ്ധിമുട്ടുന്നു. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഓട്ടോ തൊഴിലാളികളാണ്. താലൂക്കിൽ 300 ഓട്ടോറിക്ഷകൾ എൽപിജി നിറച്ച് ഓടുന്നതായി തൊഴിലാളികൾ പറയുന്നു. കാർ ഉൾപ്പെടെ മറ്റു ടാക്സി വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും എൽപിജി ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ഇന്ധനം നിറയ്ക്കാൻ 25 കിലോമീറ്ററിൽ ഓടി ബത്തേരിയിലോ 33 കിലോമീറ്റർ അകലെ മാനന്തവാടിയിലോ പോകണം.
കൽപറ്റയിലെ പമ്പിൽ എൽപിജി സംവിധാനം 2 മാസം മുൻപാണ് നിർത്തിയത്. ഇതോടെ, മേപ്പാടി, വൈത്തിരി, ലക്കിടി, പടിഞ്ഞാറത്തറ, മുട്ടിൽ, കമ്പളക്കാട് എന്നിവിടങ്ങളിലൊക്കെയുള്ളവർ ദുരിതത്തിലായി. ആഴ്ചയിൽ 3 തവണയെങ്കിലും ഇന്ധനം നിറയ്ക്കണം. ഒരു തവണ പോയി വരാൻ 150 രൂപയുടെ ഇന്ധനം ചെലവാകുകയും ചെയ്യും. സ്റ്റോക്ക് ഉണ്ടെങ്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. പഴയ വണ്ടികളിൽ 13 ലീറ്ററും പുതിയവയിൽ 17 ലീറ്ററുമാണ് ഇന്ധനശേഷി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ വാഹനങ്ങൾ എൽപിജി സംവിധാനത്തിലേക്ക് മാറണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഇതിനുള്ള സൗകര്യം ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം. പലർക്കും വായ്പ ഉളളതിനാൽ വാഹനം വിൽക്കാൻ സാധിക്കുന്നില്ല. ഇന്ധനം നിറയ്ക്കാൻ സമീപത്ത് സൗകര്യം ഇല്ലാത്തതിനാൽ, വായ്പ അടവ് കഴിഞ്ഞ വണ്ടികൾ പോലും ആരും വാങ്ങുന്നില്ലെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. എൽപിജി സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഒന്നുമായില്ലെന്നും ഇവർ കുറ്റപ്പെടുത്തി.