ആദിവാസി യുവാവിന്റെ മരണം; സമഗ്ര അന്വേഷണം നടത്തണം

Mail This Article
മാനന്തവാടി ∙ ബാവലി കോളനിയിലെ മാധവന്റെയും സുധയുടെയും മകൻ ബിനീഷിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 5 ദിവസം മുൻപാണ് ബിനീഷ് കുടകിലെ ബിരുണാണിയിൽ ജോലിക്കുപോയത്. കുടകിലെ തൊഴിലിടങ്ങളിൽ ആദിവാസി മരണങ്ങൾ തുടർക്കഥകളാകുമ്പോഴും അധികാരികൾ അവഗണിക്കുകയാണ്.
ആദിവാസികളെ ജോലിക്ക് കൊണ്ടുപോവുമ്പോൾ ഊരുമൂപ്പൻ, എസ്ടി പ്രമോട്ടർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ, പൊലീസ് എന്നിവരെ അറിയിക്കണമെന്നും തൊഴിൽദിനങ്ങൾ, വേതനം തുടങ്ങി കൃത്യമായ വിവരങ്ങൾ നൽകണമെന്നുമുള്ള 2007 കലക്ടറുടെ സർക്കുലർ നിലവിലുണ്ട്. സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും നിലനിൽക്കുമ്പോഴാണ് തുടർച്ചയായ ആദിവാസി മരണങ്ങൾ സംഭവിക്കുന്നത്.
കൃത്യമായ കൂലിയോ അടിസ്ഥാന സൗകര്യങ്ങളോ ഇവർക്ക് ലഭിക്കാറില്ല. ഇതുവരെ 122ഓളം കുടക് മരണങ്ങൾ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തൊഴിലുടമകളുടെ സ്വാധീനവും തെളിവുകളുടെ അഭാവവും മൂലം മിസിങ് കേസുകളായി അവസാനിക്കുകയോ മരണങ്ങൾ പുറംലോകം അറിയാതെ ഒതുങ്ങുകയാണ് പതിവ്.
മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ പലർക്കും വിധവാ പെൻഷൻ പോലും ലഭിക്കാറില്ല. രാഷ്ട്രീയപാർട്ടികളും യൂണിയനുകളും തൊഴിലിടങ്ങളിലെ വിഷയങ്ങളിൽ മൗനം പാലിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. അധികൃതർ തൊഴിൽനിയമങ്ങൾ ശക്തമായി നടപ്പിലാക്കുകയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം.
ബിനീഷിന്റെ മരണത്തിൽ അടക്കം കുടകിലെ ആദിവാസി മരണങ്ങളിൽ കൃത്യമായ അന്വേഷണങ്ങൾ നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എ. അയ്യൂബ് അധ്യക്ഷത വഹിച്ചു. എൻ. ഹംസ, മഹറൂഫ് അഞ്ചുകുന്ന് എന്നിവർ പ്രസംഗിച്ചു