ജില്ലയിലെ ആദ്യ സപ്ലൈകോ പെട്രോൾ പമ്പ് മാനന്തവാടിയിൽ തുടങ്ങി

Mail This Article
മാനന്തവാടി ∙ സപ്ലൈകോ പെട്രോൾ പമ്പുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഭാരത് പെട്രോളിയം കോർപറേഷനുമായി ചേർന്ന് മൈക്രോ എടിഎം സംവിധാനത്തോടുകൂടി ആരംഭിച്ച സപ്ലൈകോ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോയുടെ 13–ാമത് ഔട്‌ലറ്റാണ് മാനന്തവാടിയിലേത്. ജനങ്ങളെ സഹായിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റുന്നതിനാലാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഒരു കിലോ അരി വിതരണം ചെയ്യുന്നതിലൂടെ സപ്ലൈകോ 11 രൂപയുടെ ബാധ്യതയാണ് ഏറ്റെടുക്കുന്നത്.സപ്ലൈകോയിൽ സബ്സിഡി നൽകുന്ന 13 ഉൽപന്നങ്ങൾക്ക് പുറമേ ആയിരത്തിൽപരം ഉൽപന്നങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ മാർക്കറ്റ് വിലയെക്കാൾ കുറവാണ് ഈടാക്കുന്നത്.
വിവിധ മേഖലകളിൽ നിന്നുള്ള ലാഭം കൂടി ഉൾപ്പെടുത്തിയാണ് സപ്ലൈകോ സബ്സിഡി നൽകുന്നതെന്നും മന്ത്രി പറഞ്ഞു.മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലി ആദ്യവിൽപന നടത്തി. കലക്ടർ ഡോ. രേണുരാജ്, സബ് കലക്ടർ മിസാൽ സാഗർ ഭാരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ കൗൺസിലർ വി.ഡി. അരുൺ കുമാർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ആൻഡ് ചെയർമാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എജിഎം എൻ. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫിസർ ജയിംസ് പീറ്റർ, ബിപിസിഎൽ റീട്ടെയ്ൽ സ്റ്റേറ്റ് ഹെഡ് കെ.വി. രമേശ് കുമാർ, ബിപിസിഎൽ റീട്ടെയ്ൽ ടെറിട്ടറി മാനേജർ ജയ് ദീപ് പോട്ട്ദാർ എന്നിവർ പ്രസംഗിച്ചു.