കൃഷിഭവൻ കയ്യടക്കി കൊക്കോ തൈകൾ

Mail This Article
പനമരം ∙ പനമരം കൃഷിഭവൻ ഓഫിസിനുള്ളിൽ 2500 കൊക്കോത്തൈകൾ ഇറക്കിയതോടെ ജീവനക്കാരും കർഷകരും ഓഫിസിൽ കയറിയിറങ്ങാൻ പാടുപെടുന്നു. പഞ്ചായത്തിലെ കർഷകരുടെ അപേക്ഷകൾ പോലും നേരാംവണ്ണം വയ്ക്കാൻ ഇടമില്ലാത്ത മുറികളിലാണ് വിതരണം ചെയ്യാനുള്ള തൈകൾ ഇറക്കി സൂക്ഷിച്ചിരിക്കുന്നത്. തൈകൾ വയ്ക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാലും പുറത്ത് വച്ചാൽ മോഷണം പോകുന്നതുമെന്നതിനാലുമാണു ജീവനക്കാരുടെ കസേരയുടെ അടിയിൽ വരെ വച്ചതെന്നാണു വിശദീകരണം. 2 ദിവസമായി തൈകൾ ഓഫിസിനുള്ളിലാണ്.കർഷകർക്കും സമിതികൾക്കും വിതരണം ചെയ്യാനുള്ള ഓരോ തൈകളും പച്ചക്കറി, നെൽവിത്തുകളും എത്തുമ്പോഴും അവസ്ഥ ഇതു തന്നെയാണ്. പഞ്ചായത്തിനോട് ചേർന്ന് 3 ചെറിയ മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്.
2 താൽക്കാലിക ജീവനക്കാരടക്കം 7 പേരാണ് ഓഫിസിൽ ഉള്ളത്. കൂടുതലും വനിതകളാണ്. നല്ലൊരു ശുചിമുറി പോലും ഇവിടെയില്ല. ഉള്ള ഒരെണ്ണത്തിന്റെ തറയടക്കം പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. 3 മുറികൾ ഉള്ളതിൽ ഒരു മുറിയുടെ പകുതിഭാഗം പഴയ രേഖകളും മറ്റും സൂക്ഷിച്ചതിനാൽ കർഷകർക്ക് ഇരിക്കാൻ പോലും സൗകര്യമില്ല. ഓഫിസിലേക്ക് എത്തുന്ന വഴിയിൽ സിറ്റിസൻ ഫെസിലിറ്റേഷൻ സെന്റർ എന്ന പേരിൽ പഞ്ചായത്ത് ഒരു മുറി ഉണ്ടാക്കുകയും ചെയ്തതോടെ മഴക്കാലത്ത് ഓഫിസിനകത്ത് എത്തുക ശ്രമകരമാണ്. സിറ്റിസൻ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല.