രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവം: രണ്ടു പേർ അറസ്റ്റില്‍

Mail This Article
മീനങ്ങാടി∙ കൊക്കോ കളക്‌ഷന്‍ സെന്ററിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേർ പിടിയിൽ. മോഷണ മുതലിന്റെ വില്‍പനയ്ക്ക് സഹായിച്ച കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിം (33), ഓമശ്ശേരി രാരോത്ത് പാലോട്ട് വീട്ടില്‍ മുഹമ്മദ് ഫജാസ് (25) എന്നിവരെയാണ് മീനങ്ങാടി എസ്ഐ ബി.വി.അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മീനങ്ങാടി സ്വദേശിയായ കടയുടമ ജോണ്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ജൂണ്‍ 23ന് പുലര്‍ച്ചെ മീനങ്ങാടി ടൗണിലെ കാഡ്ബറി കൊക്കോ കളക്‌ഷന്‍ സെന്ററില്‍ നിന്നാണ് കൊക്കോ പരിപ്പ് മോഷണം പോയത്. ആറു ചാക്കുകളിലായി സൂക്ഷിച്ച 2,22,000 രൂപ വിലയുള്ള 370 കിലോ ഗ്രാം പരിപ്പാണ് കവര്‍ന്നത്. കൊക്കോ കളക്‌ഷന്‍ സെന്ററിന്റെ അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന മുചുഭായും സഹായികളുമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. മോഷണ ശേഷം ഒരു ചാക്ക് ഹാഷിമിന്റെയും ഹിജാസിന്റെയും സഹായത്തോടെ താമരശ്ശേരിയിലെത്തിച്ച് വില്‍പന നടത്തി. മറ്റു അഞ്ച് ചാക്കുകള്‍ മലഞ്ചരക്ക് വ്യാപാരികൾക്ക് വിൽക്കാൻ ശ്രമക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അഞ്ചു ചാക്കുകൾ പൊലീസ് ബന്തവസിലെടുത്തു. ഒളിവില്‍ പോയ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.