വരവായി സൂര്യകാന്തി ‘ടൂറിസം’;വിളവെടുപ്പിനൊരുങ്ങി ഗുണ്ടൽപേട്ടിലെ പാടങ്ങൾ

Mail This Article
ഗുണ്ടൽപേട്ട് ∙ കർണാടക ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങളിൽ വിളവെടുപ്പിന് ഒരുക്കങ്ങൾ തകൃതി. ബന്ദിപ്പൂർ വനമേഖല കഴിഞ്ഞ് മദൂരിലൂടെ ഗുണ്ടൽപേട്ടിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ നോക്കെത്താദൂരത്തോളം ഏക്കർകണക്കിനു പാടങ്ങളിൽ സൂര്യകാന്തി പൂത്തുനിൽക്കുന്നതു കാണാം. ദേശീയപാത 766ന്റെ ഇരുവശങ്ങളിലുമായാണു സൂര്യകാന്തി കൃഷി. ഗുണ്ടൽപേട്ടിൽനിന്നു ഗോപാലസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഹംഗല, പുത്തനപുര, കള്ളിഗൗഡനഹള്ളി തുടങ്ങിയ ഗ്രാമങ്ങളിലും സൂര്യകാന്തി പാടങ്ങളുണ്ട്.ജൂൺ-ജൂലൈ മാസങ്ങളിലാണു സൂര്യകാന്തികൾ പൂത്തു വിളവെടുപ്പിനു പാകമാകുന്നത്. മഴ മാറിനിന്നാൽ ഈ മാസം അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരത്തിലോ വിളവെടുപ്പു നടത്താമെന്ന പ്രതീക്ഷയിലാണു കർഷകർ.
അതിർത്തിക്കപ്പുറം ഒട്ടേറെ കർഷകരുടെ ഉപജീവനമാർഗമാണു സൂര്യകാന്തി കൃഷി. പാടത്തിൽനിന്നു ഫോട്ടോയെടുക്കാൻ 20 രൂപ മുതലാണ് കർഷകർ ഈടാക്കുന്നത്. സീസണിൽ ഗുണ്ടൽപേട്ട് സൂര്യകാന്തിപ്പാടങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കായിരിക്കും.പച്ചക്കറി കൃഷി വലിയ ലാഭകരമല്ലാതായതോടെ ഒട്ടേറെ കർഷകരാണു സൂര്യകാന്തി കൃഷിയിലേക്കു തിരിഞ്ഞിരിക്കുന്നത്. വിത്തുനട്ടു കഴിഞ്ഞാൽ രണ്ടുതവണ കാടുനീക്കി ചാണകമിടുന്ന പണി മാത്രമേ സൂര്യകാന്തി കൃഷിക്ക് ആവശ്യമുള്ളൂ.
മേയിലാണു കർഷകർ കൃഷിയിറക്കുന്നത്. ഉണങ്ങിയ സൂര്യകാന്തിപ്പൂവിന് ഒരു കിലോയ്ക്ക് 50 മുതൽ 70 രൂപ വരെ ലഭിക്കും. 4 മാസം മാത്രമാണു സൂര്യകാന്തിപ്പൂക്കളുടെ ആയുസ്സ്.പൂക്കുന്നതു മുതൽ ഒരു മാസക്കാലം ഇവ വിടർന്നങ്ങനെ നിൽക്കും. മഞ്ഞ ഇതളുകൾ മൂപ്പെത്തിയിൽ പിന്നെ ചെടിയിൽ വിത്ത് മാത്രമാകും. സൂര്യകാന്തി എണ്ണയെടുക്കാനാണു പൂക്കൾ കൃഷി ചെയ്യുന്നത്. കേരളത്തിൽ വെളിച്ചെണ്ണ പോലെയാണ് ആളുകൾ കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത്.ഒരേക്കറിൽ കൃഷിയിറക്കാൻ 5 കിലോഗ്രാം വിത്ത് വേണം. 5 കിലോയുടെ വിത്ത് പാക്കറ്റിന് 2400 രൂപയാണു വില. ഏക്കറിൽനിന്ന് 5 ക്വിന്റൽ വരെ വിളവ് കിട്ടും. ഒരേക്കറിൽ കൃഷിയിറക്കാൻ പരമാവധി 35,000- 40,000 രൂപ വരെയാകും. സ്വന്തം സ്ഥലമില്ലാത്തവർക്കു പാട്ടത്തുക വേറെ.