കാട്ടാനയ്ക്കിഷ്ടം മോട്ടറും പൈപ്പും: നശിപ്പിക്കുന്നത് കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടറുകൾ

Mail This Article
പനമരം∙ പൂതാടി പഞ്ചായത്തിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന, വീണ്ടും കിണറ്റിൽ നിന്ന് വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടറും പൈപ്പുകളും തകർത്തു. കഴിഞ്ഞ രാത്രി പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് വണ്ടിക്കടവ് പ്രദേശത്തിറങ്ങിയ കാട്ടാനയാണു ഏങ്ങപ്പള്ളി മാണി, മാത്യു എന്നിവരുടെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടറും പൈപ്പുകളും തകർത്തത്. ഇന്നലെ എത്തിയ കാട്ടാന കൃഷികൾ നശിപ്പിച്ച് തിരിച്ചു പോകും വഴി പുലർച്ചെയാണ് കമുകിലൂടെ കെട്ടിവച്ച പൈപ്പും പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന കേബിളും പലയിടത്തായി വലിച്ചു പൊട്ടിച്ച് ചവിട്ടിക്കൂട്ടിയത്.

കഴിഞ്ഞ മാർച്ച് 22 നും മാണിയുടെ മോട്ടറും പൈപ്പുകളും കാട്ടാന നശിപ്പിച്ചിരുന്നു. അതിനു ശേഷം വാങ്ങി സ്ഥാപിച്ച പുതിയ മോട്ടറും പൈപ്പുമാണ് ഇന്നലെ വീണ്ടും തകർത്തത്. മൂന്നര മീറ്റർ ഉയരത്തിൽ കമുകുകളിലൂടെ 100 മീറ്റർ നീളത്തിൽ സ്ഥാപിച്ച പൈപ്പ് പലയിടങ്ങളിലായി ഇതിനിടെ 7 തവണ കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാന നശിപ്പിച്ച പൈപ്പ് മാറ്റി സ്ഥാപിച്ച വകയിൽ തന്നെ 2 മാസത്തിനിടെ നല്ലൊരു തുക ചെലവായെന്നു മാണി പറയുന്നു. പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കൃഷികൾ കഴിഞ്ഞ 3 ആഴ്ചകൾക്കിടെ കാട്ടാന നശിപ്പിച്ചു. കൃഷിയിടങ്ങളും കിണറും വാഹനങ്ങളും വെള്ളം പമ്പു ചെയ്യുന്ന മോട്ടറും ശുദ്ധജല സംഭരണികളും മതിലും ഗേറ്റും മറ്റും കാട്ടാനകൾ തകർത്ത് തരിപ്പണമാക്കുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയാണ് പൂതാടി പഞ്ചായത്തിലെ കർഷകർക്കുള്ളത്.