ട്വിസ്റ്റിൽ ഇത്തവണ ഗഗാറിന് അടിതെറ്റി, അപ്രതീക്ഷിത നേതൃമാറ്റം; രണ്ടു ചേരിയായി ബലാബലം

Mail This Article
ബത്തേരി ∙ അപ്രതീക്ഷിത നേതൃമാറ്റത്തിലൂടെ സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം. സമ്മേളനം തിരഞ്ഞെടുത്ത 27 അംഗ ജില്ലാ കമ്മിറ്റി, സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി ആദ്യയോഗം ചേരുന്നതുവരെ പി.ഗഗാറിൻ മൂന്നാം ടേമിലും തുടരുമെന്നായിരുന്നു സൂചന. എന്നാൽ, സമ്മേളനത്തിൽ തലേദിവസമുണ്ടായ ചില ചർച്ചകളും അടിയൊഴുക്കുകളും ഗഗാറിന് പ്രതികൂലമായി. സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്ത ഇ.പി.ജയരാജൻ, എളമരം കരീം, പി.കെ. ശ്രീമതി തുടങ്ങിയ മേൽക്കമ്മിറ്റിയംഗങ്ങളുടെ പിന്തുണ റഫീഖിനു ലഭിക്കുകയും ചെയ്തു. ഗഗാറിനു പിന്നാലെ റഫീഖിന്റെ പേരുകൂടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടതോടെ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്ന് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന വിവരം ശേഖരിച്ചു.
12 പേരുടെ പിന്തുണ പി. ഗഗാറിനും 15 പേരുടേത് റഫീഖിനുമാണെന്നു വ്യക്തമായി. തുടർന്ന് ഗഗാറിൻ പിന്മാറുകയും റഫീഖിനെ സെക്രട്ടറിയായി യോഗം പ്രഖ്യാപിക്കുകയുമായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായ മുപ്പത്തിയാറുകാരൻ പാർട്ടിയുടെ കൂടി അമരത്തേക്കെത്തുന്നതോടെ ജില്ലയിൽ ചെറുപ്പമാകാനൊരുങ്ങുകയാണ് സിപിഎം. പാർട്ടിയിലെ രണ്ടു ചേരികൾ തമ്മിലുള്ള ഉൾപ്പോരിന്റെ ഫലം കൂടിയാണ് ഇന്നലെ നടന്ന സെക്രട്ടറി തിരഞ്ഞെടുപ്പെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഗഗാറിൻ പക്ഷത്തുണ്ടായിരുന്ന ചിലരെ മറുപക്ഷം അവസാന നിമിഷം വരുതിയിലാക്കുകയായിരുന്നു.
ട്വിസ്റ്റിൽ ഇത്തവണ ഗഗാറിന് അടിതെറ്റി
2017ലെ കൽപറ്റ സമ്മേളനത്തിൽ പി.ഗഗാറിൻ ആദ്യമായി ജില്ലാ സെക്രട്ടറിയായപ്പോൾ അദ്ദേഹത്തെ പിന്തുണച്ചയാൾ തന്നെയാണ് ഇന്ന് അദ്ദേഹത്തെ നീക്കാനും മുൻകയ്യെടുത്തതെന്നാണു വിവരം. അന്ന് ഗഗാറിനെതിരെ രംഗത്തുണ്ടായിരുന്ന കെ. ശശാങ്കന് സംഭവിച്ചത് ഇന്ന് അതുപോലെ ഗഗാറിന് സംഭവിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് പി.ഗഗാറിന്റെ പേര് നിർദേശിക്കുകയും പിന്താങ്ങുകയും ചെയ്തതിന് പിന്നാലെയാണു റഫീഖിന്റെ പേരും വന്നത്.
2 പേരുടെ പിന്തുണ കൂടി ഗഗാറിന് ലഭിച്ചിരുന്നെങ്കിൽ ഫലം മറിച്ചാകുമായിരുന്നു. ഏരിയ സമ്മേളനങ്ങളിൽ കാര്യമായ പ്രശ്നങ്ങളോ പൊട്ടിത്തെറികളോ ഇല്ലാതിരുന്നതിനാൽ നിലവിലെ നേതൃത്വം ജില്ലാ സമ്മേളനത്തിലും തുടരുമെന്ന പ്രതീതിയായിരുന്നു സമ്മേളനനഗരിയിൽ. ഗഗാറിനൊപ്പമുള്ളവർക്കു പ്രാമുഖ്യം നൽകിയാണു ഏരിയ നേതൃത്വങ്ങളെയും ജില്ലാ സമ്മേളനപ്രതിനിധികളെയും തിര ഞ്ഞെടുത്തതും. എന്നാൽ, സമ്മേളനത്തിൽ നടന്ന ചർച്ചകൾ ജില്ലയിലെ പാർട്ടിയുടെ ദയനീയ അവസ്ഥ തുറന്നുകാട്ടുന്നതായി.
ഇതോടെ നേതൃമാറ്റമെന്ന വികാരവും ശക്തിപ്പെട്ടു. ഈ സാഹചര്യം മനസ്സിലാക്കിയുള്ള മറുകണ്ടം ചാടലുകളും നടന്നു. ഇതിന്റെയെല്ലാം ഫലമാണു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള റഫീഖിന്റെ കടന്നുവരവെന്നാണു സമ്മേളന പ്രതിനിധികൾ നൽകുന്ന വിവരം. ഐകകണ്ഠ്യേനയാണു സെക്രട്ടറിയെ നിശ്ചയിച്ചതെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നുമാണു സമ്മേളനവേദിയിൽ പി.കെ. ശ്രീമതിയടക്കമുള്ള നേതാക്കൾ മാധ്യമങ്ങളോടു പ്രതികരിച്ചത്.