ADVERTISEMENT

‘അഷ്ടമുടിയെ ഇഷ്ടമുടിയാക്കാം’ നിങ്ങൾക്കു കൂടെ നിൽക്കാമോ? ചോദിക്കുന്നത് ഇരുപത്തിമൂന്നുകാരി അപർണ. ഒന്നു പോ കൊച്ചേ, നീ എന്തു ചെയ്യാനാ.. എന്നു ചോദിക്കുന്നവരെ കൊല്ലം മൺറോ തുരുത്ത് സ്വദേശിനി എസ്. അപർണ ക്ഷണിക്കുകയാണ്, ഈ വരുന്ന ജലദിനത്തിൽ 22ന് അഷ്ടമുടിക്കായലിലേക്ക്.  

കായലിലെ മാലിന്യങ്ങളെ ഭംഗിയോടെ നിങ്ങളുടെ വീട്ടിലെത്തിക്കാമെന്നാണു വാഗ്ദാനം. ദൗത്യത്തിൽ ഈ ബിഎഡ് വിദ്യാർഥിനി‍ക്കൊപ്പം കുറച്ചു കൂട്ടുകാരുമുണ്ട്. 

വഴിയോരങ്ങളിൽ ആളുകൾ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളിൽ കല നിറച്ച (ഡേക്കപാഷ്) അപർണ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിലെ താരമാണ്. കോളജിൽ പോകുന്ന സമയത്തു റോഡിൽ നിന്നു കുപ്പികൾ പെറുക്കിയെടുത്ത് അതിൽ ചിത്രപ്പണികൾ നടത്തി നല്ലൊന്നാന്തരം കരകൗശല വസ്തുവാക്കി ഫെയ്സ്ബുക് വഴി വിൽക്കുന്നു. 

‘എനിക്ക് ഏറ്റവുമധികം കുപ്പികൾ ലഭിക്കുന്നത് അഷ്ടമുടിക്കായലിന്റെ തീരത്തു നിന്നാണ്. കൂടുതൽപ്പേരും മാലിന്യം തള്ളുന്നതും ഇവിടെയാണ്. മാലിന്യക്കൂമ്പാരമായി മാറിയ അഷ്ടമുടിക്കായലിൽ നിന്നു റീസൈക്കിൾ ചെയ്യാനാകുന്നവ ശേഖരിച്ച് അവയെ പുതിയ വസ്തുവാക്കി മാറ്റുന്ന പരിപാടിയാണ് 22നു നടത്തുന്നത്. കുപ്പികളും റീസൈക്കിൾ ചെയ്യാൻ കഴിയുന്ന മറ്റു വസ്തുക്കളുമെടുത്ത് അന്നു തന്നെ അവയെ ഭംഗിയാക്കും,’ അപർണ പറയുന്നു.

കായലിലേക്കു വലിച്ചെറിയുന്ന എല്ലാ മാലിന്യങ്ങളെയും ഇങ്ങനെ മാറ്റിയെടുക്കാൻ കഴിയില്ലെന്നും നല്ല നിശ്ചയമുണ്ട്. എങ്കിലും തന്നാലാവുന്നത് ചെയ്യുക. 

എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്, ‘ഇത്ര കുപ്പികൾ എവിടുന്നു കിട്ടുന്നു?’, ‘എങ്ങനെയാ ഇതു ചെയ്യുന്നത്?’ ഇതിനൊക്കെയുള്ള മറുപടി ആ ദിവസം നിങ്ങൾക്കു ലഭിക്കുമെന്നും അപർണ. 

പരിപാടിയിൽ ആർക്കും പങ്കെടുക്കാം. എങ്ങനെയാണു മാലിന്യത്തെ പുതുരൂപത്തിലാക്കുകയെന്ന് അവൾ പറഞ്ഞു തരും. ഒപ്പം മാലിന്യങ്ങൾ കുറയ്ക്കാനുള്ള ചർച്ചകളും മറ്റു പ്രവർത്തനങ്ങളുമൊക്കെ നടത്താനും ശ്രമിക്കുന്നു.എല്ലാവരും ചേർന്നു രൂപമാറ്റം വരുത്തിയ പുതിയ കരകൗശല വസ്തുക്കൾ അന്ന് അഷ്ടമുടിക്കായലിനു തീരത്തു തന്നെ വിൽപന നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com