സോഷ്യൽ മീഡിയക്ക് രണ്ടു വർഷം അവധി; റിസൽട്ട് വന്നപ്പോൾ സിവിൽ സർവീസിൽ റാങ്ക് 14
Mail This Article
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി രണ്ടു വർഷം സോഷ്യൽ മീഡിയക്ക് അവധി കൊടുത്തു. റിസൽട്ടു വന്നപ്പോൾ അഖിലേന്ത്യ തലത്തിൽ 14ാം റാങ്ക്. ഹരിയാനയിലെ റോതക് സ്വദേശി അങ്കിത ചൗധരിയാണ് ഫെയ്ബുക്കിന്റെയും വാട്ട്സ് അപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ പ്രലോഭനങ്ങളെ മാറ്റി വച്ചു തിളക്കമാർന്ന വിജയം നേടിയത്.
രണ്ടാം വട്ട പരിശ്രമത്തിനൊടുവിലാണ് അങ്കിതയെ തേടി റാങ്കെത്തിയത്. റോതക്കിലെ ഇൻഡസ് പബ്ലിക് സ്കൂൾ, ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ്, ഐഐടി ഡൽഹി എന്നിവിടങ്ങളിലായിരുന്നു അങ്കിതയുടെ പഠനം. റോതക്കിലെ ഒരു പഞ്ചസാര മില്ലിൽ അക്കൗണ്ടന്റ് ആണ് അങ്കിതയുടെ പിതാവ് സത്യവാൻ. അമ്മ നാലു വർഷം മുൻപു വാഹനാപകടത്തിൽ മരണപ്പെട്ടു.
സ്കൂൾ കാലഘട്ടം മുതൽ തന്നെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അങ്കിതയെന്നു പിതാവ് പറയുന്നു. പുസ്തക വായനയും ഡിസ്കവറി ചാനൽ കാണലുമാണ് അങ്കിതയുടെ ഇഷ്ട വിനോദങ്ങൾ.