അഞ്ചു വർഷത്തെ കഠിനാധ്വാനം കൊണ്ടു വന്ന സിവിൽ സർവീസ് മൂന്നാം റാങ്ക്
Mail This Article
ഇന്ത്യയിലെ മധ്യ വർഗ്ഗ കുടുംബങ്ങളുടെ സ്വപ്നമാണു കുടുംബത്തിൽ ഒരു ഐഎഎസുകാരൻ. ജുനൈദ് അഹമ്മദിന്റെ കുടുംബവും വ്യത്യസ്തമല്ലായിരുന്നു. വക്കീലായ അച്ഛൻ ജാവേദ് ഹുസൈന്റെയും വീട്ടമ്മയായ അമ്മ ഐഷ റാസയുടെയും ആഗ്രഹപ്രകാരം ജുനൈദും അതിനു വേണ്ടി പരിശ്രമിച്ചു. ഒന്നും രണ്ടുമല്ല, നീണ്ട അഞ്ചു വർഷം. ഒടുവിൽ തന്റെ 27ാo വയസ്സിൽ ജുനൈദ് വീട്ടിലെത്തിച്ചത് സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ തന്നെ മൂന്നാം റാങ്ക്.
ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ ജുനൈദ് 2014ലാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷത്തേത് അഞ്ചാമത്തെ ശ്രമവും. ആദ്യമൊക്കെ തോൽവികൾ ഒന്നിനു പിറകെ ഒന്നായി എത്തിയെങ്കിലും ജുനൈദ് പിന്മാറിയില്ല. മനസ്സ് തളരാതെ വീണ്ടും വീണ്ടും പഠിച്ചു.
ഒടുവിൽ കഠിനാധ്വാനത്തിനും സ്ഥിര പ്രയത്നത്തിനും ആദ്യമായി ഫലമുണ്ടായതു കഴിഞ്ഞ വർഷം. 2017ൽ എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ 352-ാം റാങ്കോടെ ജുനൈദ് ആദ്യമായി വിജയ മധുരം നുണഞ്ഞു. ഇന്ത്യൻ റവന്യൂ സർവീസിലേക്കാണു പ്രവേശനം ലഭിച്ചത്. അപ്പോഴും ഐഎഎസ് സ്വപ്നം കൈവിട്ടില്ല. അങ്ങനെ വീണ്ടും എഴുതി. മുൻ പരിചയം തുണയായി എത്തിയപ്പോൾ മൂന്നാം റാങ്കിന്റെ വിജയത്തിളക്കം സ്വന്തമാക്കി. ഫരീദാബാദിൽ കസ്റ്റംസ് ഓഫീസറായി പരിശീലനം പുരോഗമിക്കുമ്പോഴാണു ജുനൈദിനെ തേടി ഈ സന്തോഷ വാർത്ത എത്തുന്നത്. ജുനൈദിന്റ സഹോദരൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.