നീറ്റ് പരീക്ഷയെക്കുറിച്ച് ടെൻഷനോ? ഒന്നാം റാങ്കുകാരനു പറയാനുള്ളത് കേൾക്കാം
Mail This Article
എൻജിനീയറിങ് എൻട്രൻസിനു റാങ്ക് കുറയുമ്പോൾ എല്ലാം കഴിഞ്ഞെന്നു വിചാരിക്കുന്ന കുട്ടികളും മാതാപിതാക്കളും വി. എസ്. വിഘ്നേഷിന്റെ അനുഭവം വായിച്ചറിയണം. ആദ്യ തവണ എൻട്രൻസ് പരീക്ഷയിൽ കുറച്ചു പിന്നിലായ വിഘ്നേഷ് തോറ്റു കൊടുക്കാൻ തയാറായില്ല. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ റിപ്പീറ്റേഴ്സ് ബാച്ചിനു ചേർന്നു. അങ്ങനെ നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ ജനറൽ വിഭാഗത്തിൽ 905 റാങ്കും പട്ടിക ജാതി വിഭാഗത്തിൽ 14 റാങ്കും നേടി. കേരളത്തിൽ ജനറൽ വിഭാഗത്തിൽ 105 ാം റാങ്കും പട്ടിക ജാതി വിഭാഗത്തിൽ ഒന്നാം റാങ്കും നേടിയ വിഘ്നേഷിന് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു.
വിഘ്നേഷിന്റെ വിജയമന്ത്രം
ആറു മണിക്കൂർ കൃത്യമായി പഠനത്തിനു മാറ്റിവയ്ക്കണം. കോച്ചിങ് സെന്ററിലെ പരിശീലനം വളരെ വിലപ്പെട്ടതാണ്. അധ്യാപകർ നിർദേശിക്കുന്ന രീതിയിൽ പഠിക്കണം. നീറ്റ് പരീക്ഷയെന്നു കേൾക്കുമ്പോൾ വെറുതേ ടെൻഷൻ അടിക്കരുത്. മുൻവർഷത്തെ ചോദ്യ പേപ്പറുകൾ പലയാവർത്തി ചെയ്ത് സമയം നന്നായി മാനേജ് ചെയ്ത് പരീക്ഷയെ നേരിടുക. ചെറുപ്പം മുതൽ ഡോക്ടർ, എൻജിനീയർ എന്ന ലക്ഷ്യം മാത്രം കണ്ടു പഠിക്കരുത്. പ്രഫഷനോട് താൽപര്യമുണ്ടെങ്കിൽ പത്താം ക്ലാസിൽത്തന്നെ ഒരുക്കം തുടങ്ങുക. പ്ലസ് ടു തലത്തിലെ എൻസിആർടിയുടെ പാഠപുസ്തകങ്ങൾ നന്നായി പഠിക്കുക. പഠനം കഴിഞ്ഞുള്ള സമയം വിഘ്നേഷ് ചെയ്തത് ക്രിക്കറ്റ് കളിച്ചും കൂട്ടുകാർക്കൊപ്പം സമയം ചെലവിട്ടും മാനസിക സമ്മർദം അകറ്റുകയായിരുന്നു.
മാതാപിതാക്കൾക്കു പറയാനുളളത്
പരീക്ഷ തയാറെടുപ്പിന്റെ ഓരോ ഘട്ടത്തിലും കുട്ടികൾക്കു മാനസിക പിന്തുണ നൽകുക. എൻട്രൻസ് ജീവിതത്തിന്റെ അവസാനമൊന്നുമല്ലെന്നു ചിന്തിക്കാൻ പഠിപ്പിക്കുക. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ കുട്ടിയെ ശകാരിക്കുന്നതിനു പകരം ആത്മവിശ്വാസം നൽകുക. എടവണ്ണ സർക്കാർ ഹൈസ്കൂൾ അധ്യാപകൻ പി ടി ഷാജുവാണ് വിഘ്നേഷിന്റെ പിതാവ്. എം ബേബിയാണ് മാതാവ്. പി. എസ്. വൈഷ്ണു സഹോദരൻ.