ADVERTISEMENT

ഒരു സർക്കാർ ജോലി നേടുക എന്നത് പലരുടെയും സ്വപ്നമാണ്. ചിലർ ആ സ്വപ‌്നം വളരെ വേഗം സ്വന്തമാക്കും. മറ്റു ചിലർ ഏറെ ബുദ്ധിമുട്ടി ലക്ഷ്യം കൈവരിക്കും വരെ പരിശ്രമിക്കും. പല ചോദ്യങ്ങളെയും അതിജീവിച്ച് പിഎസ്‍സി വിജയം നേടിയ അർജുന്‍ എന്ന യുവാവിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്...

അര്‍ജുന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

''ബിടെക് കഴിഞ്ഞു പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അമ്മയെ അടുക്കളയിൽ സഹായിച്ച് നടക്കണ സമയം.. തീറ്റ മാത്രം ആയോണ്ടാകും, ഇടക്ക് ഓരോ പണികളും തരാൻ തുടങ്ങി.. അങ്ങനെ ഒരു ദിവസം തേങ്ങാ ചിരണ്ടികൊണ്ട് ഇരിക്കുമ്പോൾ ആണ് പത്രത്തിൽ ആ പരസ്യം കണ്ടത്.. ചേർത്തല ബ്രില്യൻസിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കോച്ചിങ് ആരംഭിക്കുന്നു.. ഉടനെ ചെല്ലാൻ..

തേങ്ങാ ചിരണ്ടാനുള്ള ജന്മനാ ഉള്ള മടി കാരണം അമ്മയെ വിളിച്ചു കാണിച്ചു.. പോയി ചേരട്ടെ എന്ന്.. ''.. നീ ആദ്യം ആ തേങ്ങാ മൊത്തം ആക്കു.. എന്നിട്ട് പോയി തുണി വിരിച്ചിട്...എന്നിട്ട് ആലോചിക്കാം..'' ''..അത് ശരി, ഇതൊക്കെ ചെയ്തിട്ട് പിന്നെന്തിനാ ആലോചിക്കുന്നെ...'' കൈയിൽ കത്തി പിടിച്ചു നിക്കുന്നത് കൊണ്ട് മനസ്സിൽ ആലോചിച്ചു... പണിയെല്ലാം ചെയ്ത് വിശ്രമവേളകൾ ചാറ്റിലൂടെ ആനന്ദകരമാക്കുന്ന സമയത് അമ്മ വന്നു..''.. ഇന്നാ പൈസ.. പോയി ചേരൂ.. ഒറ്റ കാര്യമേ എനിക്ക് നിർബന്ധമുള്ളൂ.. എത്ര നാൾ എടുത്തിട്ട് ആയാലും കുഴപ്പമില്ല, സർക്കാർ ജോലീം കൊണ്ട് ഇങ്ങു വന്ന മതി...''

ര്യാദയ്ക്ക് അവിടെങ്ങാനും ഇരുന്ന് തേങ്ങാ ചിരണ്ടിയാൽ മതിയായിരുന്നു എന്നു തോന്നിയ നിമിഷം.. ഒരു തമാശ പറഞ്ഞാൽ പോലും മനസിലാകാത്ത അമ്മ.. അമ്മയാണത്രെ അമ്മ.. പേര വടി കൈയെത്തും ദൂരത്തു ഉള്ളത് അറിയാവുന്നത് കൊണ്ട് വണ്ടിയും എടുത്ത് പോയി.. ചേർന്ന്.. അവിടുത്തെ സ്റ്റാഫ് പറഞ്ഞു, ''.. ഇപ്പോൾ ക്ലാസ് നടക്കുവാണ്, കേറിയിരുന്നോ.. '' എന്‍റെ പൊന്നു ചേച്ചി, ഇന്ന് തന്നെ വേണോന്നില്ല. നാളെ വരാം..വേണ്ടന്നെ, കേറിക്കോ...'' ചെന്നപ്പോ മലയാളം.. ഇതൊക്കെ ചീള്, ഏറ്റോം വേഗത്തിൽ ജോലി വാങ്ങിയ ആൾക്കുള്ള സമ്മാനം മനസ്സിൽ ഉറപ്പിച്ച് കേറി... പിന്നൊരു കളി ആയിരുന്നു.. സന്ധി, സമാസം, തദ്ധിതം... ഇത്രേം നാൾ സംസാരിച്ചത് ഏത് ഭാഷ ആയിരുന്നു എന്ന് തോന്നിക്കൊണ്ട് ആരംഭിച്ചു... അതായിരുന്നു തുടക്കം...

എൽഡിസി റാങ്ക് 24 വാങ്ങി ദിപ്പോ ജോലിക്ക് കേറും എന്ന് പറഞ്ഞു നിൽക്കുന്ന ഗ്രീഷ്മ ചേച്ചി ആയിരുന്നു സത്യത്തിൽ ആദ്യ ഗുരു.. ദൈവം തോന്നിച്ചിടാകും, പോകുന്നതിന് മുന്നേ എന്നേ ഇരുത്തി കുറെ പഠിപ്പിച്ചു.. ഉഴപ്പുമ്പോൾ തല്ലി തന്നെ പഠിപ്പിച്ചു.. അങ്ങനെ എന്താണ് പിഎസ്‌സി എന്നും എങ്ങനെയാണു പഠിക്കേണ്ടത് എന്നും മനസിലാക്കി തന്നു ചേച്ചി എൽഡിസി ആയി പോയി... എഴുതിയ എക്സാമിനൊക്കെ ലിസ്റ്റിൽ വന്നു.. ജനറൽ കാറ്റഗറി ആണ് നിനക്കൊന്നും ഇതു കിട്ടാൻ പോണില്ല എന്നു പറയാത്ത ആൾക്കാർ കുറവ്.. മനസു മടുക്കുമ്പോൾ അമ്മ പറയും, നിനക്കു പൈസ തന്നത് ഞാനാണ് അവരല്ല.. 36 വയസു ആയാലും ശരി, ജോലി വാങ്ങാതെ ഇങ്ങോട്ട് വന്ന പച്ച വെള്ളം തരില്ല.. വീക്നെസ്സിൽ തന്നെ കേറി പിടിച്ചു.. എന്ന പിന്നെ അങ്ങനെ തന്നെ എന്ന് പറഞ്ഞു പിന്നേം നടന്നു.. ഒരേ മൈൻഡ് ഉള്ള കുറെ എന്നതിനെ ഇവിടെയും കിട്ടി.. പക്ഷെ ജോലി മാത്രം വരുന്നില്ല..

അങ്ങനെ പഠിപ്പിക്കാൻ കയറി.. മാനേജർ ബിജു സർ പറഞ്ഞിട്ട്.. ക്ലാസിൽ ചെന്നു നിൽക്കുമ്പോൾ സംശയങ്ങൾ വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് അല്പം കൂടെ നല്ലോണം പഠിക്കാൻ തുടങ്ങി.. വാൽ മുറിഞ്ഞു നിക്കണ്ട എന്ന് കരുതി മാത്രം.. അതൊരു വഴിത്തിരിവ് ആയിരുന്നു..എൽഡിസി, സിവിൽ സപ്ലൈസ്, റെയിൽവേ, ബീവറേജ്‌സ്, എല്ലാത്തിലും 50 ൽ താഴെ വന്നു.. മാത്‍സ് അറിയാമായിരുന്നു എങ്കിലും സ്പീഡ് ആക്കി തന്ന അനീഷ് സർ, അരുൺ സർ.. ജികെ സെറ്റ് ആക്കി തന്ന ഒരുപാട് സാറുമാർ.. ഇംഗ്ലീഷും അറിയാമായിരുന്നു എങ്കിലും 100% ആക്കി തന്നെ ശ്രീക്കുട്ടൻ സർ.. പൈസ ഇല്ലാണ്ട്‌ ഇരുന്നപ്പോൾ ക്ലാസ് എടുക്കാൻ അവസരം തന്ന ബിജു സർ.. നന്ദി പറഞ്ഞാൽ തീരില്ല.. അവരോടും, ചേർത്തല ബ്രില്യൻസിനോടും.. ഗ്രീഷ്മേച്ചി ഹൈക്കോർട്ട് അസിസ്റ്റന്റ് ആയിന്നു കേട്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ് ചേച്ചിടെ കൂടെ തന്നെ ജോലി ചെയ്യണം എന്ന്.. അതും ദൈവം സാധിച്ച തന്നു.. മൂന്നാമത്തെ ജോലി ആയി, കേരള ഹൈക്കോർട്ടിൽ എത്തി.. ഒരുമിച്ച് അല്ലെങ്കിലും അടുത്തടുത്ത ഓഫീസിൽ..

ജനറൽ ആയത് കൊണ്ട് ഈ സാധനം കിട്ടില്ല എന്ന് പറഞ്ഞു മടുപ്പിച്ചവരോടൊന്നും ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.. ലിസ്റ്റിൽ വരും, അവളെ തരുമോ എന്ന് ചോദിച്ചപ്പോൾ പുച്ഛിച്ചവരോടും ദേഷ്യമില്ല.. കാരണം, തമാശക്ക് ഞാൻ പറഞ്ഞപ്പോൾ അത് കാര്യമായെടുത്ത് ആകെ ഉണ്ടായിരുന്ന കുറച്ചു പൈസ എടുത്തോണ്ട് വന്നു പോയി അഡ്മിഷൻ എടുക്കൂ എന്ന് പറഞ്ഞ ഒരാളുണ്ട്... 

എല്ലാം അയാൾക്ക് വേണ്ടി മാത്രമാണ് ഇതുവരെ ചെയ്തത്.. അച്ഛൻ മരിച്ച പിള്ളേരാണ്, വഴി പിഴച്ച് പോകും എന്ന് പറഞ്ഞവരുടെ മുന്നിൽ അന്ന് അയാൾ ഒന്നും മിണ്ടിട്ടില്ല.. ഇന്നും മിണ്ടുന്നില്ല.. പക്ഷെ നിശബ്ദമായി ഒരു ചിരി ചിരിക്കുന്നുണ്ട് അയാൾ.. അല്പം അഹങ്കാരത്തോടെ തന്നെ.. ആ ചിരിക്ക് വേണ്ടിയാരുന്നു ഞാൻ എല്ലാം ചെയ്തത്....''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com