പിഎസ്‌സി ജോലികൾ പിന്നാലെ; അറിയണം ഹരികൃഷ്ണന്റെ വിജയരഹസ്യങ്ങൾ
Mail This Article
അൽപം മനസുവച്ചാൽ ആർക്കും നിഷ്പ്രയാസം നേടാൻ കഴിയുന്നതേയുള്ളൂ സർക്കാർ ജോലിയെന്നാണ് ഹരികൃഷ്ണന്റെ പക്ഷം. ആവേശത്തോടെ പരീക്ഷാ പരിശീലനം തുടങ്ങുന്ന പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നതുകൊണ്ടാണ് ലക്ഷ്യത്തിലെത്താതെ പോകുന്നത്. ചിട്ടയായ പഠനത്തിലൂടെ ആശിച്ച സർക്കാർ ജോലി നേടാൻ കഴിയുമെന്ന് സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നു ഹരികൃഷ്ണൻ.
ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയ എം.ജി.ഹരികൃഷ്ണനു പിഴച്ചില്ല. ഒരു ഡസനിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച ഇടം കണ്ടെത്തി. ഇതിൽ എട്ടെണ്ണത്തിൽ നിയമനശുപാർശയും ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലാർക്കാണ് ഇപ്പോൾ ഹരികൃഷ്ണൻ.
സ്വന്തമായ പഠനത്തിനൊപ്പം അടൂർ ബ്രില്യൻസ് കോളജിലും ഹരികൃഷ്ണൻ പരിശീലനം നടത്തിയിരുന്നു. പഠനത്തിനു പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും. ഐഎച്ച്ആർഡി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലാണ് ഹരികൃഷ്ണൻ ആദ്യമായി ഇടംപിടിച്ചത്. തുടർന്ന് ബെവ്കോ എൽഡിസി, ഹൈക്കോടതി അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ഫോറസ്റ്റർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഭവനനിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, വിവിധ വകുപ്പുകളിൽ എൽഡിസി (പത്തനംതിട്ട), റിസർവ് കണ്ടക്ടർ, ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് എന്നിവയാണ് ഹരികൃഷ്ണൻ ഉൾപ്പെട്ട പ്രധാന റാങ്ക് ലിസ്റ്റുകൾ.
ബെവ്കോ എൽഡിസിയായിട്ടായിരുന്നു ആദ്യ നിയമനം. ഈ തസ്തികയിൽ ജോലിയിലിരിക്കെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് പഞ്ചായത്തു വകുപ്പിൽ നിയമനം ലഭിച്ചു. പിന്നീട് റിസർവ് കണ്ടക്ടർ, ഹൈക്കോടതി അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, കെഎസ്എഫ്ഇ ജൂനിയർ അസിസ്റ്റന്റ് തുടങ്ങി എട്ടു തസ്തികകളിൽ നിയമന ഉത്തരവ് ലഭിച്ചെങ്കിലും പഞ്ചായത്തുവകുപ്പിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
കുളനട മട്ടല്ലിൽ ഹൗസിൽ പൊതുമരാമത്ത് വകുപ്പിൽ നിന്നു വിരമിച്ച ഗോപാലകൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക അനിതയുടെയും ഏക മകനാണ്. ഭാര്യ അഞ്ജലി മണ്ണുസംരക്ഷണ വകുപ്പിൽ വർക് സൂപ്രണ്ടായി ജോലി ചെയ്യുന്നു. മകൻ രണ്ടര വയസുകാരൻ അക്ഷിത് കൃഷ്ണൻ. ജോലിത്തിരക്കിനിടയിലും പൊതുവിജ്ഞാന േശഖരണത്തിന് ഇപ്പോഴും ഹരികൃഷ്ണൻ സമയം കണ്ടെത്താറുണ്ട്.
‘‘തൊഴിൽവീഥി നടത്തിയ പല മൽസര പരീക്ഷകളിലും സമ്മാനം നേടിയിട്ടുണ്ട്. കോംപറ്റീഷൻ വിന്നറിന്റെ ഒാരോ ലക്കവും ഇപ്പോഴും സൂക്ഷിച്ചുവയ്ക്കുന്നു. പിഎസ്‌സി പരീക്ഷകളിൽ ചോദിക്കുന്ന കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ പൂർണമായും കോംപറ്റീഷൻ വിന്നറിൽ നിന്ന് ലഭിക്കും. കറന്റ് അഫയേഴ്സ് വിവരങ്ങൾ വിഷയം തിരിച്ച് സൂക്ഷിച്ചു വച്ചാണ് പഠനത്തിനുപയോഗിക്കാറുള്ളത്’’.