ADVERTISEMENT

ഇനിയെന്ത് എന്നറിയാതെ ജീവിതത്തിൽ പകച്ചിരിക്കുന്ന സന്ദർഭങ്ങളിൽ താങ്ങായി ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടാകുമോ? പരസ്പരം താങ്ങും തണലുമായി ജീവിതത്തോട് മത്സരിച്ചു വിജയിച്ച ദമ്പതികളുടെ അനുഭവം കുറിക്കുകയാണ് ജിനേഷ് നന്ദനം. പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതമാണ് കുറിപ്പിലൂടെ ജിനേഷ് ജിൻപിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ജിനേഷ് നന്ദനം പങ്കുവച്ച കുറിപ്പ് വായിക്കാം

എന്റെ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ചെന്നപ്പോൾ ആണ് അജിത് വേദശ്രീയെ കാണുന്നത്. ഒരുമിച്ചു ഒരു സ്കൂളിൽ പഠിച്ചവർ ആണ് ഞങ്ങൾ. കോടതിയിൽ ജഡ്ജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആണ് ഇപ്പോൾ. വളരെ അഭിമാനം തോന്നി എനിക്ക്. പക്ഷേ, അവിടെ വരെ ഉയരാൻ അജിത്തിനുണ്ടായ ഒരു സാഹചര്യം എല്ലാവരും വായിക്കണം. അജിത്തിന്റെ വാക്കുകൾ ഇനി കേൾക്കാം

98 രൂപ മുതൽ സർക്കാർ ജോലി വരെ...

സുഹൃത്തുക്കളെ...

ഇടുക്കി 2018-21 LGS റാങ്ക് ലിസ്റ്റിൽ നിന്നും ഇടുക്കി ജില്ല കോടതിയിൽ 4th Additional ൽ ഓഫീസ് അറ്റൻഡന്റ് ആയി ഞാൻ സർക്കാർ ജോലിയിൽ പ്രവേശിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. മുകളിൽ സൂചിപ്പിച്ച തലക്കെട്ടിന് ആധാരമായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. എന്തിന് വേണ്ടി എന്നു ചോദിച്ചാൽ, ഇന്നീ നിലയിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ആദ്യം കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം. അഞ്ജു എന്റെ ഭാര്യ.

ജാതി ചിന്തകൾക്കധീതമായി എന്റെ ജീവിതത്തിലേക്കവൾ കടന്നുവരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത് 98 രൂപയും പിച്ചക്കാരൻ എന്ന പേരും (ചില ഭാര്യാ ബന്ധുക്കൾ ചാർത്തിയത്). അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓർമപ്പെടുത്തലുകളുടെയും കൂടിയായിരുന്നു. അവിടം മുതൽ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ തിരഞ്ഞെടുത്തു ജോലികൾ നിരവധിയായിരുന്നു. കൂലിപ്പണിയും പെയിന്റിങ്ങും സംഗീതസംവിധാനവും വരെ അതിൽ ചിലതു മാത്രമായിരുന്നു. അന്ന് ആത്മവിശ്വാസമായി കട്ടയ്ക്ക് കൂടെ നിന്നു അഞ്ജു.

പിന്നീട് ഈ ജോലി കൊണ്ടൊന്നും മുന്നോട്ട് പോകില്ലെന്നു കണ്ടനിമിഷം ഉള്ളിൽ കാലങ്ങളായി കൂട്ടിവച്ച സർക്കാർ ജോലിയെന്ന സ്വപ്‍നം വീണ്ടും കാണാൻ പ്രേരിപ്പിച്ചു അഞ്ജു. ജോലികളൊക്കെ നിർത്തി മുഴുവൻ സമയവും PSC പഠനത്തിനായി കയ്യിൽ പണമില്ലാതെ വിഷമിച്ച എന്റെ മുന്നിൽ വന്നിട്ട്. ‘ചേട്ടായി പഠിച്ചോ.. ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം’ എന്നുപറഞ്ഞ് ഒരു രക്ഷകർത്താവിനെ പോലെ എന്നെ പഠിപ്പിച്ചു അഞ്ജു.

31 ആം വയസ്സിൽ psc പഠനത്തിനായി കട്ടപ്പന Competitor ന്റെ പടി കയറുമ്പോൾ എന്റെ മുന്നിൽ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ഊർജമാണ് 110 ദിവസം കൊണ്ട്‌ 16600 ഓളം പേർ എഴുതിയ പരീക്ഷയിൽ 989 പേരുടെ റാങ്ക് ലിസ്റ്റിൽ എനിക്ക് 247 ആം റാങ്ക് നേടാൻ സാധിച്ചത്.

ഈ അവസരം ഒരുപാട് ആളുകളോട് നന്ദി പറയുന്നു.. എന്റെ ഗുരുക്കന്മാർ.. സുഹൃത്തുക്കൾ.. അങ്ങനെ.. എന്നും വിമർശനങ്ങളും അവഹേളനവും എന്റെ കൂടെപിറപ്പായിരുന്നു. ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ എന്നെ വിമർശിച്ചവരോടും അവഹേളിച്ചു മാറ്റിനിർത്തിയവരോടും ഒന്നേ പറയാനുള്ളു.. നന്ദി.. നന്ദി.. നന്ദി..

Note: ഇത് ഒരു സ്നേഹത്തിന്റെ കഥയാണ് നിശ്ചയദാർഢ്യത്തിന്റെ കഥയാണ്. നമുക്കും സ്നേഹിക്കാം പരസ്പരം, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അത് കാരണമാകും എന്നു കാണിച്ചുതരുന്നു ഈ കൂട്ടുകാരൻ. സ്നേഹപൂർവ്വം നന്ദൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com