ADVERTISEMENT

കാണ്‍പൂരിലെ ഷാര്‍ദ നഗര്‍ തെരുവോരത്തെ ഒരു ചായക്കട തിരക്കി നിരവധി പേരാണു കഴിഞ്ഞയാഴ്ചകളില്‍ ഇവിടെ എത്തുന്നത്. എന്താ ഇവിടുത്തെ ചായക്ക് ഇത്ര പ്രത്യേകത എന്നാണോ?ചായ അന്വേഷിച്ചല്ല, മറിച്ച് ചായക്കടക്കാരന്‍ മുഹമ്മദ് മഹ്ബൂബ് മാലിക്കിനെ തിരക്കിയാണ് ഇക്കണ്ട ജനമൊക്കെ എത്തുന്നത്. മുന്‍ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണിന്റെ ട്വിറ്ററില്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണു 29കാരന്‍ മാലിക്ക് പ്രദേശത്തെ ഒരു ചെറിയ സെലിബ്രിറ്റിയായത്. 

ചായക്കടയിലെ വരുമാനത്തിന്റെ 80 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞ മൂന്നു വര്‍ഷമായി 40 പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന മാലിക്കിന്റെ പ്രചോദനാത്മകമായ ജീവിതമാണു വിവിഎസ് ലക്ഷ്മണ്‍ തന്റെ ട്വിറ്ററിലൂടെ പങ്കു വച്ചത്. 

ആറു സഹോദരങ്ങളുള്ള വീട്ടില്‍ ജനിച്ച മാലിക്കിന്റെ വീട്ടിലെ ഏക വരുമാനക്കാരന്‍ പിതാവായിരുന്നു. പിതാവിന്റെ തുച്ഛ വരുമാനം കൊണ്ട് എല്ലാവരുടെയും വയര്‍ നിറയ്ക്കാന്‍ തന്നെ തികയുന്നുണ്ടായിരുന്നില്ല. അപ്പോ പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യം പറയണോ. വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചു പത്താം ക്ലാസ് വരെ പഠിക്കാനേ മാലിക്കിനു സാധിച്ചുള്ളൂ. 

ജീവിക്കാനായി പിതാവിനൊപ്പം ചായക്കടയില്‍ മാലിക്കു ജോലി തുടങ്ങി. സമീപ പ്രദേശങ്ങളിലെ പല പാവപ്പെട്ട കുട്ടികളും പഠിക്കാന്‍ പോകാതെ ചുറ്റിത്തിരിയുന്നതും ഭിക്ഷയെടുക്കുന്നതും അങ്ങനെയാണ് മാലിക്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവരില്‍ പലര്‍ക്കും അമ്മമാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ക്കു ഭക്ഷണം കണ്ടെത്താന്‍ തന്നെ വിഷമിക്കുന്ന ഈ അമ്മമാര്‍ക്ക് അവരെ സ്‌കൂളിലേക്കു വിടുന്നതൊക്കെ അചിന്ത്യമായിരുന്നു. 

ആ കുട്ടികളില്‍ തന്നെ കണ്ട മാലിക്ക് അങ്ങനെ അവരെ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഠിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ തനിക്കു തെരുവോരത്തെ ചായക്കടക്കാരനായി ഒതുങ്ങാതെ രാജ്യത്തിനായി വലുതായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേനെ എന്നു മാലിക് ചിന്തിക്കുന്നു. തനിക്കു കിട്ടാതെ പോയ അവസരം പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനമെടുക്കുന്നത് അങ്ങനെയാണ്. 

ആദ്യം മാലിക് ബസ്തിയിലും ഗുരുദേവ് ടാക്കീസിലും കാന്‍ഷിറാം കോളനിയിലും കോച്ചിങ് കേന്ദ്രങ്ങള്‍ തുടങ്ങി 350ഓളം കുട്ടികളെ സൗജന്യമായി പഠിപ്പിക്കാന്‍ തുടങ്ങി. പ്രതിദിനം രണ്ടു മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കാന്‍ 2000 രൂപ ശമ്പളം ശമ്പളത്തില്‍ അധ്യാപകരെയും മാലിക് നിയമിച്ചു. പക്ഷേ, രണ്ടു മണിക്കൂര്‍ ക്ലാസു കൊണ്ട് കുട്ടികളുടെ സ്വഭാവത്തിലൊന്നും വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണു സ്വന്തമായി ഒരു സ്‌കൂള്‍ മാലിക് തുടങ്ങിയത്. 

സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം 2017ല്‍ മാ തുജ്‌ഹേ സലാം ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു എന്‍ജിഒ ഇതിനായി ആരംഭിച്ചു. അഞ്ചു ടീമംഗങ്ങളും വോളന്റിയര്‍മാരുമായി ഈ ഫൗണ്ടേഷനാണ് 40 കുട്ടികള്‍ക്ക് സൗജന്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നത്. യൂണിഫോം, ഷൂസ്, സോക്‌സ്, ബാഗ്, മറ്റ് സ്റ്റേഷനറി വസ്തുക്കള്‍ തുടങ്ങിയവയെല്ലാം സൗജന്യമായിട്ടു കുട്ടികള്‍ക്കു നല്‍കുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂള്‍ നടത്താനുള്ള പണം മാലിക് കണ്ടെത്തുന്നതു തന്റെ ചായക്കടയിലെ വരുമാനത്തില്‍ നിന്നാണ്. 

പുലര്‍ച്ചെ അഞ്ചു മണിക്കുണരുന്ന മാലിക്ക് അഞ്ചര മുതല്‍ ഏഴര വരെ ചായക്കടയില്‍ പണിയെടുക്കും. ഏഴരയാകുമ്പോള്‍ കട പിതാവിനെ ഏല്‍പ്പിച്ചു സ്‌കൂളിലേക്ക് തിരിക്കും. ഉച്ചയ്ക്ക് ശേഷം 2.30യ്ക്ക് സ്‌കൂളില്‍ നിന്നു മടങ്ങി വീണ്ടും മൂന്നു മുതല്‍ രാത്രി 11 വരെ ചായക്കട നടത്തും. ചായക്കടയില്‍ നിന്നു പ്രതിദിനം 500 രൂപയെങ്കിലും സ്‌കൂളിനു വേണ്ടി മിച്ചം പിടിക്കാന്‍ ശ്രമിക്കാറുണ്ട്. 

സമ്പാദിക്കുന്ന പണം മുഴുവന്‍ ഇത്തരത്തില്‍ സേവനത്തിനായി ചെലവാക്കുന്നതു കണ്ട് അയല്‍ക്കാരൊക്കെ ആദ്യം മാലിക്കിനെ വിമര്‍ശിച്ചു. ഇതു ഭ്രാന്താണെന്ന് വരെ ചിലര്‍ പറഞ്ഞു. പക്ഷേ, പതിയെ  പലരും മാലിക്കിനെ അഭിനന്ദിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ പറഞ്ഞവര്‍ തന്നെ വാക്കു മാറ്റി. വിവിഎസ് ലക്ഷ്മണിന്റെ ട്വിറ്റര്‍ പരാമര്‍ശം വന്നതോടെ നിരവധി പേര്‍ കാണാനെത്തുന്നുണ്ട്. 

എന്‍ജിഒയെ രജിസ്റ്റര്‍ ചെയ്യാനും 80ജി സര്‍ട്ടിഫിക്കറ്റ് നേടാനുമുള്ള ശ്രമത്തിലാണ് ഈ ചായക്കടക്കാരന്‍ ഇപ്പോള്‍. നാലാം ക്ലാസു വരെ ഡിവിഷനുകളില്‍ 40 പേരെ മാത്രമേ ഇപ്പോള്‍ പഠിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. കൂടുതല്‍ കഠിനാധ്വാനം ചെയ്തു പത്താം ക്ലാസ് വരെ 200 വിദ്യാർഥികളെ തന്റെ സ്‌കൂള്‍ വഴി സൗജന്യമായി പഠിപ്പിക്കണമെന്നാണു മാലിക്കിന്റെ ആഗ്രഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com