ഇത് ആദ്യം; ട്രെയിൻ ഇല്ലാത്ത ജില്ലയിൽ നിന്നും ട്രെയിൻ ഓടിക്കാൻ കാർത്തിക
Mail This Article
ട്രെയിൻ ഇല്ലാത്ത ഇടുക്കി ജില്ലയിലെ പീരുമേട് തോട്ടം മേഖലയിൽ നിന്നും ട്രെയിൻ ഓടിക്കാൻ തയ്യാറെടുക്കുകയാണ് വണ്ടിപ്പെരിയാർ ഡൈമൂക്ക് സ്വദേശി കാർത്തിക... തന്റെ ഏറെക്കാലത്തെ പരിശ്രമത്തിനെടുവിലാണ് സർക്കാർ ജോലി എന്ന സ്വപ്നം സഫലമായതെന്ന് കാർത്തിക പറയുന്നു. പീരുമേട് തോട്ടം മേഖലയിൽ നിന്നും ട്രെയിൻ ഓടിക്കുന്നതായി ഒരാൾക്ക് ഭാഗ്യം ലഭിക്കുന്നത് ഇത് ആദ്യം. വണ്ടിപ്പെരിയാർ ഡൈ മുക്കിൽ രാജനില്ലം വീട്ടിൽ മനോന്മണി -രാജൻ ദമ്പതികളുടെ മൂത്ത മകൾ കാർത്തിക. ആർ (23) ഈ മാസം അവസാനത്തോടുകൂടി ലോക്കോ പൈലറ്റ് ആയി ട്രെയിനിങ്ങിനായി തൃച്ചിയിലേക്ക് പോകുന്നത്.
മാതാപിതാക്കളുടെയും സഹപാഠികളുടേയും പിന്തുണയോടെ കഠിന പ്രയത്നത്താൽ കഴിഞ്ഞ രണ്ടുവർഷക്കാലം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്നും കാർത്തിക പറഞ്ഞു.ആറാം ക്ലാസ് മുതൽ തമിഴ്നാട്ടിലെ ബന്ധു വീട്ടിലാണ് കാർത്തിക പഠനം പൂർത്തിയാക്കിയത്. വിരുതനഗർ കാമരാജ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക് ആന്റ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ എൻജിനീയരിങ് ബിരുദം കരസ്ഥമാക്കി. തുടർന്ന് വിവിധ സർക്കാർ തസ്തികാകളിലേക്ക് അപേക്ഷിച്ചു പഠനം നടത്തിയെങ്കിലും രണ്ടു വർഷത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര സർവീസിൽ ജോലി ലഭിക്കുന്നത്.
നാലു മാസത്തെ ട്രെയിനിങ്ങിന് ശേഷം 4 വർഷം അസിസ്റ്റൻറ് ലോക്കോ പൈലറ്റായും, പിന്നീട് ലോക്കോ പൈലറ്റായും സ്ഥാനക്കയറ്റം ലഭിക്കും. തോട്ടം മേഖലയ്ക്കു ഏറെ പ്രചോദനവും അഭിമാനവും ആയിരിക്കുകയാണ് 23 കാരിയായ കാർത്തിക എന്ന ഈ കൊച്ചു മിടുക്കി. അമ്മ മനോൻ മണി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരി നന്ദിനി ബിരുദ പഠനം പൂർത്തിയാക്കി.