ADVERTISEMENT

കോവിഡ്–19 എന്ന മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളികളാണ്  ആരോഗ്യ പ്രവർത്തകർ. മെഡിക്കൽ കോളജുകളിലെ ഡോക്ടന്മാർ മുതൽ എല്ലാ വിഭാഗങ്ങളിലെയും ആരോഗ്യപ്രവർത്തകരുടെ രാവും പകലുമില്ലാത്ത  ജാഗ്രതയാണ് നമ്മുടെ പ്രതിരോധം. ‌‌‌സർക്കാർ ആശുപത്രികളിൽ   ചിലർ ഡോക്ടർന്മാരോട്   മോശമായി പെരുമാറാറുണ്ട്. ‘നാട്ടുകാരുടെ കാശ് കൊണ്ട് പഠിച്ചിട്ട് ഇപ്പൊ നാട്ടുകാരുടെ നെഞ്ചത്ത് കേറുന്നുവെന്ന് 'പറയുന്നവരുമുണ്ട്. പലപ്പോഴും ഒരു ഭാഗം മാത്രം കേട്ട് സമൂഹ മാധ്യമങ്ങളിൽ എതിർപ്പും പരിഹാസവും നേരിടേണ്ടി വരാറുണ്ട്. 

‘ഫ്രീ ആയിട്ട്’ ഡോക്ടർമാരെ പഠിപ്പിക്കുന്ന കണക്ക് പറയുന്നവർ അറിയാൻ, ഡോ. നെൽസൺ ജോസഫിന്റെ മറുപടി.


പഠിച്ചിറങ്ങിയ കാലം തൊട്ട് കേൾക്കുന്നതാണ് നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് പഠിച്ച കണക്ക്. ക്യൂ തെറ്റിച്ച് ഇടിച്ചുകയറി മുന്നിൽ വന്ന് ഒപി ചീട്ട് നീട്ടുന്നവനോട് പിറകിൽ പോയി ക്രമമനുസരിച്ച് വരാൻ പറഞ്ഞപ്പൊ ഹൗസ് സർജൻസിക്കാലത്തും കേട്ടിട്ടുണ്ട് നാട്ടുകാരുടെ കാശ് കൊണ്ട് പഠിച്ചിട്ട് ഇപ്പൊ നാട്ടുകാരുടെ നെഞ്ചത്ത് കേറുന്നുവെന്ന്. 

 

കേൾക്കുമ്പൊഴൊക്കെ വിചാരിക്കാറുണ്ട് എന്റെ അപ്പനും ബന്ധുക്കളും കൊടുത്തതും ഇപ്പൊ ഞാൻ കൊടുക്കുന്നതുമൊക്കെ പുളിങ്കുരു ആണോയെന്ന്. ‘ഫ്രീ ആയിട്ട്’ ഡോക്ടർമാരെ പഠിപ്പിക്കുന്ന കണക്ക് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സത്യത്തിൽ അറിയില്ല. 2006 ലാണ് മെഡിക്കൽ കോളജിൽ ചേർന്നത്. പ്രതിവർഷം 12,500 രൂപ ഫീസ്. പുസ്തകങ്ങൾക്ക് എത്ര രൂപ ചിലവാകുമെന്ന് എനിക്ക് അറിയില്ല. കാരണം ഞാൻ എല്ലാ പുസ്തകവും വാങ്ങാതെയാണ് എം.ബി.ബി.എസ് പഠിച്ചത്.പുസ്തകം കഴിഞ്ഞുമുണ്ട് ചിലവുകൾ. കോട്ട് തുടങ്ങി അങ്ങോട്ട്.

 

ആദ്യ വർഷം 2005 ബാച്ചിലെ ഒരു സീനിയർ പുസ്തകം തന്നു. അത് ആ വർഷാവസാനം തിരികെക്കൊടുക്കാം എന്ന കണ്ടീഷനിൽ.കുറച്ച് പുസ്തകങ്ങൾ കൂട്ടുകാരുടെ അടുത്തുനിന്നും കുറച്ചെണ്ണം ജൂണിയേഴ്സിന്റെ കയ്യിൽ നിന്നും കടമായിട്ട് കിട്ടി. അതൊഴികെ ബാക്കി വിരലിലെണ്ണാവുന്ന പുസ്തകങ്ങളാണ് സ്വന്തമായിട്ട് വാങ്ങിച്ചിരുന്നത്. പിന്നീട് പി.ജി വേണ്ടിവരുമെന്നോ അതിന് എൻട്രൻസ് ഉണ്ടാവുമെന്നോ ഒന്നും അന്ന് ചിന്തിച്ചിരുന്നില്ല.എത്രയും വേഗം പഠിച്ച് പിഎസ്​സി എഴുതി സർക്കാർ സർവീസിൽ കയറണം എന്നായിരുന്നു പ്ലാൻ. പക്ഷേ വാങ്ങിച്ച കുറച്ച് പുസ്തകങ്ങളുടെ അനുഭവം വച്ച് പറയാം. മെഡിസിൻ പഠിക്കാൻ വാങ്ങിക്കേണ്ട ടെക്സ്റ്റുകൾക്കൊക്കെ നല്ല വിലയാണ്.

 

പിന്നെ പി.ജി. സർക്കാർ വെറുതെ ദാനമായിത്തരുന്നതാണെന്ന് കരുതരുത്. എൻട്രൻസുണ്ട്. ഒരു ലക്ഷത്തിനടുത്ത് പേരാണ് ഞാൻ ആദ്യം എഴുതുന്ന വർഷം എൻട്രൻസ് എഴുതിയത്. സ്വഭാവികമായും കിട്ടിയില്ല.പിന്നെ ഉളള വഴി അടുത്ത ഒരു വർഷം ഇരുന്ന് പഠിക്കുക എന്നതാണ്. വെറുതെ ഇരുന്ന് പഠിക്കാൻ പറ്റില്ല. ഇരുപത്തിനാല് വയസുണ്ട്.ഹൗസ് സർജൻസിക്ക് അന്ന് 10,000 രൂപ പ്രതിമാസം കിട്ടും. ആദ്യ 6 മാസം കഴിഞ്ഞപ്പോൾ 15,000 ആയി. 365 ദിവസവും ജോലിയെടുത്ത് കിട്ടിയത് 1,50,000 രൂപ (410 രൂപ ദിവസം). അപ്പോൾ ആറ് കൊല്ലം കഴിഞ്ഞിട്ട് വീണ്ടും വീട്ടുകാരുടെ മുന്നിൽ കൈ നീട്ടാൻ നാണക്കേട് തോന്നും. ഒറ്റ വഴിയേ ഉള്ളൂ. സ്വന്തമായി ജോലി ചെയ്ത് കാശുണ്ടാക്കണം. ഭക്ഷണം, താമസം, എൻട്രൻസിനുള്ള പുസ്തകങ്ങൾ തൊട്ട് അവസാനം എൻട്രൻസ് പരീക്ഷയുടെ ഫീസിനു വരെയുള്ള പൈസ..

 

അഞ്ച് മാസത്തോളം രാത്രിയും പകലുമില്ലാതെ ഒരാഴ്ച മുഴുവനും അടുപ്പിച്ചൊക്കെ ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ട് ആ ഒരു വർഷം പി.ജി. എൻട്രൻസ് പഠിക്കാനുള്ള പൈസ ഉണ്ടാക്കാൻ. അന്ന് പല എൻട്രൻസ് പരീക്ഷകളുണ്ട്. പൈസ നോക്കി രണ്ട് പരീക്ഷ മാത്രമേ എഴുതുന്നുള്ളൂ എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഡി.എൻ.ബിക്ക് ചേരുന്നത്. ഡി.എൻ.ബി ആയാലും എംഡി ആയാലും അന്ന് പ്രതിവർഷം 70,000 രൂപയാണ് ഫീസ് എന്നാണറിവ്. മൂന്ന് വർഷത്തേക്ക് രണ്ട് ലക്ഷത്തിൽ അധികം വരും. അവിടെയുമുണ്ട് തീസിസ് എന്നും പുസ്തകമെന്നുമൊക്കെ നൂറ് കൂട്ടം ചിലവ്. ആകെ ചിലവ് കണക്ക് കൂട്ടി നോക്കിയിട്ടില്ല. അമ്മ പറഞ്ഞത് വച്ച് മൂന്ന് ലക്ഷത്തിനു മുകളിൽ എം.ബി.ബി.എസ് കാലത്ത് ചിലവായിട്ടുണ്ട്. പി.ജിക്ക് ഫീസ് മാത്രം 2 ലക്ഷത്തിനു മുകളിൽ. അതിനിടയിൽ ഈ ഫ്രീ ആയുള്ള പഠിത്തം എപ്പോഴാണ് നടന്നതെന്ന് അറിഞ്ഞൂടാ.

 

നാട്ടുകാർ പൈസ തന്നിട്ടില്ല എന്ന് പറയില്ല. .പഠിക്കാൻ പൈസ തന്ന നാട്ടുകാരുണ്ട്. പഠിച്ച സ്കൂളിലെ ഹെഡ്മിസ്ട്രസ് പഠിച്ച് തീരുന്ന കാലത്തോളം സ്ഥിരമായി ഒരു മാസം പോലും മുടക്കമില്ലാതെ ഒരു നിശ്ചിത തുക തന്നിട്ടുണ്ട്..അതുപോലെ പലയാളുകൾ...അവരാരും ഇതുവരെ തന്നതിന്റെ കണക്ക് പറഞ്ഞിട്ടില്ല. നന്ദിയല്ലാതെ തിരിച്ചൊന്നും കൊടുക്കാനും പറ്റിയിട്ടില്ല.

 

ഇനി സ്വാശ്രയ കോളജിലെ ഫീസ് വച്ച് നേരിട്ട് താരതമ്യം ചെയ്യുന്ന ആൾക്കാരുണ്ട്. അതുവച്ച് നോക്കുമ്പോൾ വളരെക്കുറച്ച് പണമല്ലേ കൊടുക്കേണ്ടിവന്നുള്ളു എന്ന് താരതമ്യം. ബസ്സിനു വരുന്നത്ര ദൂരം നടന്ന് വന്നപ്പോൾ പത്ത് രൂപ ലാഭിച്ചു എന്ന് പറയുമ്പോൾ എന്നാൽ ട്രെയിനിനു വന്നതായി സങ്കല്പിച്ചൂകൂടായിരുന്നോ കുറച്ച് പണം കൂടി ലാഭിക്കാമായിരുന്നല്ലോ എന്ന് പറയുന്നതുപോലെ ഒരു ഊള ആർഗ്യുമെന്റാണ് അത്. സർക്കാർ പഠിപ്പിച്ചതുകൊണ്ടല്ലേ സ്വാശ്രയത്തെക്കാൾ പണം കുറവ് നൽകേണ്ടിവന്നത് എന്ന് ചോദിക്കുമ്പൊ ആ പാലത്തിലൂടെ ഇങ്ങോട്ട് കടക്കുന്ന കണക്കും പറയണമല്ലോ.

 

‘ഒരു ഡോക്ടറെ പഠിപ്പിക്കാൻ ചിലവാക്കുന്നു..’ എന്ന് പറയുന്ന പണം കണക്കാക്കാൻ എളുപ്പവഴികളില്ല. ഓരോ മെഡിക്കൽ കോളജുകൾക്കുമായി ചിലവാക്കുന്ന തുകയെത്രയാണെന്ന് നോക്കണം. അതിൽ നിന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് മാത്രമായി എത്രയാവുന്നുവെന്നും.. ചുരുക്കം സ്പെഷ്യൽറ്റികളിലൊഴികെ സീനിയർ ഡോക്ടന്മാർ ചെയ്യുന്നത് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കൽ മാത്രമല്ല. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ വിദഗ്ധ ചികിൽസ നൽകാനാണ് കൂടുതൽ സമയവും ചിലവാക്കുന്നത്.

 

ഇനി അതൊക്കെ പോട്ടെ. മെഡിക്കൽ കോളജ് ഈ കൊവിഡ് കാലത്തും വർഷാ വർഷം വരുന്ന പനി സീസണിലുമൊക്കെ നടന്നുപോവുന്നത് അവിടെയുള്ള ഹൗസ് സർജന്മാരും പി.ജി ഡോക്ടർമാരും ഉള്ളതുകൊണ്ടുകൂടിയാണെന്ന് കോളജിനെ അടുത്തറിയുന്നവർക്ക് അറിയാം. ഇരുപത്തിനാലും മുപ്പത്തിയാറും നാൽപ്പത്തിയെട്ടും അറുപതും മണിക്കൂറുകൾ അടുപ്പിച്ച് വരുന്ന ഡ്യൂട്ടികളുടെ കണക്കുകളൊന്നും ഒരു തൊഴിൽ നിയമത്തിലും കാണില്ല. ഒരു വർഷത്തെ ഹൗസ് സർജൻസിയുടെയും മൂന്ന് വർഷത്തെ പി.ജിയുടെയും കാര്യം ഇതുപോലെ തന്നെയാണ്.

 

അതെല്ലാം കണ്ടില്ലെന്ന് നടിച്ചിട്ട് ഇതുപോലെ ഒരു വർഷം ശമ്പളമില്ലാതെ ജോലിയെടുത്തോളാനൊക്കെ സോഷ്യൽ മീഡിയയിൽ ഡയലോഗ്‌ കാച്ചുന്നവരുടെ മനസിലെന്താണോ?  ഒരു വർഷം പോയിട്ട് ഒരു നിമിഷം ശമ്പളമില്ലാതെ ജോലിയെടുക്കാൻ പ്രയാസമാണ്.

ഡോക്ടറാണെന്ന് കരുതി കൊടുക്കുന്ന വാടകയോ സാധനങ്ങൾ വാങ്ങുമ്പോ നൽകേണ്ടുന്ന പണമോ ഇനി ടാക്സ് പോലും ഒരു ചില്ലി പ്പൈസ കുറയില്ല. കൂടിയാലേ ഉള്ളൂ. അതിനു കൊടുക്കണമെങ്കിൽ പണം പണമായിത്തന്നെ വേണം. 

 

പി.ജി പൂർത്തിയാക്കി ഇറങ്ങുമ്പോൾ ഭാര്യയുണ്ട്. ഒരു കുട്ടിയും. അവനോട് ഡോക്ടർമാർക്ക് സാമൂഹ്യ പ്രതിബദ്ധതയാണ് ഭക്ഷണമെന്ന് പറഞ്ഞാൽ മനസിലാകാനുള്ള പ്രായമായിട്ടില്ല. പാലിനു പാലു തന്നെ വേണം. വസ്ത്രത്തിനു വസ്ത്രം തന്നെ വേണം. രോഗം വന്നാൽ ചികിൽസിക്കണം.  ഇത് എന്റെ മാത്രം കഥയൊന്നുമല്ല. ഒരു നല്ല ശതമാനം ഡോക്ടർമാരുടെയും കഥ ഇതിൽ നിന്ന് അല്പ സ്വല്പം വ്യത്യാസം മാത്രം വച്ച് പറയാനുണ്ടാവും...

 

സർക്കാർ നടത്തുന്ന എൻജിനീയറിങ്ങ് കോളജുകളും മറ്റ് സ്ഥാപനങ്ങളും വഴി പഠിക്കുന്ന മറ്റ് വിഭാഗങ്ങളുമുണ്ട്. അവരോടൊന്നും ആരും ഈ സാമൂഹ്യപ്രതിബദ്ധതയുടെ കണക്ക് പറയാറുള്ളതായി അറിയില്ല. ആരും നിർബന്ധിച്ചിട്ടല്ലല്ലോ, സ്വന്തം ഇഷ്ടത്തിനല്ലേ എന്നും ചോദിക്കാം. സ്വമേധയാ വരുന്നവരെ എന്ത് ചൂഷണവും ചെയ്യാമെന്നാണു നിങ്ങളുടെ പ്രത്യയശാസ്ത്രമെങ്കിൽ ആ പ്രത്യയശാസ്ത്രത്തിൽ എനിക്ക് വിശ്വാസമില്ല. പതിനെട്ടാം വയസ് തൊട്ട് പന്ത്രണ്ടോ പതിമൂന്നോ വർഷം വേറെ ഒരു ജോലിയും ചെയ്യാതെ മുപ്പതോ മുപ്പത്തൊന്നോ വയസിൽ ജീവിതം തുടങ്ങുന്നവനോട് ഒരു വർഷം ശമ്പളമില്ലാതെ പണിയെടുത്തോളാൻ പറയുന്നവരൊക്കെ ഏത് മൂഢസ്വർഗത്തിലെ താമസക്കാരനാണ്? പതിമൂന്ന് വർഷമായിട്ട് കേൾക്കുന്ന വാചകങ്ങൾക്ക് " പരമാവധി മാന്യമായിട്ടെഴുതിയ " മറുപടിയായിട്ട് കണ്ടാൽ മതി..

English Summary : Dr. Nelson Joseph social media post on medical education fees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com