സിഎ പഠനം ഉപേക്ഷിച്ചു, ഒന്നാം റാങ്കിന്റെ പൊൻതിളക്കത്തിൽ നിജിൻ
Mail This Article
‘തൊഴിൽവീഥിയിലെയും കോംപറ്റീഷൻ വിന്നറിലെയും ൈവവിധ്യമായ പരീക്ഷാ പരിശീലനങ്ങൾ റാങ്ക് േനട്ടത്തിൽ നിർണയകമായി. പ്രധാന പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകൾ സ്ഥിരമായി എഴുതി പരിശീലിക്കുമായിരുന്നു. അബൂട്ടി മാഷിന്റെ ഇംഗ്ലിഷ് നോട്ടുകളും ഏറെ ഗുണം ചെയ്തു. പഠനസമയത്ത് തുടങ്ങിയ തൊഴിൽവീഥി വായന ജോലി കിട്ടിയ ശേഷവും തുടരുന്നു’.– കെ.നിജിൻ കുമാർ
നാട്ടിൽ ജോലി ചെയ്യാനുള്ള മോഹം കൊണ്ട് ഡൽഹി പൊലീസിലും തിരുച്ചിറപ്പള്ളി ഒാർഡനൻസ് ഫാക്ടറിയിലും ലഭിച്ച ജോലികൾ വേണ്ടെന്നു വച്ച് തിരിച്ചെത്തിയതാണ് നിജിൻ.
പയ്യന്നൂർ ഫയർസ്റ്റേഷനിലെ ഫയർമാനായി നാട്ടിൽ ജോലി ചെയ്യുമ്പോഴാണ് പിഎസ്‌സി പരീക്ഷയിലെ ഒന്നാം റാങ്ക് എന്ന സ്വപ്നനേട്ടം നിജിനെ തേടിയെത്തുന്നുത്. കാസർകോട് ജില്ലയിൽ പ്രസിദ്ധീകരിച്ച ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനാണ് കെ.നിജിൻ കുമാർ
ബി.കോം ബിരുദം നേടിയ ശേഷം സിഎയ്ക്ക് ചേർന്നപ്പോഴാണ് നിജിന് സർക്കാർ ജോലിയോടുള്ള താൽപര്യമുദിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല, സിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പിഎസ്‌സി കോച്ചിങ്ങിലേക്കു തിരിഞ്ഞു. പാലക്കാട് ഫോക്കസ് അക്കാദമിയിലായിരുന്നു പരീക്ഷാ പരിശീലനം.
അവിടത്തെ ക്ലാസും തുടർന്ന് അവിടെതന്നെയിരുന്നുള്ള കംബൈൻഡ് സ്റ്റഡിയും പിഎസ്‌സി പരീക്ഷകളെ അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യമേകി. പരിശീലനം തുടങ്ങിയപ്പോൾ മുതൽ തൊഴിൽവീഥിയും ഒപ്പമുണ്ടായിരുന്നു.
വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സിവിൽ എക്സൈസ് ഒാഫിസർ, സിവിൽ പൊലീസ് ഒാഫിസർ, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് തുടങ്ങി പത്തിലധികം പിഎസ്‌സി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട് നിജിൻ. ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ, തിരുച്ചിറപ്പള്ളി ഒാർഡനൻസ് ഫാക്ടറിയിൽ മെഷീനിസ്റ്റ് ലിസ്റ്റുകളിലും മികച്ച വിജയം നേടി. ഇപ്പോൾ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് നിന്ന് നിയമന ശുപാർശ ലഭിച്ചിട്ടുണ്ടെങ്കിലും ജോയിൻ ചെയ്യേണ്ട എന്നാണ് തീരുമാനം.
പാലക്കാട് പൊൽപുള്ളി നെല്ലിയാൻപാടം വീട്ടിൽ കുമാരന്റെയും സുധയുടെയും ഏക മകനാണ്. ഫയർമാൻ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകൾ ഇപ്പോഴും പഠനത്തിനായി വിനിയോഗിക്കുന്നു.
തമിഴ്നാട് സർക്കാരിന്റെ ഗ്രൂപ്പ്–1 കംബൈൻഡ് സിവിൽ സർവീസ് പരീക്ഷാ പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. ഇതോടൊപ്പം പിഎസ്‌സി വിജ്ഞാപനപ്രകാരമുള്ള വിവിധ ബിരുദതല പരീക്ഷകൾക്കായും പരിശീലനം നടത്തുന്നു.