രണ്ടാംസ്ഥാനത്തു നിന്ന് ഒന്നാമനിലേക്ക്; അറിയാം വിഷ്ണുവിന്റെ വിജയ രഹസ്യം
Mail This Article
രണ്ടാംസ്ഥാനത്തു നിന്ന് ഒന്നാംസ്ഥാനത്തേക്കുള്ള ലക്ഷ്യം കിറുകൃത്യമായിരുന്നു. സർവശക്തിയും സംഭരിച്ച് ലക്ഷ്യത്തിലേക്കു ചുഴറ്റി എറിയുന്ന ഹാമർ പോലെ വിഷ്ണു തന്റെ പരിശ്രമങ്ങളും സ്വപ്നങ്ങളും കൃത്യമായ പോയന്റിലേക്കു തന്നെ പായിച്ചു, ഒന്നാം റാങ്ക് എന്ന പോയന്റിലേക്ക്. അങ്ങനെ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഒാഫിസർ ലിസ്റ്റിൽ ഒന്നാംസ്ഥാനക്കാരനായി വിഷ്ണു.
പാലക്കാട് ജില്ലയിലെ ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ് വിഷ്ണു ബി. ഗുപ്ത. ഹാമർത്രോയിൽ 2010ലെ സംസ്ഥാനതല ജേതാവു കൂടിയായ വിഷ്ണു പാലക്കാട് കോങ്ങാട് സ്റ്റേഷനിൽ സിവിൽ പൊലീസ് ഒാഫിസറായി ജോലി ചെയ്യുന്നു. സഹോദരൻ അർജുൻ ബി. ഗുപ്തയും ഇതേ സ്റ്റേഷനിൽ വിഷ്ണുവിനൊപ്പം സിവിൽ പൊലീസ് ഒാഫിസറായി ജോലി ചെയ്യുന്നുണ്ട്. രണ്ടു പേർക്കും ഒരേ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം ലഭിച്ചത്.
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, എൻഎൻസിപിഇ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷമാണ് വിഷ്ണു പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയത്. ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം നേടിയെങ്കിലും സേനാ വിഭാഗങ്ങളിലെ ജോലിയോടായിരുന്നു താൽപര്യം. തൃശൂർ ജില്ലയിലെ (കെഎപി–2) സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേട്ടത്തോടെ ഈ സ്വപ്നം വിഷ്ണു സ്വന്തമാക്കി. പാലക്കാട് ഫോക്കസ് അക്കാദമിയിലായിരുന്നു പരീക്ഷാ പരിശീലനം. ഇതോടൊപ്പം കംബൈൻഡ് സ്റ്റഡിയുമുണ്ടായിരുന്നു. പഠനത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറുമായിരുന്നു. പാലക്കാട് മുണ്ടൂർ എഴക്കാട് ചമ്മലകുന്ന് വീട്ടിൽ സി.എ. ബാലകൃഷ്ണന്റെയും രമാദേവിയുടെയും മകനാണ്.
‘‘തൊഴിൽവീഥിയിലെ മാതൃകാ പരീക്ഷകൾ സ്ഥിരമായി എഴുതി പരിശീലിക്കാറുണ്ട്. സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിൽ ധാരാളം ചോദ്യങ്ങൾ തൊഴിൽവീഥിയിലെ പരിശീലനത്തിൽ നിന്നു ലഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഒാഫിസർ ലിസ്റ്റിലെ ഒന്നാം റാങ്ക് നേട്ടത്തിനു പിന്നിലും തൊഴിൽവീഥിയിലെ പരിശീലനം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്’’.
English Summary: Kerala PSC Success Story of Vishnu B Guptha