ADVERTISEMENT

2001ല്‍ സുഹൃത്തുക്കളെല്ലാം വന്‍ നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ബീഹാര്‍ സ്വദേശി പ്രമോദ് കുമാറും കുടുംബവും ദൂരങ്ങള്‍ താണ്ടിയെത്തിയത് കൊച്ചു കേരളത്തിലേക്കായിരുന്നു. തനിക്ക് നല്ല തൊഴില്‍ സാധ്യതും കുടുംബത്തിന് മെച്ചപ്പെട്ട ജീവിതവും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ഏറ്റവും ദൂരെ കിടക്കുന്ന ഈ തെക്കന്‍ സംസ്ഥാനത്ത് ലഭിക്കുമെന്ന് പ്രമോദ് വിശ്വസിച്ചു. സാക്ഷരതയില്‍ കേരളം ഒന്നാമതാണെങ്കില്‍ പട്ടികയില്‍ അവസാന സ്ഥാനങ്ങളിലൊന്നിലായിരുന്നു അന്ന് ബീഹാര്‍. 

 

19 വര്‍ഷങ്ങള്‍ക്കിപ്പുറം എംജി സര്‍വകലാശാല ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി പിതാവിന്റെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ് മകള്‍ പായല്‍ കുമാരി. 85 ശതമാനം മാര്‍ക്കോടെയാണ് ഈ നേട്ടം പായല്‍ സ്വന്തമാക്കിയത്. 

 

ഇതാദ്യമായല്ല പഠനത്തിലെ മികവുമായി പായല്‍ ശ്രദ്ധാ കേന്ദ്രമാകുന്നത്. പത്താം ക്ലാസില്‍ 83 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 95 ശതമാനവും പായല്‍ നേടിയിരുന്നു. പായലിന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടും നിരവധി പേരുടെ സ്‌നേഹവും സഹകരണവും സഹായവുമെല്ലാം ഈ നേട്ടങ്ങള്‍ക്ക് പിന്നിലുണ്ട്. 

payal-kumari-2

 

പ്രമോദ്, ഭാര്യ ബിന്ദു, പായല്‍, രണ്ട് സഹോദരങ്ങള്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ബീഹാറില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയത്. മലയാളത്തില്‍ ഒരു വാക്കു പോലും അറിയില്ല. കേരളത്തില്‍ ആരെയും പരിചയമില്ല. എങ്ങോട്ട് പോകണമെന്ന് അറിയില്ല. 

 

തുടക്കത്തില്‍ നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടെങ്കിലും പലരുടെയും സഹായത്തോടെ അവര്‍ പതിയെ കേരളത്തില്‍ ജീവിതം പടുത്തുയര്‍ത്തി. എല്ലാവരെയും ഒരേ പോലെ കണക്കാക്കുന്ന ഇവിടുത്തെ ജനങ്ങളുടെ മനോഭാവം പിന്തുണയേകിയെന്ന് പായല്‍ പറയുന്നു. 

 

ഇന്ന് പായലും സഹോദരങ്ങളും പച്ച വെള്ളം പോലെ മലയാളം പറയും. പക്ഷേ, വീട്ടില്‍ ഇപ്പോഴും ഇവര്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. എറണാകുളം കളമശ്ശേരിയിലെ വാടക വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.

 

പണത്തിന്റെ ബുദ്ധിമുട്ട് എന്നും ഈ കുടുംബത്തെ വേട്ടയാടിയിരുന്നു. 3000 രൂപ കോളജ് ഫീസ് അടയ്ക്കാനില്ലാതെ ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയാലോ എന്ന് കൂടി പായല്‍ ചിന്തിച്ചിരുന്നു. എന്നാല്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തില്‍ പ്രമോദിന് നിര്‍ബന്ധമായിരുന്നു. നിരവധി ജോലികള്‍ ചെയ്ത് ഇതിനുള്ള വക പ്രമോദ് സമ്പാദിച്ചു. 

 

മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ പായലിനെ വേദനിപ്പിച്ചെങ്കിലും പഠനത്തിന് അത് ഊര്‍ജ്ജം പകര്‍ന്നു. കോളജ് ഫീസ് സമയത്തിന് അടയ്ക്കാനാകാതെ കഷ്ടപ്പെട്ട പായലിന് പിന്തുണയുമായി പഠിച്ചിരുന്ന പെരുമ്പാവൂര്‍ മാര്‍ തോമ കോളജ് അധികൃതരുമെത്തി. തന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന അധ്യാപകരുടെ കൂടിയാണ് ഈ വിജയമെന്ന് പായല്‍ പറയുന്നു. 

 

തന്റെ വിജയത്തില്‍ കേരളത്തിന്റെ പങ്കിനെ കുറിച്ചും പായല്‍ മനസ്സു തുറക്കുന്നു. കേരളത്തിലേക്കുള്ള കുടിയേറ്റം തങ്ങളുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിച്ചു. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം പായലിന് നൂറ് നാവ്. പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനും ജീവിതം പടുത്തുയര്‍ത്താനുമുള്ള അവസരം കേരളത്തില്‍ ലഭിക്കുന്നുണ്ടെന്ന് ബീഹാറുമായി ഈ നാടിനെ താരതമ്യം ചെയ്യവേ പായല്‍ പറഞ്ഞു. "ഇരുട്ടായി കഴിഞ്ഞാല്‍ പ്രശ്‌നങ്ങളില്ലാതെ ഇവിടുത്തെ തെരുവുകളിലൂടെ നടക്കാം. മാതാപിതാക്കള്‍ക്ക് അതോര്‍ത്ത് ആശങ്കപ്പെടേണ്ട", പായല്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

പാലാരിവട്ടത്തെ സെന്റ് മാര്‍ട്ടിന്‍ സ്‌കൂളിലും കലൂരിലെ ആനന്ദ ചന്ദ്രോദയം സഭാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമൊക്കെ പഠിക്കുമ്പോള്‍ പുറത്ത് നിന്ന് വന്ന ഒരാളെന്ന ചിന്ത തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പായല്‍ പറയുന്നു. നിരവധി കൂട്ടുകാരുണ്ടായിരുന്നതായും വ്യത്യസ്തയായിരുന്നു എന്ന തോന്നല്‍ ഉണ്ടായിട്ടില്ലെന്നും പായല്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് ബീഹാറിന് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പായല്‍ അഭിപ്രായപ്പെടുന്നു. 

 

ഓണത്തെയും മമ്മൂട്ടിയെയും ഒക്കെ ഇഷ്ടപ്പെടുന്ന കേരളത്തിന്റെ ഈ ദത്തുപുത്രി ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തെയും ചരിത്രത്തെയും പൈതൃകത്തെയുമൊക്കെ ഏറെ വിലമതിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ആര്‍ക്കിയോളജി പഠിക്കാന്‍ തീരുമാനിച്ചത്. നമ്മുടെ നാടിന്റെ ചരിത്രത്തെ നാം പഠിക്കുകയും പുണരുകയും ചെയ്തില്ലെങ്കില്‍ വേറെ ആരത് ചെയ്യുമെന്നും പായല്‍ ചോദിക്കുന്നു. 

 

ഡല്‍ഹി ജെഎന്‍യു വില്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി ബിരുദാനന്തരബിരുദത്തിന് ചേരണമെന്നാണ് പായലിന്റെ ആഗ്രഹം. സിവില്‍ സര്‍വീസ് പരീക്ഷ എഴുതി രാജ്യത്തിന്റെ ഭരണ സര്‍വീസിലെത്തണമെന്നും അതു വഴി തന്നെ പിന്തുണച്ച സമൂഹത്തിനു വേണ്ടി എന്തെങ്കിലും തിരികെ ചെയ്യണമെന്നും പായല്‍ സ്വപ്‌നം കാണുന്നു. 

English Summary: Migrant worker's daughter on securing first rank in MG varsity exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com