ADVERTISEMENT

കനിഷ്ക മിത്തലിനെ എൻജിനീയറാകാൻ താൽപര്യമുള്ള പെൺകുട്ടികൾ അറിയാതെ പോകരുത്... ഇന്ത്യയിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായ ജെഇഇ അ‍ഡ്വാൻസ്ഡിൽ പെൺകുട്ടികളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്ന റാങ്കിൽ എത്തിയ മിടുക്കിയാണ് കനിഷ്ക. ഐഐടിയെന്ന സ്വപ്നത്തിന് അത്യുന്നതമായ ജീവിത സാഹചര്യങ്ങളൊന്നും വേണ്ടെന്നും ഫിസിക്സും കെമിസ്ട്രിയും മാത്‌സും ആൺകുട്ടികളുടെ മാത്രം കുത്തയകയല്ലെന്നും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു ഇവൾ.

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പേരുകേട്ട ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നാണ് ഈ കൊച്ചുമിടുക്കി.അവിടെ ഫോട്ടോസ്റ്റാറ്റ് കടയാണ് പിതാവ് അനൂജ് കുമാറിന്. മാതാവ് സുചിത്ര മിത്തൽ വീട്ടമ്മയും.തികച്ചും മധ്യവർഗ ജീവിതം നയിക്കുന്ന ഒരു സാധാരണ കുടുംബം.

 

മുതിർന്ന സഹോദരന് എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോഴാണ് കനിഷ്കയ്ക്കും എൻജിനീയറാകണമെന്ന മോഹം തുടങ്ങുന്നത്. കണക്കിനെ ഒരുപാടു സ്നേഹിക്കുന്ന കനിഷ്ക, എൻജിനീയറിങ് എടുക്കുന്നെങ്കിൽ അത് ഐഐടിയിൽ നിന്നു തന്നെ എന്നും ഉറപ്പിച്ചു. ഇന്ത്യൻ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും ഉന്നതമായ സ്ഥാപനങ്ങളാണ് ഐഐടികൾ. ഇതിലെ വിദ്യാർഥികളിൽ പെൺകുട്ടികളുടെ എണ്ണം തീരെ കുറവാണ്. അതിനാൽ തന്നെ ഐഐടികളിൽ പ്രവേശനം തേടുന്നത് പെൺകുട്ടികൾക്ക് അപ്രാപ്യമാണെന്ന ഒരു പൊതുബോധവും നിലനിൽക്കുന്നുണ്ട്. ഇതിനു ശ്രമിക്കുന്ന പെൺകുട്ടികളെ പിന്തിരിപ്പിക്കാനും പലരും ശ്രമിക്കാറുണ്ട്. എന്നാൽ കനിഷ്കയ്ക്ക് ഇതൊരു പ്രശ്നമായിരുന്നില്ല.അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയതോടെ അവൾ ഐഐടി ജെഇഇയ്ക്കുള്ള തീവ്രശ്രമങ്ങൾ തുടങ്ങി.

 

എൻജിനീയറിങ് പ്രവേശന പരീക്ഷാ കോച്ചിങ്ങിനു പ്രശസ്തമായ രാജസ്ഥാനിലെ കോട്ടയിലെത്തിയാണ് കനിഷ്ക പഠനം തുടങ്ങിയത്. കണക്കിൽ പുലിയായിരുന്നെങ്കിലും ഫിസിക്സിൽ അൽപം പിന്നോട്ടായിരുന്നു .എന്നാൽ നിരന്തരമായ പരിശ്രമം മൂലം ഈ കുറവു പരിഹരിച്ചു. ഇപ്പോൾ ഫിസിക്സിലാണ് കനിഷ്കയ്ക്കു കൂടുതൽ ഗ്രാഹ്യം. എന്നാൽ വിഷയത്തിലെ അറിവിനൊപ്പം തന്നെ മനസ്സിനെ ഒരുക്കലാണ് ഐഐടി നേടാനുള്ള പ്രധാന പടിയെന്ന് അവൾ താമസിയാതെ മനസ്സിലാക്കി.

 

കനിഷ്കയുടെ സ്ട്രാറ്റജി വളരെ സിമ്പിളായിരുന്നു. മറ്റുള്ളവരുമായി ഒരു കാരണവശാലും തന്നെ താരതമ്യം ചെയ്യാതിരിക്കുക. സ്വയം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഈ ശ്രമത്തിന്റെ ഭാഗമായി കൂടുതൽ കൂടുതൽ മാതൃകാ ചോദ്യപ്പേപ്പറുകൾ കനിഷ്ക സോൾവ് ചെയ്തു. പഠനത്തിനൊപ്പം പരിശീലനവും കൂടിയായതോടെ വിഷയങ്ങൾ ആഴത്തിൽ മനസ്സിൽ വേരോടിത്തുടങ്ങി.കൃത്യമായ ഇടവേളകളിൽ ഗൃഹപാഠങ്ങൾ ചെയ്തു തീർത്തു. ഇതിനിടെ വന്ന ലോക്ഡൗൺ അനുഗ്രഹമായി. ഇതിന്റെ ഭാഗമായി പരീക്ഷാത്തീയതി മുന്നോട്ടു നീങ്ങിയെങ്കിലും ദിവസേന 8–10 മണിക്കൂർ പഠിച്ചു. മനസ്സിലുയർന്ന സംശയങ്ങൾ അപ്പോൾ തന്നെ കൂട്ടുകാരോടും അധ്യാപകരോടും ചോദിച്ചു പരിഹരിച്ചു. ഇന്റർനെറ്റിനെ ഫലപ്രദമായി ഉപയോഗിച്ചു. സമൂഹമാധ്യമമായ ക്വോറയിലും മറ്റും തനിക്കു തോന്നിയ സംശയങ്ങള്‍ ഉന്നയിച്ചു.

 

ഒടുവിൽ ഫലമെത്തി. 396 മാർക്കിന്റെ കടുകട്ടി പരീക്ഷയിൽ 315 മാർക്ക് കനിഷ്ക നേടി. ഓൾ ഇന്ത്യാ തലത്തിൽ 17ാം റാങ്ക്. ഇത്തവണ പരീക്ഷയിൽ യോഗ്യത നേടിയ 43204 വിദ്യാർഥികളിൽ ആറിലൊന്നു മാത്രമാണ് പെൺകുട്ടികളുടെ എണ്ണം എന്നതു കണക്കിലെടുക്കുമ്പോഴാണ് അനുഷ്കയുടെ നേട്ടത്തിന്റെ മാറ്റ് നമുക്ക് മനസ്സിലാകുന്നത്.

 

പൂർണമായും പരീക്ഷയിൽ ശ്രദ്ധയൂന്നിയാരുന്ന കനിഷ്കയുടെ കഴിഞ്ഞ വർഷത്തെ ജീവിതം. ധാരാളം വായിക്കാനും വരയ്ക്കാനും ഇഷ്ടപ്പെടുന്ന കനിഷ്ക ഈ ശീലങ്ങളെല്ലാം പരീക്ഷയ്ക്കായി മാറ്റി വച്ചു. ഒടുവിൽ ഇച്ഛിച്ച ഫലവും ലഭിച്ചു. കഠിനമായി പരിശ്രമിക്കാൻ മനസ്സുണ്ടെങ്കിൽ ഐഐടി ജെഇഇ അത്ര വലിയ ഒരു ബാലികേറാമലയല്ലെന്നാണു കനിഷ്കയുടെ വിജയം നൽകുന്ന സന്ദേശം.

English Summary: JEE Advanced female topper – Kanishka Mittal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com