ADVERTISEMENT

അധ്യാപന മോഹത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു അനുശ്രീക്ക് പിഎസ്‌സി പരീക്ഷകൾ. ഒന്നൊന്നായി പരീക്ഷകൾ എഴുതാൻ തുടങ്ങിയപ്പോൾ ചെന്നെത്തിയത് അഞ്ചിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ മുൻനിരയിൽ. അനുശ്രീയുടെ വിട്ടുവീഴ്ചയില്ലാത്ത ഈ പരിശ്രമത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് കോഴിക്കോട് ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് നേട്ടം.  കമ്പനി/ കോർപറേഷൻ/ ബോർഡ് ടൈപ്പിസ്റ്റ്/ ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നു  നിയമന ശുപാർശ ലഭിച്ച അനുശ്രീ തൽക്കാലം എൽഡി ടൈപ്പിസ്റ്റ് ജോലിയിൽ പ്രവേശിക്കാൻ തയാറെടുക്കുകയാണ്. 

 

ഫിസിക്സിൽ ബിരുദവും ബിഎഡും നേടിയ ശേഷമാണ് അനുശ്രീ പിഎസ്‌സി പരീക്ഷാ പരിശീലനത്തിൽ സജീവമായത്. കോഴിക്കോട് ക്യുബിറ്റ് അക്കാദമി, സൊല്യൂഷൻ കോച്ചിങ് സെന്റർ തുടങ്ങിയവയിൽ പരീക്ഷാ പരിശീലനം നടത്തി. ഇതോടൊപ്പം കംബൈൻഡ് സ്റ്റഡിയുമുണ്ടായിരുന്നു. 

 

എൽഡി ടൈപ്പിസ്റ്റിലെ ഒന്നാം റാങ്കിനൊപ്പം കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ്/ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്ക്, എച്ച്എസ്എ ഫിസിക്കൽ സയൻസ് (കോഴിക്കോട്) റാങ്ക് ലിസ്റ്റിൽ 33–ാം റാങ്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 379–ാം റാങ്ക്, സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 510–ാം റാങ്ക് എന്നിവയാണ് അനുശ്രീയുടെ പ്രധാന റാങ്ക് നേട്ടങ്ങൾ. 

 

കോഴിക്കോട് ചേവായൂർ നടുവത്തിന കൃഷ്ണയിൽ മേലേമാവട്ട് രാധാകൃഷ്ണന്റെയും സതീദേവിയുടെയും മകളാണ് എൻ. അനുശ്രീ. ഭർത്താവ് ബി.അർജുൻ കാനറ ബാങ്ക് തൊട്ടിൽപാലം ബ്രാഞ്ചിൽ ഒാഫിസർ. ബിരുദാനന്തര ബിരുദവും സെറ്റും നേടി ഹയർ സെക്കൻഡറി അധ്യാപിക ആകാനുള്ള ലക്ഷ്യത്തിലേക്കായി ജോലി ലഭിച്ചാലും പഠനം തുടരാൻ തന്നെയാണ് അനുശ്രീയുടെ തീരുമാനം. 

 

തൊഴിൽവീഥിയായിരുന്നു പ്രധാന പഠനോപാധി. വർഷങ്ങളായി തൊഴിൽവീഥിയുടെ വായനക്കാരിയാണ്.  തൊഴിൽവീഥിയിലെയും കോംപറ്റീഷൻ വിന്നറിലെയും പ്രധാന പരീക്ഷാ പരിശീലനങ്ങളെല്ലാം പരീക്ഷയിൽ ഗുണം ചെയ്തു. മാതൃകാ ചോദ്യപേപ്പറുകൾ ബബിൾ കറുപ്പിച്ചു തന്നെ പരിശീലിച്ചു. 

കൃത്യസമയത്ത് പരീക്ഷ എഴുതി പൂർത്തിയാക്കാൻ ഇത് പ്രയോജനപ്പെട്ടു.

English Summary: Kerala PSC Success Story of Anusree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com