ADVERTISEMENT

ഓസ്ട്രേലിയയുടെ കോവിഡ് മുന്നണിപ്പോരാളികളിൽ മുന്നിൽ തന്നെ ഒരു സ്ഥാനത്തുണ്ട് മലയാളി മൈക്രോബയോളജിസ്റ്റ് സുധി പയ്യപ്പാട്ട്. ഓസ്ട്രേലിയയിൽ ഇടയ്ക്കു കോവിഡ് പ്രതിസന്ധി രൂക്ഷമായ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തും, ന്യൂ സൗത്ത് വെയിൽസിന്റെ തലസ്ഥാനമായ സിഡ്നി നഗരത്തിലുമാണു സുധിയുടെ പ്രവർത്തനം. ഇവിടെ സിഡ്നി വാട്ടർ എന്ന കമ്പനിയിൽ റിസർച് ലീഡാണു സുധി.

പരമ്പരാഗത രീതിയിൽ നിന്നു പാടെ മാറിയുള്ള കോവിഡ് നിർണയ രീതിയാണു സുധിയെയും സംഘത്തെയും പ്രശസ്തരാക്കിയത്. സീവേജിലെ മലിനജലത്തിൽ നിന്നാണു ഇവർ കോവിഡ് നിർണയിക്കുന്നത്.

എങ്ങനെയാണു പരിശോധന?

ശുചിമുറി മാലിന്യമടങ്ങിയ സീവേജിലെ ജലം എടുക്കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. ഈ ജലത്തിലേക്ക് ആദ്യഘട്ട പ്രക്രിയകൾക്കു ശേഷം ഹൈഡ്രോക്ലോറിക് ആസിഡ് കലർത്തി മിക്സ് ചെയ്യും.സാംപിളിന്റെ പിഎച്ച് നില താഴ്ത്താനായാണ് ഇത്. ഇതോടു കൂടി വൈറസിൽ പോസിറ്റീവ് ചാർജ് ഉടലെടുക്കും. ഒരു നെഗറ്റീവ് ചാർജുള്ള സ്തരം (മെംബ്രെയിൻ) ഉപയോഗിച്ച് ഈ മിശ്രിതം അരിച്ചെടുക്കും. പോസിറ്റീവ് ചാർജുള്ള വൈറസ് സ്ട്രെയിനുകൾ സ്തരത്തിൽ ഒട്ടിപ്പിടിച്ചിരിക്കും.

 

തുടർന്ന് ഈ സ്തരം പലതായി മുറിച്ച് ഒരു ഗ്ലാസ് ട്യൂബിലിട്ട ശേഷം കൂടുതൽ പ്രക്രിയകൾക്കു വിധേയമാക്കും. ഇതോടെ സ്തരത്തിൽ നിന്നു വൈറസ് സ്ട്രെയിൻ ഗ്ലാസ് ട്യൂബിനുള്ളിലേക്കു വീഴും. അതിനു ശേഷം കൊറോണയെ കണ്ടെത്താനുള്ള ഒരു പ്രത്യേകസംവിധാനം വഴി, സാംപിളിൽ വൈറസ് സ്ഥിതി ചെയ്യുന്നുണ്ടോയെന്നു കണ്ടെത്തും.

sudhi

എന്താണ് ഗുണം?

കോവിഡ് ഒരേസമയം തന്നെ വ്യക്തിഗതവും സാമൂഹികവുമായ ആരോഗ്യ പ്രശ്നമാണ്. ആന്റിജൻ, ആന്റിബോഡി തുടങ്ങിയ ടെസ്റ്റുകളിലൂടെ കോവിഡ് ബാധ വ്യക്തികൾക്കു കണ്ടെത്താം.എന്നാൽ ഏതെല്ലാം മേഖലകളിൽ കോവിഡ് ശക്തമായി ബാധിച്ചിട്ടുണ്ടെന്നു കണ്ടെത്താൻ സീവേജ് ജലമുപയോഗിച്ചുള്ള ടെസ്റ്റിനു സാധിക്കും. ഒരു മേഖലയിൽ നിന്നുള്ള സാംപിളുകളിൽ കൊറോണ സ്ട്രെയിനുകൾ കൂടുതലാണെങ്കിൽ ആ മേഖലയിൽ ബാധിക്കപ്പെട്ടവർ കൂടുതലാണെന്നാണ് അർഥം. കോവിഡ് ബാധിക്കപ്പെട്ടവർ ആദ്യഘട്ടത്തിൽ തന്നെ വിസർജ്യത്തിലൂടെ വൈറസിനെ പുറന്തള്ളാൻ തുടങ്ങും.

ഇക്കാര്യം മനസ്സിലാക്കിയ സുധി 2020 ഫെബ്രുവരിയിലാണ് ഈ രീതി വികസിപ്പിച്ചെടുത്തത്. ഇന്ന് ഈ വ്യത്യസ്തമായ കോവിഡ് നിർണയരീതിക്ക് ഓസ്ട്രേലിയയിൽ നല്ല പ്രചാരമുണ്ട്. ന്യൂസൗത്ത് വെയിൽസ് അല്ലാതെ മറ്റു സംസ്ഥാനങ്ങഴും ഈ രീതി അവലംബിച്ചു തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ 80 ശതമാനം ജനസംഖ്യയും ഈ രീതിയിൽ കോവിഡ് നിരീക്ഷണത്തിലാണെന്നു സുധി പറയുന്നു.ജനസാന്ദ്രത കുറഞ്ഞ ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ നേരത്തെയുള്ള കോവിഡ് നിർണയത്തിൽ വലിയ പങ്കാണ് ഇതു വഹിക്കുന്നത്.

സിഡ്നിയിലെ 25 മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ നിന്നു സുധിയുടെ ലാബിലേക്കു സാംപിളുകൾ കൊണ്ടുവരുന്നു. തായ്‌ലൻഡിലും വിയറ്റ്‌നാമിലും രീതി നടപ്പാക്കാനുള്ള സാങ്കേതിക സഹായവും സുധിയും സംഘവും നൽകുന്നു.

സിഡ്നിവാട്ടറിന്റെ ഈ രീതിക്ക് എൻഎസ്ഡബ്ല്യു റിസർച്ച് ആൻഡ് ഡവലപ്‌മെന്‌റ് എക്‌സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്. അൻപതുകാരനായ സുധി തൃശൂർ അയ്യന്തോൾ സ്വദേശിയാണ്. മുൻ അധ്യാപകരായ പയ്യപ്പാട്ട് പി.കെ.ശ്രീധരന്‌റെയും പി.ആർ.സുഭദ്രയുടെയും മകനായ സുധിയുടെ ഭാര്യ രഹന സുധിയും സിഡ്നി വാട്ടറിലാണു ജോലി ചെയ്യുന്നത്. ആൽഗ, ആൽഗകളിൽ നിന്നുള്ള വിഷാംശം തുടങ്ങിയവയാണു രഹനയുടെ പ്രവർത്തന മേഖല. ഏകമകൾ വർഷ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ കെമിക്കൽ എൻജിനീയറിങ് ബിരുദത്തിനു പഠിക്കുന്നു.

തൃശൂർ ശ്രീകേരള വർമ, സെന്‌റ് തോമസ് കോളജുകൾ, ചെന്നൈ കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‌റീവ് മെഡിസിൻ ആൻഡ് റിസർച് എന്നിവിടങ്ങളിൽ നിന്നു വിദ്യാഭ്യാസം നേടിയ ശേഷം ഇരുപതു വർഷങ്ങൾക്കു മുൻപാണ് സുധി ഓസ്ട്രേലിയയിൽ എത്തിയത്. 

 

English Summary: Success Story Of Sudhi Payyappad: Covid 19 Test from Sewage Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com