ADVERTISEMENT

കേരളത്തിന്റെ ശ്രദ്ധ നേടാത്ത ജൈവവൈവിധ്യത്തെ മികവേറിയ ചിത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പൊതുവേദിയിലെത്തിക്കുന്നതിലൂടെ ശ്രദ്ധനേടുകയാണ് യുവ ഗവേഷകൻ സന്ദീപ് ദാസ്.സന്ദീപിന്റെ ശ്രമകരമായ പ്രവർത്തനങ്ങൾ രാജ്യാന്തര സംഘടനകളുടെ പോലും അംഗീകാരത്തിനു പാത്രമായി. പശ്ചിമഘട്ടത്തിലെ തവളകളും ഉരഗങ്ങളും ഉൾപ്പെടെയുള്ള ജീവിവർഗങ്ങളിലേക്കാണ് ഇദ്ദേഹത്തിന്റെ പ്രധാനഫോക്കസ്.

 

mahabalithavala-01
പാതാളത്തവള

കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി ഗവേഷക വിദ്യാർഥിയാണു സന്ദീപ് ദാസ്. എന്നാൽ കേവലം ഗവേഷണത്തിനപ്പുറം പരന്നു കിടക്കുന്നതാണു ഇദ്ദേഹത്തിന്റെ താൽപര്യങ്ങൾ. കേരളത്തിന്റെ ജൈവവൈവിധ്യത്തിൽ പൊതുവേ അത്ര ശ്രദ്ധകിട്ടാത്ത തവളകൾ, ഉരഗങ്ങൾ എന്നിവയാണ് സന്ദീപിന്റെ പഠനമേഖല. അക്കാദമിക്കായ പഠനത്തിനൊപ്പം തന്നെ ഇവയുടെ മിഴിവേറിയ ചിത്രങ്ങളും സന്ദീപിന്റെ ക്യാമറയിൽ നിന്നു പിറന്നത് ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു സംസ്ഥാന സർക്കാരിന്റെ വൈൽഡ് ഫൊട്ടോഗ്രഫി മത്സരത്തിലെ ഒന്നാം സ്ഥാനം ഈ ഗവേഷകന് അംഗീകാരമായി ലഭിക്കുകയും ചെയ്തു. നീലക്കുറിഞ്ഞിപ്പൂവിനു മുകളിൽ വട്ടമിട്ടുപറക്കുന്ന ഒരു തേനീച്ചയുടെ ചിത്രമാണ് ഇതിനു വഴിയൊരുക്കിയത്.

 

mahabalithavala
പാതാളത്തവള

നിലവിൽ തന്റെ പിഎച്ച്ഡി ഗവേഷണത്തിന്റെ അവസാനഘട്ടത്തിലാണു സന്ദീപ്. കെഎഫ്ആർഐയിലെ ഡോ.പി.എസ്.ഈസയുടെ ശിക്ഷണത്തിലാണ് ഇദ്ദേഹത്തിന്റെ പഠനം. 

 

sandeep
സന്ദീപ് ദാസ്

പശ്ചിമഘട്ടത്തിൽ 2010 മുതൽ തന്റെ ഗവേഷണത്തിനായി സന്ദീപ് പഠനങ്ങൾ നടത്തുന്നു. പർപ്പിൾ ഫ്രോഗ് അഥവാ പാതാളത്തവള എന്നറിയപ്പെടുന്ന അപൂർവയിനം തവളയിൽ നടത്തിയ പഠനങ്ങളാണു സന്ദീപ് ദാസിനെ ശ്രദ്ധേയനാക്കിയത്. ഭൂമിക്കടിയിൽ താമസിക്കുന്ന ഇതു വർഷത്തിൽ ഒരിക്കൽ മാത്രമാണു മുകളിലേക്കു വരുന്നത്. 2003ൽ എസ്ഡി ബിജു, ഡോ.ഫ്രാങ്കി ബോസ്യുട്ട് എന്നിവരാണ് ഇവയെ കണ്ടെത്തിയത്. ചരിത്രാതീത കാലം മുതൽ ഭൂമിയിലുള്ള ഇന്നും നില നിൽക്കുന്ന 'ലിവിങ് ഫോസിൽ' ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ തവള വർഗം ആദിമകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം ആഫ്രിക്കയുമായി കൂടിച്ചേർന്നിരുന്നു എന്നതിനു തെളിവാണ്. 

 

frog

മുട്ടയിടാനായി മണിക്കൂറുകൾ മാത്രമാണ് ഈ തവളകൾ ഭൗമോപരിതലത്തിലെത്തുന്നത്. ആൺതവളയെ പുറത്തു വഹിച്ചു പെൺതവളകൾ എത്തുന്നതിന്റെ നിരവധി ചിത്രങ്ങൾ സന്ദീപ് പകർത്തിയിരുന്നു. ഇവയുടെ ജീവിതക്രമം, ഇവ നേരിടുന്ന ഭീഷണികൾ തുടങ്ങിയവയെല്ലാം സന്ദീപും സംഘവും പഠനവിധേയമാക്കി. ഈ ഗവേഷണത്തിന് ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ എഡ്ജ് ഓഫ് എക്‌സിസ്റ്റൻസ് പ്രോഗ്രാമിന്റെ ഫെലോഷിപ്പും ലഭിച്ചു. 

galaxy-frog

ആദ്യമായി ഒരു പർപ്പിൾ ഫ്രോഗിന്റെ ചിത്രമെടുക്കാൻ വർഷങ്ങൾ സമയമെടുത്തെന്നു സന്ദീപ് പറയുന്നു. അത്ര അപൂർവമാണ് ഇവയുടെ വരവ്. വന്യജീവി ഫൊട്ടോഗ്രഫിക്കു നല്ല ക്ഷമ വേണം. സാധാരണ ഫൊട്ടോഗ്രഫിയെപ്പോലെ ഇതിൽ റീട്ടേക്കുകളില്ലെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. 

 

പാതാളത്തവളയുടെ സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുകണക്കിനു വേദികളിൽ സന്ദീപും സംഘവും പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ഇത്തരം പല തവളകളും മഴക്കാലത്ത്, വാഹനങ്ങളുടെ അടിയിൽപെട്ടു ചത്തൊടുങ്ങാറുണ്ട്. ഇത് ഒഴിവാക്കാനായി ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കാനുള്ള ക്യാംപെയ്‌നുകളും നടത്തി. മഹാബലിത്തവള എന്ന പേരിൽ ഈ തവളയെ ജനശ്രദ്ധയിലെത്തിച്ച് ഇവയുടെ സംരക്ഷണത്തിനായുള്ള നടപടികൾക്കു ശ്രമിക്കാനും സന്ദീപ് ശ്രമിച്ചു. തവളയ്ക്കു സംസ്ഥാന പദവി നൽകണമെന്ന അഭ്യർഥനയും സംസ്ഥാന സർക്കാരിനു മുന്നിൽ വച്ചു.

 

തൃശൂർ സെന്‌റ് അലോഷ്യസ് കോളജിൽ നിന്നു സുവോളജി ബിരുദവും കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്നു പിജിയും നേടിയ സന്ദീപിനു കുട്ടിക്കാലം മുതൽ മൃഗങ്ങളെ ഇഷ്ടമായിരുന്നു. എന്നാൽ പിതാവ് വീട്ടിൽ അരുമമൃഗങ്ങളെ വളർത്തരുതെന്നും അത് അവയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നുമുള്ള പക്ഷക്കാരനായിരുന്നു.

 

കോളജ് പഠനകാലത്ത് പക്ഷിനിരീക്ഷണമായിരുന്നു സന്ദീപിനു കമ്പമുള്ള മേഖല. പിജി പഠനകാലത്ത് വെറ്ററിനറി ഡോക്ടറായ അനിൽ സക്കറിയയാണ് തവളകളെക്കുറിച്ചുള്ള പഠനത്തിലേക്കു സന്ദീപിനെ വഴി തിരിച്ചുവിട്ടത്. പതിനഞ്ചോളം പുതിയ ജീവി വർഗങ്ങളെ തന്റെ പിഎച്ച്ഡി പഠനത്തിനിടയ്ക്കു കണ്ടെത്താൻ സന്ദീപിനും സംഘത്തിനും സാധിച്ചു. ഗവേഷണം ത്രില്ലിങ്ങാണ്, പക്ഷേ അൽപം റിസ്‌ക് നിറഞ്ഞതുമാണെന്നു സന്ദീപ് പറയുന്നു. അപകടം പതിയിരിക്കുന്ന വനമേഖലകളിൽ രാത്രിയിലാണു ഗവേഷണം. ആനകളുടെയും കടുവകളുടെയുമൊക്കെ മുന്നിൽ പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയും സഹായവും ഈ ഘട്ടത്തിലൊക്കെ രക്ഷയായി. ജൈവമേഖലയിൽ ഗവേഷണം ചെയ്യാൻ മികച്ച സ്ഥലമാണു ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നു സന്ദീപ് പയുന്നു. ഗവേഷണത്തിനു വേണ്ട എല്ലാ പിന്തുണയും ഇവിടെ നിന്നു ലഭിക്കും.

വന്യജീവിമേഖല കടുവകളും പുലികളും ആനകളും മാനുകളും പോലുള്ള വലിയജീവികളിൽ മാത്രമൊതുങ്ങിനിൽക്കുന്നതല്ലെന്ന് സന്ദീപ് പറയുന്നു. തവളകളും ഉരഗങ്ങളുമെല്ലാമടങ്ങിയതാണ് ഇത്. അത്ര ശ്രദ്ധേയമല്ലാത്ത ഈ വിഭാഗങ്ങളും സംരക്ഷിക്കപ്പെടണം. കേരള വനംവകുപ്പിന്റെ സ്‌നേക് റെസ്‌ക്യൂ പ്രോഗ്രാമിന്റെ പരിശീലകനും കമ്മിറ്റി അംഗവും കൂടിയാണ് സന്ദീപ്. 

 

നിലവിൽ കേരളത്തിൽ 170 ൽ അധികം തവളവർഗങ്ങളുണ്ടെന്നു സന്ദീപ് പറയുന്നു. അപൂർവയിനത്തിൽ പെട്ട തവളകളുടെയും പാമ്പുകളുടെയും മറ്റും ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ സന്ദീപ് പങ്കുവയ്ക്കാറുണ്ട്. ഗവേഷണത്തിനു ശേഷം തുടർഗവേഷണവും അക്കാദമിക മേഖലയുമാണു സന്ദീപിനു താൽപര്യം. തൃശൂർ ചെമ്പൂക്കാവ്, റിട്ടയേർഡ് ഇംഗ്ലിഷ് പ്രഫസറായ ഷൺമുഖദാസിന്റെയും ശാന്തി ദാസിന്റെയും മകനാണു സന്ദീപ്. ഭാര്യ വിനയ ദാസും പിഎച്ച്ഡി ഗവേഷകയാണ്. രണ്ടു വയസ്സുള്ള അൻവിത മകളാണ്. സന്ദീപിന്റെ ഇളയസഹോദരൻ സുദീപ് ദാസ് ദുബായിലാണു ജോലി നോക്കുന്നത്.

English Summary: Success Story Of Sandeep Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com