ദുരിതങ്ങൾ ഊർജമാക്കി; എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്കു നേടി പൗർണമി, ഇനി ലക്ഷ്യം സിവിൽ സർവീസ്
Mail This Article
ജീവിതത്തിലെ ദുരിതപാഠങ്ങള്‍ ഊര്‍ജമാക്കിയാണ് പൗര്‍ണമിയെന്ന പെണ്‍കുട്ടി എംജി സര്‍വകലാശാല ത്രിവല്‍സര എല്‍എല്‍ബി പരീക്ഷയിലെ ഒന്നാം റാങ്കിനുടമയായത്. ആലപ്പുഴ എരമല്ലൂര്‍ കര്‍ത്താവ്തറയില്‍ പദ്മനാഭന്റെയും ബിന്ദുവിന്റെയും മകളാണ് പൗര്‍ണമി. പാടവരമ്പത്തുള്ള പൗര്‍ണമിയുടെ കുഞ്ഞുവീട്ടിലേക്കെത്താന്‍ കൃത്യമായ ഒരു വഴി പോലുമില്ല. വിഡിയോ റിപ്പോർട്ട് കാണാം.
നിശ്ചയദാര്‍ഡ്യവും കഠിനപരിശ്രമവുമുണ്ടെങ്കില്‍ നേട്ടം തൊട്ടരികിലെത്തുമെന്നതിന് തെളിവാണ് പൗര്‍ണമിയെന്ന പെണ്‍കുട്ടിയുടെ ജീവിതം. പഠനത്തോടൊപ്പം വീട്ടിലെ ഇല്ലായ്മകളോടും പൊരുതിയാണ് എംജി സര്‍വകലാശാല ത്രിവല്‍സര എല്‍എല്‍ബി പരീക്ഷയില്‍ പൗര്‍ണമി ഒന്നാം റാങ്ക് നേടിയത്. പദ്മനാഭന്റെയും ബിന്ദുവിന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് പൗര്‍ണമി. പെയിന്റിങ് തൊഴിലാളിയാണ് അച്ഛന്, അമ്മ പീലിങ് ഷെഡില്‍ ജോലി ചെയ്യുന്നു. സാമ്പത്തികബുദ്ധിമുട്ട് അലട്ടിയപ്പോഴും മകളുടെ പഠനത്തിന് തടസമുണ്ടാകരുതെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമായിരുന്നു.
പത്താം ക്ലാസിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസുണ്ടായിരുന്നു. മഹാരാജാസ് കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയശേഷമാണ് എറണാകുളം ലോകോളേജില്‍ നിയമപഠനത്തിന് ചേര്‍ന്നത്. കോവിഡ് കാരണം അവസാനവര്‍ഷം ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരുന്നു ആശ്രയം. സിവില്‍ സര്‍വീസ് എന്ന വലിയലക്ഷ്യം പൗര്ണമിക്കു മുന്നിലുണ്ട്. ചതുപ്പും ചെളിയും കാട്ടുപൊന്തയും നിറഞ്ഞ പാടവരമ്പിലാണ് പൗര്‍ണമിയുടെ വീട്. നല്ലൊരു വഴിപോലും വീട്ടിലേക്കില്ല. ഈ പരിമിതികള്‍ പൗര്‍ണമിയുടെ നേട്ടങ്ങളിലേക്കുള്ള കുതിപ്പിന് ഒരിക്കലും തടസമായിട്ടില്ല
English Summary: Success Story Of Pournami: LLB First Rank Holder From MG University