മൂന്നു പിഎസ്‌സി പരീക്ഷകളിൽ ഒന്നാം റാങ്ക്, സ്വപ്ന കരിയർ അധ്യാപനം; വിജയരഹസ്യം വെളിപ്പെടുത്തി ബെറ്റ്സി
Mail This Article
ഫാർമസി മേഖലയിൽ കഴിഞ്ഞ വർഷം ഫലം വന്ന മൂന്നു പിഎസ്‌സി പരീക്ഷകളിലും ഒന്നാം റാങ്ക് ഒരേയാൾക്ക് – എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ബെറ്റ്സി ജോസഫിന്. ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റിൽ അനലിസ്റ്റ് ഗ്രേഡ് തേഡ്, മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റിൽ ഫാർമസിസ്റ്റ് ഗ്രേഡ് സെക്കൻഡ്, എറണാകുളം ജില്ലാ ഹെൽത്ത് സർവീസ് ഡിപ്പാർട്മെന്റിൽ ഫാർമസിസ്റ്റ് ഗ്രേഡ് സെക്കൻഡ് എന്നിവയിലാണു ബെറ്റ്സി ഒന്നാം റാങ്ക് നേടിയത്.
6 മാസം, 6 മണിക്കൂർ
ആറു മാസത്തോളം പഠനത്തിനു വേണ്ടി മാറ്റിവച്ചതായി ബെറ്റ്സി പറയുന്നു. ദിവസവും 6 മണിക്കൂർ വരെ പഠിക്കുമായിരുന്നു. ബിഫാം പഠനകാലത്ത് കോളജ് ലൈബ്രറിയിൽനിന്നു പുസ്തകങ്ങളെടുത്തു സ്വന്തമായി നോട്ടുകൾ തയാറാക്കിയിരുന്നു. അതു വളരെയധികം ഉപകാരപ്പെട്ടു. ഓൺലൈൻ ക്ലാസുകളും മോഡൽ പരീക്ഷകളും ആത്മവിശ്വാസം വർധിപ്പിച്ചു. സുഹൃത്തുക്കളുമൊത്ത് ഒരുമിച്ചുപഠിക്കുകയും പരസ്പരം സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
2017ൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റിൽ ഡ്രഗ് ഇൻസ്പെക്ടർ തസ്തികയ്ക്കുള്ള പരീക്ഷ എഴുതിയിരുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും നിയമനം ലഭിച്ചില്ല. അതോടെ വാശിയായി. 2019ൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റിൽ അനലിസ്റ്റിനുള്ള വിജ്ഞാപനം വന്നപ്പോൾ ദൃഢനിശ്ചയത്തോടെ പഠിക്കാൻ തീരുമാനിച്ചതങ്ങനെ.
സ്വപ്നം അധ്യാപനം
മൂന്നു പരീക്ഷകളിലും ഒന്നാം റാങ്ക് ലഭിച്ചെങ്കിലും ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റിൽ അനലിസ്റ്റ് നിയമനം സ്വീകരിക്കാനാണു തീരുമാനം. എന്നാൽ ഗവ. ഫാർമസി കോളജിൽ അധ്യാപനമാണ് ബെറ്റ്സിയുടെ സ്വപ്ന കരിയർ. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം വരിക്കോലി ക്രൈസ്റ്റ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽനിന്നു ബിഫാമും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംഫാമും നേടി. റിട്ട.സബ് ഇൻസ്പെക്ടർ ടി. ജെ. ജോസഫിന്റെയും റോസ് ജോസഫിന്റെയും മകളാണ്.
Content Summary : Betsy Joseph Won First RankThree PSC Exam