ADVERTISEMENT

വിരുന്നുകാരൻ സമ്മാനമായി നൽകിയ പുസ്തകത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, ഒരു മുണ്ടക്കയത്തുകാരി പെൺകുട്ടി ശാസ്ത്രജ്ഞയായ കഥയറിയാം. കോട്ടയം മുണ്ടക്കയം ജേക്കബ് (ജാമു) കള്ളിവയലിലിന്റെയും പരേതയായ കിനിയുടെയും മകളാണ് കഥയിലെ നായിക. പേര് നിത്യ കള്ളിവയലിൽ. വിർജീനിയ സർവകലാശാലയിലെ പ്രഫസറായ സൈമൺ പോളില്ലോ ആണ് നിത്യയുടെ ഭർത്താവ്. മണിമലയാറിന്റെ തീരത്തുള്ള ചെറുപട്ടണമായ മുണ്ടക്കയത്ത് ജനിച്ചു വളർന്ന ഒരു പെൺകുട്ടിയും  ഭൗതികശാസ്ത്രജ്ഞരിൽ അഗ്രഗണ്യനും നൊബേൽ സമ്മാന ജേതാവുമായ റിച്ചാർഡ് ഫെയ്ൻമാനെയും തമ്മിൽ ഒരു ബന്ധമുണ്ട്. ആ ബന്ധത്തിന്റെ കഥയറിയണമെങ്കിൽ കുറച്ചു വർഷം പിന്നോട്ടു പോകണം. ഒരു കുടുംബസുഹൃത്താണ് റിച്ചാർഡ് ഫെയ്ൻമാന്റെ ‘ What Do You Care What Other People Think’ എന്ന പുസ്തകം ജേക്കബ് കള്ളിവയലിനു സമ്മാനിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ ശ്രദ്ധ അതിൽവീണത് യാദൃച്ഛികമായാണ്. കൗതുകം കൊണ്ട് അവളതു വായിക്കാനെടുത്തു. വായിച്ചുതീർന്നപ്പോൾ, എങ്ങനെയുണ്ടായിരുന്നു എന്ന അച്ഛന്റെ ചോദ്യത്തിന് ‘നല്ല പുസ്തകം; എന്നൊരു മറുപടിയും പറഞ്ഞു. ‌‌‌‌‌‌പക്ഷേ ആ പുസ്തകത്തിന്റെ വെളിച്ചം അവളുടെ ഉള്ളിലുണ്ടായിരുന്നു. അന്നത്തെ ആ കൗമാരക്കാരി ഇന്ന് ഭൂമിയുടെ സമീപ നക്ഷത്രസമൂഹങ്ങളെപ്പറ്റി പഠിച്ച് പ്രപഞ്ചസവിശേഷതകൾ വിശകലനം ചെയ്യുന്ന ‘നിയർ ഫീൽഡ് കോസ്‌മോളജി’യിൽ ലോകമറിയുന്ന ശാസ്‌ത്രജ്‌ഞയും അധ്യാപികയുമാണ്. 

 

പഠിക്കാൻ മിടുക്കി, ചിട്ടയായ ജീവിതം

books

 

കുട്ടിക്കാലം മുതൽ സ്കൂളിലെ മിടുക്കരായ വിദ്യാർഥികളായിരുന്നു നിത്യയും സഹോദരി ദിയയും. കേംബ്രിജ് ഹെൽത്ത് അലെയ്ൻസിലെ സൈക്യാട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ് നിത്യയുടെ സഹോദരി ദിയ കള്ളിവയലിൽ.  പഠിക്കൂ എന്ന നിർബന്ധവുമായി ഒരിക്കൽപോലും അവരുടെ പിന്നാലെ നടക്കേണ്ടി വന്നിട്ടില്ല മാതാപിതാക്കൾക്ക്. അച്ഛന്റെയും അമ്മയുടെയും വായനാശീലം കുട്ടികളെയും സ്വാധീനിച്ചിരുന്നു. വായനയിലൂടെ ശാസ്ത്ര വിഷയങ്ങളോടു കൂട്ടുകൂടിയ നിത്യ തന്റെ വഴി കണ്ടെത്തിയതും വായനയിൽനിന്നു തന്നെ. ഭൗതിക ശാസ്ത്രവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളാണ് നിത്യയ്ക്ക് പ്രചോദനമായതെന്നാണ് അച്ഛന്റെ വാക്കുകൾ The Tao of Physics എന്ന പുസ്തകവും What Do You Care What Other People Think എന്ന പുസ്തകവും. 

 

കൃത്യമായ ദിശാബോധത്തോടെ പഠിച്ച് ലക്ഷ്യത്തിലെത്താൻ നിത്യയ്ക്കു കൂട്ടായത് ജീവിതത്തിലെ ചിട്ടയാണ്. കോട്ടയം പള്ളിക്കൂടം, ഊട്ടി ലോറൻസ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിത്യ ബ്രിട്ടനിലെ യുണൈറ്റഡ് വേൾഡ് കോളജ് ഓഫ് ദി അറ്റ്ലാന്റിക്കിൽനിന്നാണ് ബിരുദം നേടിയത്. മാസച്യുസിറ്റ്സ് യൂണിവേഴ്സിറ്റിയിലെ മൗണ്ട് ഹോളിയോക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം ഹാർവഡ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടി. പിഎച്ചഡിക്കു ശേഷം എംഐടിയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് വെർജിനിയയിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് യേൽ യൂണിവേഴ്സിറ്റിയിൽനിന്ന് രണ്ടു വർഷത്തെ പോസ്റ്റ് ഡോക്ടറൽ റിസർച്ചും പൂർത്തിയാക്കിയിരുന്നു. അമേരിക്കയിലെ പ്രശസ്തമായ വെർജീനിയ യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച അധ്യാപകർക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് നിത്യ കള്ളിവയലിൽ എന്ന പേര് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെർജീനിയയിലെ ഡർഡൻ സ്കൂൾ ഓഫ് ബിസിനസിൽ നടന്ന ചടങ്ങിൽ പുരസ്കാരഫലകവും മൂവായിരം ഡോളർ അവാർഡ് തുകയും നിത്യ ഏറ്റുവാങ്ങിയത് കഴിഞ്ഞ ദിവസമാണ്.

കൈനിറയെ പുരസ്കാരങ്ങൾ, മാറാത്ത മനോഭാവം

 

ശാസ്ത്ര സാങ്കേതിക ഗവേഷണ മികവിനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ അവാർഡ്, യുഎസ് സയൻസ് ഫൗണ്ടേഷന്റെ 4.6 കോടി രൂപയുടെ കരിയർ ഡവലപ്മെന്റ് ഗവേഷണ പുരസ്കാരം, നാസയുടെ ഗവേഷണ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നിത്യ സ്വന്തമാക്കിയിട്ടുണ്ട്. അപ്പോഴും താനെന്തോ വലിയ കാര്യം ചെയ്തെന്ന ചിന്തയൊന്നും നിത്യയ്ക്കില്ല. ‘‘ഞാൻ എന്റെ ജോലിയല്ലേ ചെയ്യുന്നത്, അതിനെന്തിനാണ് പുരസ്കാരങ്ങൾ നൽകുന്നത്’’ എന്ന സംശയം പലകുറി നിത്യ തന്റെ പിതാവിനോട് ചോദിച്ചിട്ടുണ്ട്. അർപ്പണബോധത്തിനും മികവിനുമുള്ള അംഗീകാരങ്ങളായി പുരസ്കാരങ്ങളെ കാണണമെന്നാണ് ആ അച്ഛൻ മകൾക്കു നൽകിയ മറുപടി.

Diya Kallivayalil
നിത്യയുടെ സഹോദരി ദിയ കള്ളിവയലിൽ

 

നിത്യയെ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത അധ്യാപകന്റെ വാക്കുകൾ

 

പുരസ്കാരത്തിന് നിത്യയെ നാമനിർദേശം ചെയ്തുകൊണ്ട് ജ്യോതിശാസ്ത്ര വിഭാഗത്തിലെ പ്രഫസർ ഫിൽ അരാസ് കുറിച്ചതിങ്ങനെ: ‘‘ജ്യോതിശാസ്ത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുൻപ് ജ്യോതിശാസ്ത്രജ്ഞർ പല രാത്രികളിലും ടെലസ്കോപ്പുമായി ഒറ്റയ്ക്ക് നടന്ന് വാനനിരീക്ഷണം നടത്തുകയായിരുന്നു പതിവ്. ഇന്ന് ജ്യോതിശാസ്ത്രജ്ഞരുടെ ടീമുകൾ പഠനം നടത്തുകയും ധാരാളം വിവരങ്ങൾ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അത്തരം വിവരങ്ങൾ അനേകം പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ അതിൽനിന്നു തികച്ചും വ്യത്യസ്തമായി ഒരു കോഴ്സ് ഡിസൈൻ ചെയ്യുകയാണ് നിത്യ ചെയ്തത്. കരിക്കുലത്തെ ആധുനികവൽക്കരിക്കുകയും വിവരശേഖരങ്ങളെ ഫലപ്രദമായി ക്രമീകരിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ശാസ്ത്രീയമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെൽപ്പുള്ള രീതിയിലേക്കു സർവേകളെ മാറ്റുകയും ചെയ്യുന്ന രീതിയാണ് നിത്യ അവലംബിച്ചത്.’’ 

 

പുരസ്കാരത്തിനായി നിത്യയെ നാമ നിർദേശം ചെയ്തുകൊണ്ട് മറ്റൊരു അധ്യാപകൻ എഴുതിയതിങ്ങനെ:

‘‘തന്റെ ഉത്തരവാദിത്തങ്ങളെ അധ്യാപനത്തിലും ഗവേഷണത്തിലും മാത്രം നിത്യ ഒതുക്കി നിർത്തുന്നില്ല. പ്രാതിനിധ്യം കുറവുള്ള വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ സ്പെൽമെൻ കോളജിലെ ഫിസിക്സ് വിഭാഗവുമായി ചേർന്ന് ശാസ്ത്ര–സാങ്കേതിക– എൻജിനീയറിങ്– ഗണിത മേഖലയുടെ ഭാവി വാഗ്ദാനങ്ങളായി, നേതൃഗുണമുള്ളവരായി വളർത്തിക്കൊണ്ടു വരണം എന്നൊരു വലിയ ലക്ഷ്യം നിത്യയ്ക്കുണ്ട്. സ്പെൽമെൻ കോളജിലെ കുട്ടികൾ എല്ലാ സമ്മറിലും ഗവേഷണത്തിനായി യൂണിവേഴ്സിറ്റി ഓഫ് വെർജീനിയയിലെത്താറുണ്ട്. നിത്യയുടെ ഗവേഷണ വിദ്യാർഥികൾ അവരുടെ മിനിപ്രൊപ്പോസലുകൾ സമർപ്പിക്കാറുമുണ്ട്’’. വെർജീനിയ യൂണിവേഴ്സിറ്റിയിൽ തങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അധ്യാപികയാണ് നിത്യയെന്നാണ് വിദ്യാർഥികൾ പറയുന്നത്.

 

കൃത്യമായ ദിശാബോധവും കഠിനാധ്വാനവുമുണ്ടെങ്കിൽ വിദൂരതയിലുള്ള ലക്ഷ്യവും സ്വന്തമാക്കാമെന്നും സ്വപ്നങ്ങൾക്ക് ആകാശവും അതിരല്ലെന്നും സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയാണ് നിത്യ കള്ളിവയലിൽ. നിയോഗങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ തീർച്ചയായും നിത്യയുടെ കഥ നിങ്ങൾക്കും ഒരു പ്രചോദനമാകും. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന മുണ്ടക്കയത്തുനിന്ന് വെർജീനിയയിലെ ഒരുപാട് ഗവേഷണ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട അധ്യാപികയായി, ജ്യോതിശാസ്ത്രത്തിന് മികച്ച സംഭാവന നൽകുന്ന ശാസ്ത്രജ്ഞയായി നിത്യ മാറാൻ നിമിത്തമായത് രണ്ട് പുസ്തകങ്ങളാണ്. അതൊരു നിയോഗം പോലെ നിത്യയുടെ കൈകളിലെത്തുകയും തന്നിലെ കഴിവിനെ അതിലൂടെ കണ്ടെത്താൻ നിത്യയ്ക്കു കഴിയുകയും ചെയ്തു.  ലക്ഷ്യത്തിലേക്കെത്താൻ നിത്യയുടെ വിജയ കഥ നിങ്ങൾക്കും ഒരു പ്രചോദനമാകട്ടെ... 

 

Content Summary : Inspirational Life Story Of Nitya Kallivayalil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com