കട്ട് ഓഫ് മാർക്കിനു തൊട്ടുതാഴെ വിജയം വഴുതിപ്പോയത് പലവട്ടം; തളരാതെ പോരാടി നേടിയത് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജോലി
Mail This Article
പലപ്പോഴും കയ്യിൽനിന്നു വഴുതിപ്പോയ പിഎസ്സി പരീക്ഷാജയത്തിൽ അശ്വതി തളർന്നില്ല. നിരന്തരപരിശ്രമത്തിനൊടു വിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന കരുത്താണ് കായംകുളം പെരിങ്ങാല ചേനേഴത്ത് ആർ.അശ്വതി എന്ന ഇരുപത്തൊൻപതുകാരി ഇപ്പോൾ.
ഇരുപതാം വയസ്സിൽൽത്തന്നെ കുടുംബജീവിതത്തിലേക്കു കടന്ന അശ്വതിക്ക് കുഞ്ഞു പിറന്നശേഷം തനിച്ചു ജീവിക്കേണ്ട സാഹചര്യമാണു നേരിടേണ്ടിവന്നത്. പക്ഷേ, തളർന്നില്ല. സ്വന്തം കാലിൽ നിന്നു ജീവിതം കരയ്ക്കടുപ്പിക്കാനുള്ള ശ്രമം തുടങ്ങി. പോളിടെക്നിക് ഡിപ്ലോമ പാസായിരുന്നു. മത്സരപ്പരീക്ഷകൾക്കു തയാറെടുത്തു തുടങ്ങി. തുടർച്ചയായി പിഎസ്സി പരീക്ഷകൾ എഴുതി. പക്ഷേ, മിക്കതും കട്ട് ഓഫ് മാർക്കിനു തൊട്ടുതാഴെയെത്തി ലിസ്റ്റിൽനിന്നു പുറത്തായിപ്പോയി.
ഇരുപത്തഞ്ചാം വയസ്സിലാണ് സ്റ്റാഫ് സിലക്ഷൻ കമ്മിഷന്റെ സശസ്ത്ര സീമ ബൽ (എസ്എസ്ബി) കോൺസ്റ്റബിൾ പരീക്ഷയ്ക്കു തയാറെടുത്തു തുടങ്ങിയത്. കഠിനജോലിക്കു കഠിനമായിത്തന്നെ പരിശ്രമിച്ചു. എഴുത്തുപരീക്ഷ എന്ന കടമ്പ കടന്നതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നെ ശാരീരികക്ഷമതാ പരീക്ഷ. ഏഴു മിനിറ്റിൽ ഒന്നരക്കിലോമീറ്റർ ഓട്ടം. ലക്ഷ്യത്തിലേക്ക് കിതപ്പില്ലാതെ കുതിച്ചു. കോവിഡ് കാലത്തു നിയമനനടപടികൾ നിർത്തിവച്ചതോടെ വീണ്ടും ആശങ്ക. പക്ഷേ, ഇക്കൊല്ലം ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ അശ്വതി ഇടം നേടി.
ബിഹാറിൽ ഇന്ത്യ–നേപ്പാൾ അതിർത്തി നിരീക്ഷിക്കുന്ന ജോലിയായിരുന്നു ആദ്യം. അടുത്തിടെ ബിഹാറിലെ കിഷൻഗഞ്ചിൽ സേനയുടെ ക്യാംപിലേക്കു മാറ്റം ലഭിച്ചു. അമ്മ അതിർത്തി കാക്കുമ്പോൾ, മൂന്നാം ക്ലാസ് വിദ്യാർഥി ഘനശ്യാം ദേവിനെ നോക്കുന്നത് അശ്വതിയുടെ മാതാപിതാക്കളായ അനിൽകുട്ടനും രാജലക്ഷ്മിയുമാണ്.
Content Summary : Success Story Of SSB Constable R. Aswathy