ADVERTISEMENT

കെമിക്കൽ എൻജിനീയറിങ്ങിൽ ഐഐടി ഡൽഹിയിൽനിന്നു ബിടെക്–എംടെക് ഡ്യുവൽ ഡിഗ്രി. ഹരിലാൽ കൃഷ്ണ തുടർന്നു പഠിക്കാൻ തിരഞ്ഞെടുത്ത മേഖല പബ്ലിക് പോളിസി. അപേക്ഷ നൽകിയതിനെത്തുടർന്ന് വിളിവന്നത് ലോകത്തെ തന്നെ എണ്ണപ്പെട്ട സർവകലാശാലകളായ കലിഫോർണിയ ബെർക്‌ലി, ഷിക്കാഗോ, ഐവി ലീഗിൽ ഉൾപ്പെടുന്ന കൊളംബിയ എന്നിവിടങ്ങളിൽനിന്ന് ! 

 

എന്തുകൊണ്ടാണ് ഐഐടിയിൽനിന്ന് എൻജിനീയറിങ് എടുത്തിട്ട് ഇങ്ങനെയൊരു വമ്പൻ ടേൺ ? കെമിക്കൽ എൻജിനീയറിങ് പഠിക്കുമ്പോഴും പബ്ലിക് പോളിസിയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളിലും ഏറെ താൽപര്യമുണ്ടായിരുന്നുവെന്ന് ഹരിലാൽ പറയുന്നു. ഐഐടിയിൽ സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവർ ഓപ്ഷനലായി ഹ്യുമാനിറ്റീസ് വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. പബ്ലിക് പോളിസിയുമായി ബന്ധപ്പെട്ട ഓപ്ഷനലുകളാണ് ഹരിലാൽ തിരഞ്ഞെടുത്തത്. ഐഐടിയിലെ പഠനശേഷം 2020ൽ പ്ലേസ്‌മെന്റിന് ഇരുന്നില്ല. പകരം ഐഐടി ഡൽഹിയിലെ സ്‌കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്റിസ്റ്റായി. ഇതിനിടെ, ജർമനിയിലെ പ്രമുഖ സർവകലാശാലയായ ആർഡബ്ല്യുടിഎച്ച് ആകെനിലും (RWTH Aachen) ഗവേഷണം നടത്തി. ഇന്ത്യയിലെ ക്ലീൻടെക് സ്റ്റാർട്ടപ്പുകളുടെ സാധ്യതകളായിരുന്നു വിഷയം. മാലിന്യവും പുനരുപയോഗ ക്ഷമമല്ലാത്ത വസ്തുക്കളും കുറച്ചുമാത്രം ഉൽപാദിപ്പിക്കുന്ന വ്യവസായങ്ങളാണ് ക്ലീൻടെക് ഗണത്തിൽ വരുന്നത്.

 

∙യുസി ബെർക്‌ലി വരെയുള്ള വഴി

 

പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് എടുക്കാൻ തീരുമാനിച്ചപ്പോൾ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയപഠനങ്ങൾക്കായിരുന്നു ഊന്നൽ. യുഎസ് സർവകലാശാലകളിൽ അപേക്ഷിക്കാനായി സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസും റെക്കമെൻഡേഷൻ ലെറ്ററുകളും തയാറാക്കി. ജിആർഇ യോഗ്യതയ്ക്കായി സ്വയം പഠിച്ച് 340ൽ 335 എന്ന മികച്ച സ്‌കോറും നേടി.

 

അപേക്ഷകൾക്കൊടുവിൽ മികച്ച മൂന്നു സർവകലാശാലകളിൽ തന്നെ പ്രവേശനം ലഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് കലിഫോർണിയ-ബെർക്‌ലിയിൽ ചേരാനാണു ഹരിലാലിന്റെ തീരുമാനം. പബ്ലിക് പോളിസി രംഗത്ത് ലോക റാങ്കിങ്ങിൽ ഏഴാമതുള്ള സർവകലാശാലയാണ് യുസി ബെർക്‌ലി. പബ്ലിക് പോളിസി അനാലിസിസ് എന്ന ഉപവിഭാഗത്തിൽ ഒന്നാം സ്ഥാനത്തുമാണ്.

 

 

പഠനശേഷം ?

 

പബ്ലിക് പോളിസിയിൽ മാസ്‌റ്റേഴ്‌സ് എടുക്കുന്നവർക്ക് പ്രധാനമായും നാലു തലങ്ങളിൽ ജോലിയും കരിയറും കെട്ടിപ്പടുക്കാമെന്നു ഹരിലാൽ പറയുന്നു. കോർപറേറ്റ് രംഗത്ത് ഊർജ കമ്പനികൾ മുതൽ സമൂഹമാധ്യമ കമ്പനികൾ വരെ ഈ മേഖലയിൽനിന്നുള്ളവരെ എടുക്കുന്നുണ്ട്.

 

നിതി ആയോഗ് പോലുള്ള സർക്കാർ തിങ്ക് ടാങ്കുകൾ, നയരൂപീകരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും പബ്ലിക് പോളിസി വിദഗ്ധരെ ആവശ്യമുണ്ട്. യുഎൻ, ലോക ബാങ്ക് പോലുള്ള രാജ്യാന്തര ഏജൻസികളാണ് മറ്റൊരു വഴി. ഇതിനുപുറമേ എൻജിഒകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയിലും അവസരങ്ങളുണ്ട്. പഠനശേഷം ലോക ബാങ്ക് ആണ് ഹരിലാലിന്റെ ലക്ഷ്യം.

 

ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെയും എക്‌സിക്യൂട്ടീവ് അംഗം കെ.കെ.സുരേന്ദ്രന്റെയും മകനാണ് ഹരിലാൽ. കേരള എൻട്രൻസിൽ  43-ാം റാങ്ക് ലഭിച്ചിരുന്നു. എന്നാൽ ജെഇഇ–അഡ്വാൻസ്ഡിലും മികച്ച റാങ്ക് ലഭിച്ചതിനാൽ ഐഐടി ഡൽഹിയിൽ ചേരുകയായിരുന്നു.

 

Content Summary : From IIT TO Public policy Harilal Talks About His Dream Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com