ADVERTISEMENT

ചിരിക്കാൻ തോമസിന് വലിയ മടിയാണ്. പക്ഷേ ജെഇഇ മെയിൻ ഫലം തോമസിനു വലിയ ചിരി സമ്മാനിച്ചു. 100 പെർസന്റൈൽ സ്കോറുമായി കേരളത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് തോമസ് ബിജു ചീരംവേലിൽ എന്ന തിരുവനന്തപുരം സ്വദേശി. ദേശീയ തലത്തിൽ 17–ാം റാങ്ക്.

 

വിഷയങ്ങൾ പലതായി പകുത്ത് ദിവസം 12 മണിക്കൂർ പഠനം. ഒരേവിഷയം കൂടുതൽ സമയം പഠിക്കുന്നതിനെക്കാൾ നല്ലത് പല വിഷയങ്ങൾ കുറച്ചുസമയം വീതം പഠിക്കുന്നതാണ്– ഭാവി പഠിതാക്കൾക്കുള്ള തോമസിന്റെ ടിപ്സിൽ പ്രധാനം ഇതാണ്. ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് ഓൺലൈനിലായിരുന്നു കൂടുതൽ സമയവും പഠനം. സ്ക്രീൻ ടൈം കൂടുതലായിപ്പോയി എന്നതൊഴിച്ചാൽ ഓൺലൈൻ പഠനം ഫലത്തെ ബാധിച്ചില്ലെന്നു തോമസ് പറയുന്നു.

 

അസൈൻമെന്റുകൾ കൃത്യമായി ചെയ്തു. സമയം ക്രമീകരിക്കാൻ പരമാവധി മോക് ടെസ്റ്റുകൾ ചെയ്തതു ഗുണകരമായി. ജെഇഇ മെയിൻ ആദ്യ സെഷനിൽ 99.993742 ആയിരുന്നു സ്കോർ. ഇത്തവണ നൂറു തികച്ചു. ഇപ്പോൾ ഐഐടി പ്രവേശനത്തിനുള്ള അടുത്ത കടമ്പയായ ജെഇഇ അഡ്വാൻസ്ഡിന്റെ തയാറെടുപ്പിലാണ്. കംപ്യൂട്ടർ സയൻസ് ആണു ലക്ഷ്യമിടുന്ന ബ്രാഞ്ച്.

 

സിബിഎസ്ഇ പത്താം ക്ലാസിൽ 98.2%, 12ൽ 99.4% വീതമായിരുന്നു തോമസിന്റെ മാർക്ക്. കേന്ദ്രസർക്കാരിന്റെ കിശോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) സ്കോളർഷിപ് പരീക്ഷയിൽ 2020ൽ ദേശീയ തലത്തിൽ 11ാം റാങ്ക് നേടിയിരുന്നു. നാഷനൽ ടാലന്റ് സേർച്ച് എക്സാമിനേഷൻ (എൻടിഎസ്ഇ) സ്കോളറാണ്. ഫിസിക്സ്, കണക്ക്, അസ്ട്രോണമി എന്നീ വിഷയങ്ങളിൽ രാജ്യാന്തര ഒളിംപ്യാഡിനുള്ള ദേശീയ ക്യാംപിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ‘കാവ്യാഞ്ജലി’യിൽ വിഎസ്എസ്‌സി സയന്റിസ്റ്റ് ബിജു സി.തോമസിന്റെയും ഗവ വിമൻസ് കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ റീനി രാജന്റെയും മകനാണ് തോമസ്. തിരുവനന്തപുരം വിശ്വപ്രകാശ്‌ സെൻട്രൽ സ്‌കൂളിലായിരുന്നു 12–ാം ക്ലാസ് പഠനം. 

 

Content Summary : JEE Main Thomas Biju Scored 100 percentile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com