‘ഞാനുമുണ്ട് അച്ചായാ, കട്ടയ്ക്ക് കൂടെ...’: വക്കീൽ കുപ്പായമെന്ന മോഹവുമായി ജോസേട്ടനും ടിന്റുവും
Mail This Article
കോട്ടയം ∙ ‘അങ്ങനെ ആ കടമ്പ കഴിഞ്ഞു, ഇനി വക്കീൽ കുപ്പായം കൂടി ഇടണം’ – പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷാഫലം പരിശോധിച്ച ശേഷം വട്ടക്കണ്ണാടി മെല്ലെ ഉയർത്തി ജോസ് സഹപാഠി ടിന്റുവിനോടു പറഞ്ഞു. ‘ഞാനുമുണ്ട് അച്ചായാ, കട്ടയ്ക്ക് കൂടെ...’ ടിന്റുവിന്റെ മറുപടി.
2020 - 22 പന്ത്രണ്ടാം ക്ലാസ് തുല്യതാ കോഴ്സ് ബാച്ചിലെ സഹപാഠികളാണ് ചാന്നാനിക്കാട് ചിറ്റേട്ട് സി.ജോസ് കുമാറും (70) തറക്കുന്നേൽ വീട്ടിൽ ടിന്റു മോളും (38). രണ്ടുപേർക്കും മികച്ച വിജയം. ഇനി എൽഎൽബിക്കു ചേരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
അയൽവാസികളാണു ജോസും ടിന്റുവും. ടിന്റുവിന്റെ പിതാവ് ദേവസ്യയും ജോസ് കുമാറും കോട്ടയം സിഎംഎസ് എൽപി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ നാലു വരെ ഒരുമിച്ചാണു പഠിച്ചത്. 10–ാം ക്ലാസ് തുല്യതാ കോഴ്സിൽ ജോസ് കുമാറിന്റെ ഇംഗ്ലിഷ് അധ്യാപിക മൂത്ത മകൾ അഞ്ജുവായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണു വിജയത്തിനു പിന്നിലെന്നു ജോസ് കുമാർ പറയുന്നു.
ആറാം ക്ലാസിൽ പഠിക്കുന്ന മകനും തന്റെ മാതാപിതാക്കളുമാണു പിന്തുണയെന്നു ടിന്റുവും പറയുന്നു. സ്വകാര്യ ഡെന്റൽ ക്ലിനിക് ജീവനക്കാരിയാണു ടിന്റു.
Content Summary :The winners of the plustwo equalent exam want to be lawyers