ADVERTISEMENT

ജോലി രാജിവച്ച് ആഫ്രിക്കയിൽ പോയി 3 രാജ്യങ്ങളിൽ അണക്കെട്ട് പണിതയാളാണു കോഴിക്കോട്ടുകാരനായ പ്രവാസി മലയാളി എൻ.മോഹൻ കൃഷ്ണൻ. ഇന്നു വയനാട്ടിൽ ബാണാസുര അണക്കെട്ടിന്റെ തീരത്ത് ഉദ്ഘാടനം ചെയ്യുന്ന താജ് വയനാട് റിസോർട്ട് ആൻ‍ഡ് സ്പായുടെ ശിൽപി. അണക്കെട്ടുകളോടു ചേർന്നാണ് മോഹൻ കൃഷ്ണന്റെ ബിസിനസ് സാമ്രാജ്യത്തിന്റെയും വളർച്ച. കോഴിക്കോട് എൻഐടിയിൽനിന്ന് 1982ൽ പുറത്തിറങ്ങിയ സിവിൽ എൻജിനീയർ ഇന്നു വിവിധ രാജ്യങ്ങളിൽ ബഹുനില കെട്ടിടങ്ങളും ആശുപത്രികളും പാലങ്ങളുമെല്ലാം നിർമിക്കുന്ന കമ്പനിയുടമയാണ്. ആഫ്രിക്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സംഘർഷങ്ങളെയുമെല്ലാം മറികടന്ന് ഒരു മലയാളി ബിസിനസുകാരൻ വിജയം കൊയ്ത കഥയാണ് അദ്ദേഹത്തിന്റേത്. 

 

റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായ ബാലകൃഷ്ണ മേനോന്റെയും നന്ദിനിയുടെയും മകനായി പാലക്കാട് ആലത്തൂരിലാണു ജനനം.‍ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് പിന്നീട് കുടുംബം കോഴിക്കോട്ടേക്കു താമസം മാറി. എൻജിനീയറിങ് കഴിഞ്ഞയുടൻ മോഹൻ കൃഷ്ണൻ ഹിന്ദുസ്ഥാൻ കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലിക്കു കയറി. പിന്നീട് ഇറ്റാലിയൻ കമ്പനിയിൽ ജനറൽ മാനേജരായി. എക്കാലത്തും മറ്റൊരാളുടെ കീഴിൽ ജോലി ചെയ്തിരിക്കാൻ താൽപര്യമില്ലായിരുന്നു. ഉയർന്ന പദവിയായിട്ടും ബിസിനസുകാരനാകുകയെന്ന ലക്ഷ്യത്തോടെ ആ ജോലി രാജിവച്ചു. ഏതുവഴിക്കു തിരിയണമെന്ന് അന്നേ തീരുമാനിച്ചതാണെന്നു മോഹൻ കൃഷ്ണൻ പറയുന്നു. 

 

ആഫ്രിക്കൻ രാജ്യങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നതായി നേരത്തേ മനസ്സിലാക്കിയിരുന്നു. വൻകിട പദ്ധതികൾക്ക് ആവശ്യമായ പൈപ്പുകൾ നിർമിച്ചു നൽകുന്നതിനായി മുംബൈയിൽ മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങി. ജോലി ചെയ്തു സമ്പാദിച്ച പണവും ബാങ്ക് വായ്പയും ആയിരുന്നു ആദ്യ മൂലധനം. വീട്ടുകാരുടെ പിന്തുണ ഇല്ലാതിരുന്നിട്ടും തീരുമാനത്തിൽനിന്നു പിന്നോട്ടു പോയില്ല. മോഹൻ കൃഷ്ണന്റെ കമ്പനിയിൽനിന്നു പൈപ്പുകൾ കയറ്റിയ കണ്ടെയ്നറുകൾ മുംബൈയിൽനിന്ന് ആഫ്രിക്കൻ തീരം ലക്ഷ്യമാക്കി നീങ്ങി. 

2002ലാണ് സ്വന്തമായി നിർമാണക്കമ്പനി തുടങ്ങുന്നത്. പൈപ്പ് നിർമാണ കമ്പനിയുണ്ടായിരുന്ന കാലത്തെ അനുഭവ പരിചയത്തിലൂടെ അണക്കെട്ടുകളുടെ നിർമാണ കരാറുകൾ സ്വന്തമാക്കി. സാംബിയ, മലാവി, മൊസാംബിക് എന്നീ രാജ്യങ്ങളിലായി മോഹൻ കൃഷ്ണന്റെ കമ്പനി 4 അണക്കെട്ടുകൾ പണിതു. ആഭ്യന്തര-വംശീയ സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ യുഎൻ സുരക്ഷാസേനാംഗങ്ങളുടെ തണലിലായിരുന്നു നിർമാണപ്രവർത്തനം. മനസ്സുവച്ചാൽ ഏതു പ്രതികൂല സാഹചര്യങ്ങളെയും നിശ്ചയദാർഢ്യത്തോടെ മറികടന്നു വിജയം നേടാനാകുമെന്നു മോഹൻ കൃഷ്ണൻ പറയുന്നു. 

 

മലമുകളിൽ ഒരു വീട് എന്ന ആഗ്രഹവുമായാണ് 10 വർഷം മുൻപ് മോഹൻ കൃഷ്ണൻ വയനാട്ടിൽ എത്തുന്നത്. ബാണാസുര ജലാശയത്തോടു ചേർന്നു മഞ്ഞൂറയിൽ വീടു വയ്ക്കാനായി കണ്ട സ്ഥലം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. 

 

ബാണാസുര മലനിരകൾ അതിരിട്ട തടാകത്തിന്റെ ഭംഗിയും തെളിഞ്ഞ നീലാകാശവുമെല്ലാം കാഴ്ചവിരുന്നാക്കിയ ഉപദ്വീപായിരുന്നു അത്. മനോഹരമായ ആ ഭൂമിയിൽ വീടിനു പകരം മോഹൻ കൃഷ്ണൻ പണിതുയർത്തിയതാണ് താജ് വയനാട് റിസോർട്ട്. 

 

Content Summary : From pipe production to dam construction, this is an unbelievable life story of a business man 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com