‘പെറ്റിയടി’ നല്ല ശീലമാണെങ്കിലും ചെണ്ടയിലെ ‘അടി’ വശത്താക്കിത് 48ാം വയസ്സിൽ
Mail This Article
വാഹനപരിശോധനയും ചെണ്ടമേളവും ഒരേ ‘താള’ത്തിലാക്കാൻ എന്തുവഴി? ചങ്ങനാശേരി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അജിത്ത് ആൻഡ്രൂസ് തലപുകയ്ക്കുന്നത് താളം തെറ്റാതെ രണ്ടും കൊണ്ടുപോകുന്നതിനെപ്പറ്റിയാണ്. ‘പെറ്റിയടി’ നല്ല ശീലമാണെങ്കിലും ചെണ്ടയിലെ ‘അടി’ അജിത്ത് വശത്താക്കിയിട്ട് അധികമായില്ല. 48ാം വയസ്സിലാണ് സൗത്ത് പാമ്പാടി ഐക്കരമറ്റത്തിൽ അജിത്ത് ആൻഡ്രൂസ് ചെണ്ട പഠിച്ചത്.
ഓട്ടോ ഡ്രൈവറും ഗായകനുമായ സുമേഷ് മല്ലപ്പള്ളിയാണ് അജിത്തിന്റെ ചെണ്ട പഠനത്തിനുനിമിത്തമായത്. മല്ലപ്പള്ളിയിൽ എംവിഐ ആയിരിക്കെ ഒരു കലാപരിപാടിയുടെ ഉദ്ഘാടനത്തിനാണ് സുമേഷ് വിളിച്ചത്. അവിടെനിന്നു ചെണ്ട കലാകാരൻ വിപിൻ മല്ലപ്പള്ളിയെ പരിചയപ്പെട്ടതു വഴിത്തിരിവായി. വിപിന്റെ കീഴിൽ മല്ലപ്പള്ളി മുരണി അമ്പലത്തിലായിരുന്നു പഠനം. ഒന്നര വർഷം പഠിച്ചാണ് പഞ്ചാരിയിൽ അരങ്ങേറ്റം കുറിച്ചത്. മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിലായിരുന്നു ആദ്യമേളം. കേളി പഠനം തുടരുന്ന അജിത്ത് വിവിധ വേദികളിൽ ഗുരു വിപിനൊപ്പം മേളം അവതരിപ്പിച്ചു.