ADVERTISEMENT

പ്രവർത്തനം തുടങ്ങി എട്ടു വർഷത്തിനുള്ളിൽത്തന്നെ മികവിന്റെ പുതിയ പാഠങ്ങളെഴുതുകയാണ് തലശേരി ഗവൺമെന്റ് കോളജ്. 2014 ൽ തുടങ്ങിയ, മൂന്നു ബിരുദ കോഴ്സുകൾ മാത്രമുള്ള കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ മൂന്നു വിദ്യാർഥികളാണ് ദേശീയ തലത്തിൽ കേന്ദ്രസർക്കാർ വിദ്യാർഥികൾക്കായി നടത്തുന്ന ക്യാംപുകളിൽ പങ്കെടുക്കാൻ അർഹത നേടിയത്. സവിൻ ഷാജി, ഋഷി വിനായക്, ഋഷിക എന്നിവരാണ് ആ മിടുക്കർ. 

 

∙ റിപ്പബ്ലിക് ദിന പരേഡിന് സവിൻ ഷാജി

 

റിപ്പബ്ലിക് ദിന പരേഡിൽ നാഷനൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) ഒരു വിങ്ങിനും പങ്കെടുക്കാം. അഖിലേന്ത്യാ തലത്തിൽ വിവിധ സർവകലാശാലകളിൽനിന്നുള്ള എൻഎസ്എസ് വൊളന്റിയർമാരെയാണ് അതിനു തിരഞ്ഞെടുക്കുന്നത്. ഓരോ സർവകലാശാലയിൽനിന്നും മൂന്നോ നാലോ വിദ്യാർഥികളെയാണ് തിരഞ്ഞെടുക്കുക. കണ്ണൂർ സർവകലാശാലയുടെ കീഴിൽ,  വയനാട്, കാസർകോട് ജില്ലകളിലെ കോളജുകളിൽ നടന്ന തിരഞ്ഞെടുപ്പിലാണ് രണ്ടാം വർഷ ബിസിഎ വിദ്യാർഥി സവിൻ ഷാജിക്ക് ഒന്നാംഘട്ടത്തിൽ സിലക്‌ഷൻ ലഭിച്ചത്. എറണാകുളത്താണ് ഒരാഴ്ച നീളുന്ന ഒന്നാം ഘട്ട പരിശീലനം. അവിടെനിന്ന് രണ്ടാംഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടാൽ ഡൽഹിയിൽ വച്ചായിരിക്കും പരിശീലനം.

 

സവിന്റെ തിരഞ്ഞെടുപ്പിനെപ്പറ്റി എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. മുഹമ്മദ് സിറാജുദ്ദീൻ പറയുന്നു: 

‘‘ഈ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് സവിൻ ഷാജി. പരേഡ്, എൻഎസ്എസിനെക്കുറിച്ചുള്ള അറിവ്, പൊതുവിജ്ഞാനം, കലാ–കായിക മേഖലയിലുള്ള മികവ് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ കോളജുകളിലെയും യൂണിറ്റുകളിൽനിന്ന് ഒരാളെ വീതം തിരഞ്ഞെടുത്ത് സർവകലാശാലാ തലത്തിലേക്ക് അയയ്ക്കും. അങ്ങനെ തിരഞ്ഞടുക്കപ്പെടുന്ന 130 കുട്ടികളിൽനിന്ന് 4 പേരെ അവിടെവച്ചു തിരഞ്ഞെടുക്കും. ഞങ്ങളുടെ കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട സവിൻ ഷാജി ഹയർ സെക്കൻഡറി തലത്തിൽ എൻസിസിയിൽ പ്രവർത്തിക്കുകയും പൊതുവിജ്ഞാനത്തിലും പഠനത്തിലും മികവു പുലർത്തുകയും ചെയ്ത വിദ്യാർഥിയാണ്. 170 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുണ്ട് എന്നതും നേട്ടമായി. എടുത്തു പറയേണ്ട മറ്റൊരു കാര്യം സവിൻ ഷാജി 5 ഭാഷ കൈകാര്യം ചെയ്യുമെന്നതാണ്. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, പഞ്ചാബി ഭാഷകളറിയാം. പ്ലസ്ടു തലം മുതൽക്കേ ഭാഷ പഠിക്കുകയും പരേഡ് പഠിക്കുകയും ഇതൊരു പാഷനായി കൊണ്ടു നടക്കുകയും ചെയ്യുന്ന ഒരു വിദ്യാർഥിയാണ് സവിൻ.’’

 

∙ ദേശീയോദ്ഗ്രഥന ക്യാംപിലേക്ക് ഋഷി വിനായക്

 

അഖിലേന്ത്യാ തലത്തിൽ എൻഎസ്എസ് പല ക്യാംപുകളും നടത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ദേശീയോദ്ഗ്രഥന ക്യാംപ്. ഈ വർഷത്തെ ക്യാംപ് കർണാടകയിലെ ഗുൽബർഗിൽ വച്ചാണ്. അതിനായി കണ്ണൂർ സർവകലാശാലയിൽനിന്ന് 10 പേരെയാണ് തിരഞ്ഞെടുത്തത്. ആ പട്ടികയിലെ രണ്ടാമനായിരുന്നു ഈ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഋഷി വിനായക്. മികച്ച ഗിറ്റാർ വാദകനുമാണ് ഋഷി.

 

∙  ദേശീയ ക്യാംപുകളിൽ പങ്കാളിത്തമുറപ്പിച്ച് ഋഷിക

 

വിദ്യാർഥികൾക്കായി നടക്കുന്ന മറ്റു ദേശീയ ക്യാംപുകളിലേക്ക് 40 പേരുടെ പട്ടിക കണ്ണൂർ സർവകലാശാല തയാറാക്കിയിട്ടുണ്ട്. അതിൽനിന്നാണ് ഇനി നടക്കുന്ന ക്യാംപുകളിലേക്ക് ഊഴമനുസരിച്ച് വിദ്യാർഥികളെ അയയ്ക്കുന്നത്. കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനി ഋഷിക ആ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 

 

∙ നാഷനൽ സർവീസ് സ്കീം കോളജ്തല തിരഞ്ഞെടുപ്പിങ്ങനെ

 

എൻഎസ്എസ് വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റി പ്രോഗ്രാം ഓഫിസർ ഡോ. മുഹമ്മദ് സിറാജുദ്ദീൻ പറയുന്നു: 

‘‘വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നുണ്ടെന്ന് എല്ലാ ക്ലാസിലും അറിയിക്കും. പേര് റജിസ്റ്റർ ചെയ്യാനുള്ള ഫോം കുട്ടികൾക്കു വിതരണം ചെയ്യും. താൽപര്യമുള്ളവരെ പല ഘട്ടങ്ങളിലായി ഇന്റർവ്യൂ ചെയ്ത് ഷോർട്ട് ലിസ്റ്റ് ചെയ്യും. അവരെ  5–6 ഗ്രൂപ്പുകളാക്കി ടാസ്കുകൾ കൊടുത്ത് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 50 വിദ്യാർഥികളെ തിരഞ്ഞെടുക്കും. അതിൽനിന്ന് ആൺകുട്ടികൾക്കായി ഒരു ലീഡറിനെയും പെൺകുട്ടികൾക്കായി ഒരു ലീഡറിനെയും തിരഞ്ഞെടുക്കും. എൻഎസ്എസിന് ഒരു അഡ്വൈസറി ബോർഡുണ്ട്. സർവകലാശാലാ തലത്തിൽ ഇപ്പോൾ അതിന്റെ കോഓർഡിനേറ്റർ ഡോ. നബീസ ബേബിയാണ്. കോളജ് തലത്തിലും അഡ്വൈസറി ബോർഡുണ്ട്.

 

∙ റിപ്പബ്ലിക് ദിന പരേഡ്, ദേശീയോദ്ഗ്രഥന ക്യാംപുകളിലേക്കുള്ള തിരഞ്ഞെടുപ്പിങ്ങനെ

 

യൂണിറ്റ് തലത്തിൽ ഒരു യോഗം വിളിച്ച് ഈ ക്യാംപിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ കുറച്ച് കുട്ടികൾ ക്യാംപിൽ വന്നപ്പോൾ കായിക മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് സിലക്‌ഷൻ നടത്തിയത്. കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കല്ലിക്കണ്ടി നാം കോളജിലെ (NAM College) റിട്ട.പ്രൊഫസർ എംകെ മധുസൂദനൻ അടക്കമുള്ളവരുടെ മാർഗ നിർദേശങ്ങൾ പരേഡിന്റെ കാര്യത്തിലൊക്കെ കുട്ടികൾക്ക് കിട്ടി. 

 

∙അപൂർവമായ അനുഭവങ്ങൾക്കൊപ്പം ഗ്രേസ്മാർക്കും

 

പുതിയ അനുഭവങ്ങൾക്കും അറിവിനുമൊപ്പം നാഷനൽ സർവീസ് സ്കീമിലെ പ്രവർത്തനങ്ങൾക്ക് ഗ്രേസ്മാർക്കുമുണ്ട്. കോളജ് തലത്തിൽ രണ്ടു ശതമാനവും സർവകലാശാലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ നാലു ശതമാനവും ഗ്രേസ് മാർക്ക് ലഭിക്കും. അങ്ങനെ ഓരോ ഘട്ടത്തിലും രണ്ട് ശതമാനം വീതം ആകെ 12 ശതമാനം വരെ ഗ്രേസ് മാർക്ക് ലഭിക്കാം.

 

∙ കോളജ്

 

2014 ലാണ് കോളേജ് തുടങ്ങിയത്. അന്നത്തെ എംഎൽഎ കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലിലാണ് ഈ കോളജ് അനുവദിച്ചത്. ബിഎ ഹിസ്റ്ററി, ബിസിഎ, ബികോം, എംഎസ്‌സി കംപ്യൂട്ടർസയൻസ് എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ബിസിഎ പഠിപ്പിക്കുന്ന കേരളത്തിലെ ഏക സർക്കാർ കോളജാണിത്. 

 

∙ ഊരാച്ചേരി ഗുരുക്കന്മാർ

 

ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ചൊക്ലി സ്വദേശികളായ ഊരാച്ചേരി ഗുരുക്കന്മാരാണ്. ഈ കോളജിന്റെ പരിസരത്തായിരുന്നു അവരുടെ തറവാട്. ഊരാച്ചേരി ഗുരുക്കന്മാരുടെ ധൈഷണിക പാരമ്പര്യത്തിന്റെ പിന്തുടർച്ചയും തലശേരി ഗവൺമെന്റ് കോളജിന് അവകാശപ്പെടാം.

 

Content Summary : Three National Service Scheme volunteers from Thalassery Government College got the opportunity to go to a national camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com