ഇതു മണിയമ്മ. കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) കംപ്യൂട്ടർ അസിസ്റ്റന്റ്. 40 വയസ്സു കഴിഞ്ഞാണ് മണിയമ്മയ്ക്കു സർക്കാർ ജോലി കിട്ടുന്നത്. അതുവരെ കയർ പിരിച്ച് 200 രൂപ മാത്രമായിരുന്നു ദിവസവരുമാനം.
ബികോം വരെ പഠിച്ചിട്ടും ഇങ്ങനെ ജീവിക്കേണ്ടിവരുന്നതിന്റെ സങ്കടം മണിയമ്മയെ അലട്ടുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാെത വന്നപ്പോൾ 35–ാം വയസ്സിലാണ് പിഎസ്‌സി പരീക്ഷകൾക്കു തയാറെടുത്തു തുടങ്ങിയത്. കണക്കോ ഇംഗ്ലിഷോ കാര്യമായി അറിയാഞ്ഞിട്ടും രണ്ടും കൽപിച്ചു പഠിച്ചു.
കമ്പനിപ്പണിയും വീട്ടുപണിയും കഴിഞ്ഞ് പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ല. കോച്ചിങ്ങിനു പോകാൻ സാമ്പത്തിക സ്ഥിതിയുമില്ല. ഞായറാഴ്ചകളിൽ മാത്രം പരിശീലന ക്ലാസിൽ പോയി. ഉച്ചയൂണിന്റെ സമയത്തും രാത്രി ഉറങ്ങാതെയുമൊക്കെ പഠിക്കാൻ സമയം കണ്ടെത്തി. ‘പഠിക്കാൻ വേണ്ടി കുളിപോലും രണ്ടുദിവസത്തിലൊരി ക്കലാക്കി’യെന്നു മണിയമ്മ! പലപ്പോഴും പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും മണിയമ്മ കൂട്ടാക്കിയില്ല. ‘എല്ലാവരും പറയും, സർക്കാർ ഉദ്യോഗം ഒരു ഭാഗ്യമാണ്, യോഗമാണ് എന്നൊക്കെ. ഞാനതിൽ വിശ്വസിക്കുന്നില്ല. ഇതു പൂർണമായും കഠിനാധ്വാനത്തിന്റെ ഫലമാണ്. പൊതുവിജ്ഞാനം മാത്രം പഠിച്ചു പരീക്ഷ എഴുതാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, നമുക്ക് ഇഷ്ടമുള്ളതു മാത്രം പഠിച്ചിട്ടു കാര്യമില്ലെന്ന് പിന്നീടു മനസ്സിലായി. എല്ലാ പരീക്ഷയ്ക്കും ഓരോ ടെക്നിക്കുണ്ട്. അതു പിടികിട്ടിയാൽ രക്ഷപ്പെട്ടു. മണിയമ്മ തന്റെ വിജയരഹസ്യം പറയുന്നു.
എൽഡി ക്ലാർക്ക്, റെയിൽവേ ഗ്രൂപ് ഡി, വിമൻ എക്സൈസ് ഗാർഡ്, ക്ലാർക്ക് ടൈപ്പിസ്റ്റ് തുടങ്ങി പല ലിസ്റ്റിലും മണിയമ്മയുടെ പേര് വന്നു. കോട്ടയത്തു ഭക്ഷ്യസുരക്ഷാ വകുപ്പ് ലാസ്റ്റ് ഗ്രേഡ് തസ്തികയിലായികുന്നു ആദ്യ പോസ്റ്റിങ്. നാലുമാസം കഴിഞ്ഞപ്പോൾ ആലപ്പുഴ ജില്ലയിൽ ടൈപ്പിസ്റ്റിന്റെ അഡ്വൈസ് വന്നു. തിരുവനന്തപുരത്തു ജയിൽ വകുപ്പിലായിരുന്നു അടുത്ത നിയമനം. പിന്നീടു ക്ലാർക്ക് ടൈപ്പിസ്റ്റിന്റെ അഡ്വൈസ് വന്നെങ്കിലും വേണ്ടെന്നു വച്ചു. പിന്നീടാണു കേരള യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റായി നിയമനം ലഭിച്ചത്. നാലുമാസം കഴിഞ്ഞ് ഫിഷറീസ് യൂണിവേഴ്സിറ്റിയിലേക്കു മാറുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തലയാണ് മണിയമ്മയുടെ സ്വദേശം. ഭർത്താവ് വയറിങ് ജോലികൾ ചെയ്യുന്നു. മകൾ ചാർട്ടേഡ് അക്കൗണ്ടൻസിക്കു പഠിക്കുന്നു.
Content Summary : Maniyamma shares her success secret as she transitioned from a daily wage employee to a government employee