ADVERTISEMENT

സ്ഥിരവരുമാനമുള്ളൊരു ജോലി ലക്ഷ്യമിട്ട് പായുമ്പോൾ അബിൻ തളർന്നില്ല. കാരണം, അത് ആ ചെറുപ്പക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പായിരുന്നു. തളർത്തിയവരെ അവഗണിച്ച് മുന്നേറിയതിന്റെ ഉത്തരമാണ് ഇപ്പോൾ കോഴിക്കോട് കലക്ടറേറ്റിലെ റവന്യൂ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന അബിൻ ഗോപി. 

Read Also : ഓട്ടോറിക്ഷ ഓടിച്ച് പഠിച്ചു നേടിയത് സർക്കാർ ജോലി

പെയിന്റിങ് ജോലിയും ഫുഡ് ഡെലിവറിയും 

 

ബിരുദപഠനത്തിനു ചേർന്നെങ്കിലും 2012– ൽ അച്ഛന്റെ മരണത്തോടെ അബിനു പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അമ്മയും അനിയനും മാത്രമുള്ള കുടുംബത്തിന്റെ ഏക അത്താണിയായ അബിൻ പെയിന്റിങ് ഉൾപ്പെടെ പല ജോലികളും ചെയ്തു വരുമാനം കണ്ടെത്തി. പെയിന്റിങ്ങിനിടെ വീണു പരുക്കേറ്റതോടെ സുരക്ഷിതവും സ്ഥിരതയുമുള്ള വരുമാനം ഉറപ്പാക്കുന്ന ജോലിയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. 

 

നൈറ്റ് ബാച്ചിൽ പിഎസ്‌സി പരിശീലനത്തിനു ചേർന്നെങ്കിലും ഈ പഠനം കൊണ്ടു മാത്രം പരീക്ഷ പാസാകാൻ കഴിയില്ലെന്നു തോന്നിയപ്പോൾ ഉച്ചവരെ പഠനം നീട്ടി. ഉച്ചകഴിഞ്ഞ് സ്വിഗ്ഗി ഡെലിവറി ബോയ് ആയി ജോലി ചെയ്തു. പഠനസഹായികൾ വാങ്ങാനും പരിശീലനത്തിനു പോകാനുമുള്ള പണമുണ്ടാക്കുക മാത്രമല്ല, കുടുംബച്ചെലവുകളും ഇങ്ങനെ അബിൻ നടത്തിപ്പോന്നു. 

 

പാഴ്സൽ കടലാസിലെഴുതി, ബൈക്കിലിരുന്ന് പഠനം

 

ഭക്ഷണവിതരണത്തിന്റെ ഇടവേളകളിൽ ബൈക്കിലിരുന്നു നോട്ടുകൾ വായിച്ചു പഠിച്ചു. ഹോട്ടലുകാർ പാഴ്സൽ പൊതിയാൻ ഉപയോഗിച്ച കടലാസുകളില്‍ കണക്കു ചെയ്തു പഠിച്ചു. കണക്ക് ബാലികേറാമലയായതുകൊണ്ട് ആ വിഷയത്തിനു കൂടുതൽ പ്രാധാന്യം നൽകി. കൂട്ടുകാർ റാങ്ക് ഫയലും മറ്റും തന്നു സഹായിച്ചിട്ടുണ്ടെന്ന് അബിൻ. പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന അമ്മാവൻ ജയേഷും പഠനത്തിനു പിന്തുണ നൽകി. കഠിനവഴികളുടെ മലമുകളിൽ അബിനെ കാത്തുനിന്നത് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയിൽ 28–ാം റാങ്ക് ആയിരുന്നു. റാങ്ക് തിളക്കം ഫ്ലക്സ് വച്ച് ആഘോഷിച്ച ദിവസം അബിനു മറക്കാനാകില്ല.  പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ബവ്കോ എൽഡിസി, കമ്പനി ബോർഡ്, എൽജിഎസ്, എൽഡിസി എന്നിങ്ങനെ നീളുന്നു അബിൻ ഇടംപിടിച്ച റാങ്ക് ലിസ്റ്റുകൾ. ജോലി കിട്ടിയെങ്കിലും പഠനം തുടരുന്ന അബിന്റെ സ്വപ്നങ്ങൾ ഇനിയും ഏറെ ‘ഉയരത്തിലാണ്’.

 

Content Summary : Food delivery agent Abin Gopi earns 28th rank in Last Grade Service exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com