മനസ്സുറച്ച കഠിനാധ്വാനം’ – കഴിഞ്ഞവർഷം 53,000ന് അടുത്തായിരുന്ന നീറ്റ് റാങ്ക് ഇത്തവണ 23ൽ എത്തിച്ചതിനു പിന്നിലെ വിദ്യയെക്കുറിച്ച് ആർ.എസ്.ആര്യ പറയുന്നതിങ്ങനെ.
ദിവസവും 15 മണിക്കൂറോളം പഠനം. അധ്യാപകർ ഹോം വർക്കായി നൽകുന്ന ചോദ്യങ്ങൾക്കെല്ലാം ദിവസവും ഉത്തരമെഴുതി പരിശീലിച്ചു. അങ്ങനെ ഒരുവർഷം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിൽ രാജ്യത്തെ 23–ാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും സ്വന്തം.
കേരള പൊലീസിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ കോഴിക്കോട് താമരശ്ശേരി വെണ്ടേക്കുമുക്ക് പള്ളിപ്പുറം തൂവക്കുന്നുമ്മേൽ രമേശ് ബാബുവിന്റെയും കെ.ഷൈമയുടെയും മകളായ ആര്യ ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന മോഹമാണ് മെഡിസിൻ പഠനം. മാതാപിതാക്കൾക്കു പുറമേ സഹോദരി അർച്ചനയുടെയും അധ്യാപകരുടെയുമെല്ലാം പിന്തുണ ഈ വിജയം എളുപ്പമാക്കിയെന്ന് ആര്യ പറയുന്നു.
റിപ്പീറ്ററുടെ വെല്ലുവിളികൾ
നീറ്റ് റിപ്പീറ്റ് ചെയ്യുമ്പോൾ മികച്ച സ്കോർ നേടിയേ പറ്റൂ. ഏറെ പിന്നിലായിരുന്ന ആദ്യ പരീക്ഷാ റാങ്കിൽ (53,000) നിന്നു മുൻ നിരയിലേക്കു കുതിച്ചെത്തണം. ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. 12–ാം ക്ലാസ് പഠനം മികച്ച നിലവാരത്തിലായത് എൻട്രൻസ് തയാറെടുപ്പിനെ ഏറെ സഹായിച്ചു. കോച്ചിങ് സെന്ററിലെ പരിശീലനം കൂടുതൽ ആത്മവിശ്വാസം പകർന്നു.
ആസ്വദിച്ചുള്ള പഠനരീതി
ബുദ്ധിമുട്ടുള്ള വിഷയത്തിൽ കൂടുതൽ സമയം ചെലവഴിക്കുക സ്വാഭാവികമായതിനാൽ ഫിസിക്സിനു കുറച്ചു പ്രാമുഖ്യം നൽകി. പഠനം കഷ്ടപ്പാടായി കാണാതിരിക്കുകയാണു പ്രധാനം. ആസ്വദിച്ചു പഠിക്കുകയാണു വേണ്ടത്. അപ്പോൾ പഠിക്കുന്നതു മനസ്സിൽ പതിയും; കൂടുതൽ മാർക്ക് കിട്ടും.
മോക്ക് ടെസ്റ്റ്
എൻട്രൻസ് പരിശീലന കാലത്ത് മോക്ക് ടെസ്റ്റുകൾ തന്നെയായിരുന്നു പ്രധാനം. ദിവസവും ഒട്ടേറെ ടെസ്റ്റുകൾ ഉണ്ടാകുമായിരുന്നു. ഒരു ടെസ്റ്റിൽ മാർക്ക് കുറഞ്ഞാലും ആത്മവിശ്വാസം നഷ്ടമാകാതെ അടുത്തതിൽ മെച്ചപ്പെടുത്തും. കൂടുതൽ തയാറെടുക്കാനും സമയനിഷ്ഠ പാലിക്കാനും മോക് ടെസ്റ്റുകൾ ഏറെ പ്രയോജനപ്പെട്ടു.
ഇനി എങ്ങോട്ട് ?
ഇപ്പോഴത്തെ ലക്ഷ്യം ഡൽഹി എയിംസിൽ എംബിബിഎസ്.
Content Summary : NEET Kerala topper RS Arya success tips