50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി ഗൗരിപ്രിയ; പഠനവഴികളിങ്ങനെ...

HIGHLIGHTS
  • 12-ാം ക്ലാസ് പഠനസമയത്തു തന്നെ തന്നെ ആസ്ട്രോ ബയോളജിയിൽ ഉപരിപഠനം നടത്താനായിരുന്നു താൽപര്യം.
  • അവസാന വർഷ സമയത്താണു അപേക്ഷ സമർപ്പിക്കുന്നത്.
gouri-priya
ഗൗരിപ്രിയ എസ്. മേനോൻ.
SHARE

ഡിയുവിലെ ബിരുദ പഠനം പൂർത്തിയാക്കിയപ്പോൾ തന്നെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പും നേടി വിദേശത്ത് ഉപരിപഠനം ഉറപ്പാക്കിയതിന്റെ തിളക്കത്തിലാണു തൃശൂർ ചാലക്കുടി സ്വദേശി ഗൗരിപ്രിയ എസ്. മേനോൻ. സൗത്ത് ക്യാംപസിലെ റാംലാൽ ആനന്ദ് കോളജിൽ നിന്നു ബിഎസ്‍സി(ഓണേഴ്സ്) ജിയോളജി പൂർത്തിയാക്കിയ ഗൗരിപ്രിയ ഇനി ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ലില്ലിലും സ്വീഡനിലെ ഉപ്സല യൂണിവേഴ്സിറ്റിയിലുമായി ഉപരിപഠനം നടത്തും; ഇറാസ്മസ് മുണ്ടസിന്റെ നേട്ടത്തോടെ 

Read Also : എസ്ഐ പരീക്ഷയിൽ ഒന്നാമൻ; ഇരട്ട വിജയത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി അഖിൽ ജോൺ

12-ാം ക്ലാസ് പഠനസമയത്തു തന്നെ തന്നെ ആസ്ട്രോ ബയോളജിയിൽ ഉപരിപഠനം നടത്താനായിരുന്നു താൽപര്യം. എന്നാൽ ഇന്ത്യയിൽ അതിനുള്ള അവസരങ്ങൾ കുറവാണെന്നു മനസിലായതോടെ മറ്റു സാധ്യതകൾ തേടി. അങ്ങനെയാണു ജിയോളജിയിൽ ബിരുദം പഠിക്കാനുള്ള തീരുമാനം. ഡിയുവിനു കീഴിൽ ഹൻസ് രാജിലും ആർഎൽഎ കോളജിലും മാത്രമാണു ബിഎസ്‍സി ജിയോളജി കോഴ്സ് വാഗ്ദാനം ചെയ്യുന്നത്. ആർഎൽഎയിൽ പ്രവേശനം ലഭിച്ചപ്പോൾ ഡിയു ഉറപ്പിച്ചു. ഡിയുവിലെ പഠനസമയത്തു പല രാജ്യാന്തര കോൺഫറൻസുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചതു നേട്ടമായെന്നു ഗൗരിപ്രിയ പറയുന്നു. ഹിമാലയൻ മേഖലയിലേക്കും മറ്റും നടന്ന പഠനയാത്രകളും നേട്ടമായി. 

∙ ഇറാസ്മസ് മുണ്ടസിലേക്ക്: അവസാന വർഷ സമയത്താണു അപേക്ഷ സമർപ്പിക്കുന്നത്. ഇറാസ്മസിനു കീഴിൽ ‘പാൻജിയ’ എന്ന വിഭാഗത്തിലേക്കായിരുന്നു അപേക്ഷ. പാലിയോ ബയോളജി, അപ്ലൈഡ് പാലിയന്റോളജി, ജിയോ ഹെറിറ്റേജ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഈ പ്രോഗ്രാം. ഇതിൽ ഇഷ്ടമുള്ള മേഖലയിൽ വിദഗ്ധ പഠനം നടത്താം. ആദ്യം സിവി തയാറാക്കി. ഒപ്പം ഈ കോഴ്സിനു ചേരാനുള്ള താൽപര്യം വ്യക്തമാക്കി മോട്ടിവേഷൻ നോട്ടും സമർപ്പിക്കണം. ഇതു വിലയിരുത്തിയ ശേഷമാണ് അന്തിമ ഘട്ടത്തിലേക്കു തിരഞ്ഞെടുപ്പ്. പിന്നീട് അഭിമുഖവുമുണ്ടായിരുന്നു. 

∙ ഒരു ഡിഗ്രിയാണെങ്കിലും പല ക്യാംപസുകളിലായി പഠനം പൂർത്തിയാക്കാമെന്നതാണു ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന്റെ പ്രത്യേകതകളിൽ ഒന്ന്. ഭൂരിഭാഗം വിഷയങ്ങളിലും 3 രാജ്യങ്ങളിലായാണു മാസ്റ്റേഴ്സ് പഠനം. രണ്ടെണ്ണമെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാകും. സർവകലാശാലകൾ ഒരുമിച്ചുനൽകുന്ന ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റോ, ഓരോ സർവകലാശാലയും വെവ്വേറെ നൽകുന്ന സർട്ടിഫിക്കറ്റോ ലഭിക്കും. ഏകദേശം 50 ലക്ഷം രൂപയാണു മൊത്തം സ്കോളർഷിപ് തുക. ട്യൂഷൻ ഫീ, താമസ- യാത്രാ ചെലവുകൾ, ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഉൾപ്പെടെയാണിത്. 

∙ ശ്രദ്ധയോടെ തയാറെടുപ്പ്: ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പൊതുവേ ഒക്ടോബർ – ജനുവരി ആണ് അപേക്ഷാ കാലയളവ്. ചില പ്രോഗ്രാമുകൾക്കു വർഷത്തിൽ രണ്ടു തവണ അപേക്ഷിക്കാം. 

∙ യൂറോപ്യൻ യൂണിയൻ വെബ്സൈറ്റിൽ ഈ സ്കോളർഷിപ് പ്രോഗ്രാമിന്റെ ഭാഗമായ നൂറ്റൻപതിലേറെ പഠന പ്രോഗ്രാമുകൾ, ഓരോ പ്രോഗ്രാമും പഠിക്കാവുന്ന രാജ്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വിശദ കാറ്റലോഗുണ്ട്. https://www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en 

പാലിയോ ബയോളജിയാണ് ഗൗരിപ്രിയ ഉപരിപഠനം നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത്. പാൻജിയയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിദ്യാർഥികളെല്ലാം ആദ്യ സെമസ്റ്റർ ഫ്രാൻസിലെ യൂണിവേഴ്സിറ്റിയിലാണു പഠിക്കുക. പാലിയോ ബയോളജി തിരഞ്ഞെടുത്തിരിക്കുന്നതിനാൽ ബാക്കിയുള്ള സെമസ്റ്ററുകൾ സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റിയിൽ. 

ഓഗസ്റ്റ് 27നു ഫ്രാൻസിൽ എത്തണം. സെപ്റ്റംബർ 4നു ക്ലാസ് ആരംഭിക്കും. സ്വീഡനിലെ പഠനത്തിൽ ആസ്ട്രോ ബയോളജിയും ഒരു വിഷയമായി വരുന്നുണ്ട്. ആ മേഖലയിൽ ഗവേഷണം നടത്തുകയാണു താൽപര്യമെന്നും ഗൗരിപ്രിയ പറയുന്നു. ചാലക്കുടി പൂലാനി സ്വദേശിനിയാണു ഗൗരിപ്രിയ. പിതാവ് എ. ശ്രീകുമാർ വിദേശത്തായിരുന്നു അമ്മ ബിന്ദു ശ്രീകുമാർ ഇരിങ്ങാലക്കുട ഭവൻസ് സ്കൂളിൽ അധ്യാപികയാണ്. ഇളയ സഹോദരൻ ഗൗതം കൃഷ്ണ പ്ലസ് ടു പൂർത്തിയാക്കി ഉപരിപഠനത്തിനു തയാറെടുക്കുന്നു.

Content Summary : success story of Neethu, who got an Erasmus Mundus Scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS