ലണ്ടൻ ∙ മെയ്സർ സാങ്കേതികവിദ്യയുടെ വികസനത്തിനു ബ്രിട്ടനിൽ യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് 5 ലക്ഷം പൗണ്ടിന്റെ (5 കോടിയിലേറെ രൂപ) ഗവേഷണ സ്കോളർഷിപ്. നോർത്തംബ്രിയ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായ പാലാ സ്വദേശി ഡോ. ജൂണ സത്യനാണ് യുകെയിലെ എൻജിനീയറിങ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച് കൗൺസിലിന്റെ സ്കോളർഷിപ് ലഭിച്ചത്. ‘മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ’ എന്നതിന്റെ ചുരുക്കപ്പേരാണ് മെയ്സർ.
Read Also : 1.75 കോടിയുടെ യുഎസ് സ്കോളർഷിപ് സ്വന്തമാക്കി പാർവതി ബാബു
വളരെ കുറഞ്ഞ താപനിലയിലും ശക്തമായ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു പരിമിതി. എന്നാൽ 8 വർഷത്തെ ഗവേഷണഫലമായി ഡോ. ജൂണയും സഹപ്രവർത്തകയും സാധാരണ താപനിലയിൽ പ്രവർത്തിപ്പിക്കാനാകുന്ന മെയ്സർ ഡിവൈസ് വികസിപ്പിച്ചു. കൂടുതൽ മെച്ചപ്പെട്ട ഉപകരണം വികസിപ്പിക്കുന്നതിനാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ മുതൽ വിമാനത്താവള സുരക്ഷ വരെയുള്ള കാര്യങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകുമെന്നു ജൂണ പറയുന്നു.
പാലാ അൽഫോൻസാ കോളജിൽ ഫിസിക്സിൽ ബിരുദവും സെന്റ് തോമസ് കോളജിൽ പിജിയും പഠിച്ച ജൂണ ഓസ്ട്രേലിയയിൽനിന്ന് ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. പാലാ സ്രാമ്പിക്കൽ തോമസ് - ഡെയ്സി ദമ്പതികളുടെ മകളാണ്. ചാലക്കുടി സ്വദേശി സത്യൻ ഉണ്ണിയാണ് ഭർത്താവ്.
Content Summary : A research scholarship of 5 crore rupees for a young Malayali scientist in Britain