ADVERTISEMENT

സപ്ലികളുടെ മുന്നിൽ പകച്ചുപോയ എൻജിനീയറിങ് പഠനം പാതിവഴിയിൽ അവസാനിപ്പിക്കുമ്പോൾ പ്രവീണിനെ വരവേറ്റതു ചുറ്റുമുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും മാത്രമായിരുന്നു. നാലാം സെമസ്റ്ററിൽ 18 സപ്ലികൾ എന്ന വിഷാദഭാരവും പേറി എൻജിനീയറിങ്ങിനോടു ‘സുല്ലിട്ട’ പ്രവീൺ പക്ഷേ, ആ പരിഹാസങ്ങൾക്കു മുന്നിൽ വീഴാൻ ഒരുക്കമായിരുന്നില്ല. പുതിയൊരു പഠനത്തിനു ഹരിശ്രീ കൂടി കുറിച്ചായിരുന്നു എൻജിനീയറിങ് പഠനത്തിൽ നിന്നുള്ള പിൻവാങ്ങൽ. പിഎസ്സിയുടെ ലോകത്തേയ്ക്കുള്ള ആ ‘ലാറ്ററൽ എൻട്രി’ പിഴച്ചില്ലെന്നു മാത്രമല്ല, പഴയ ആക്ഷേപങ്ങൾക്കു മധുരപ്രതികാരംകൂടി ചെയ്തു കഴിഞ്ഞു. 18 വയസ്സു മുതൽ 36 വയസ്സു വരെ നീണ്ട ‘പിഎസ്‌സി കോഴ്സ്’ കാലയളവിൽ മുപ്പതിലേറെ പരീക്ഷകളിൽ വിജയം കുറിച്ചാണു പ്രവീൺ പഴയ പരിഹാസങ്ങളെ അഭിനന്ദനങ്ങളാക്കി മാറ്റിയത്. അടുത്തിടെ നടന്ന നാഷനൽ സേവിങ്സ് അസിസ്റ്റന്റ് ഡയറക്ടർ തസ്തിക മാറ്റ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വിജയത്തിന്റെ ‘എൻജിനീയറിങ്’ തുടരുന്ന തിരുവനന്തപുരം കിളിമാനൂർ സ്വദേശി പി. പ്രവീണിന്റെ വിജയരഹസ്യമറിയാം. 

പരീക്ഷകളിലെ ‘വിക്ടറി മാർച്ച്’ 
സർക്കാർ സർവീസിലൊരു ജോലി സ്വപ്നം കണ്ട പ്രവീണിനു പിഎസ്‌സി പഠനത്തിന്റെ തുടക്കം ‘അധ്യാപകനായിട്ട്’ ആയിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞയുടൻ വീടിനടുത്തുള്ള ട്യൂഷൻ സെന്ററിൽ സയൻസ് അധ്യാപകനായ പ്രവീണിന് അവിടത്തെ അധ്യാപകരുടെ സായാഹ്ന പഠനക്കൂട്ടായ്മയാണ് പിഎസ്‌സിയുടെ ആദ്യപാഠങ്ങൾ പകർന്നത്. എൻജിനീയറിങ് പഠനം ഉപേക്ഷിച്ച ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നു വിദൂര വിദ്യാഭ്യാസം വഴി ചരിത്രത്തിൽ ബിരുദം കൂടി നേടിയാണു പ്രവീൺ മത്സര പരീക്ഷകളെഴുതാനുള്ള ആത്മവിശ്വാസം ആർജിച്ചത്. ആറ്റിങ്ങൽ കരിയർ ഗൈഡൻസ് ബ്യൂറോയിൽ പരിശീലനത്തിനു ചേർന്നതും വഴിത്തിരിവായി. 18 വയസ്സ് മുതൽ പിഎസ്‌സി പരീക്ഷയെഴുതിത്തുടങ്ങിയ പ്രവീണ്‍ 20–ാം വയസ്സിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലൂടെ ആദ്യമായൊരു ലിസ്റ്റിൽ ഇടം നേടി. പക്ഷേ, പ്രായക്കുറവിന്റെ കാരണം പറഞ്ഞു വീട്ടുകാർ യൂണിഫോം തസ്തികയോടു മുഖംതിരിച്ചു. പഠനവും പ്രയത്നവും തുടർന്ന പ്രവീൺ എൽഡിസി പരീക്ഷയിലും വിജയം ആവർത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ എൽഡിസി ലിസ്റ്റിൽ 468–ാം റാങ്ക് നേടി 2009 ൽ പൊതുവിദ്യാഭ്യാസ വകുപ്പിലാണ് ആദ്യമായി സർവീസിൽ പ്രവേശിച്ചത്. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, വില്ലേജ്മാൻ, അസിസ്റ്റന്റ് സെയിൽസ്മാൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, ഫോറസ്റ്റ് ഗാർഡ്, എസ്ബിസിഐഡി

അസിസ്റ്റന്റ്, കമ്പനി/ ബോർഡ് അസിസ്റ്റന്റ്, എക്സൈസ് ഗാർഡ്, എക്സൈസ് പ്രിവന്റീവ് ഓഫിസർ, എസ്ഐ, ഹൈക്കോടതി അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ് തുടങ്ങി ഒന്നിനു പുറകേ ഒന്നായി ഒട്ടേറെ ലിസ്റ്റുകളിൽ പ്രവീണിന്റെ പേരും ഉൾപ്പെട്ടു. ഫോറസ്റ്റർ തസ്തികയിലെ അഞ്ചാം റാങ്കാണ് നാഷനൽ സേവിങ്സ് അസിസ്റ്റന്റ് ഡയറക്ടർ പരീക്ഷയിലെ ഒന്നാം സ്ഥാനത്തിനു മുൻപുനേടിയ ഏറ്റവും ഉയർന്ന റാങ്ക്. എൽഡി ക്ലാർക്ക്‌ ആയി

‘‘മത്സരപ്പരീക്ഷയിൽ അക്കാദമിക് മികവിന് വലിയ പ്രസക്തി ഇല്ല. ഓരോ പരീക്ഷയുടെയും സിലബസ് വ്യത്യസ്തമാണ്.ആ സിലബസ് മനസ്സിലാക്കി സമഗ്രമായി പഠിച്ചാൽ ആർക്കും വിജയിക്കാനാകും. ഓരോ വിഷയവും ആഴത്തിൽ പഠിക്കാൻ ഞാൻ ആശ്രയിച്ചത് തൊഴിൽ വീഥിയെയാണ്. അടിസ്ഥാനപരമായ കണക്കും ഇംഗ്ലിഷ്, മലയാളം വ്യാകരണവും ആദ്യമേ പഠിച്ചുറപ്പി ക്കുക. പത്രവായനയിലൂടെ പൊതുവിജ്ഞാനം വർധിപ്പിക്കുക. ഇത്രയുമായാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം’’.

പ്രവീൺ.  ചിത്രത്തിന് കടപ്പാട്: തൊഴിൽവീഥി.

ആദ്യമേ ജോലിയിൽ പ്രവേശിച്ചതിനാൽ പല തസ്തികയുടെയും വെരിഫിക്കേഷനു ഹാജരാകാൻ കഴിയാതെ പോയതിൽ മാത്രമേ പ്രവീണിനു സങ്കടമുള്ളൂ. 2018 ലെ ബിഡിഒ തസ്തിക മാറ്റ പരീക്ഷയിൽ മാർക്ക്‌ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടും വെരിഫിക്കേഷൻ സമയത്തെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം

റാങ്ക് ലിസ്റ്റിൽ നിന്നു പുറത്തുപോകേണ്ടി വന്നു. അന്നു നഷ്ടപ്പെട്ട ഒന്നാം റാങ്ക് ആറു വർഷത്തിനു ശേഷം തിരികെ പിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവീൺ. 2013 ൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ 26-ാം റാങ്ക് കരസ്ഥമാക്കിയതോടെ എൽഡിസിക്കു ഗുഡ്ബൈ പറഞ്ഞ പ്രവീൺ ഇപ്പോൾ സെക്രട്ടേറിയറ്റ് സർവീസിലാണ്.

വിജയം നേടാൻ എങ്ങനെപഠിക്കണം?
ഒരു ജോലി ലഭിക്കുമ്പോഴേക്കും പഠനം മതിയാക്കി പുസ്തകം മടക്കിവയ്ക്കരുതെന്നും ഒരു ലിസ്റ്റിൽ കയറിപ്പറ്റിയാൽ മറ്റു ഉയർന്ന തസ്തികകളുടെ ലിസ്റ്റിലും അനായാസം ഇടംപിടിക്കാമെന്നുമാണു പ്രവീണിനു പറയാനുള്ള വിജയമന്ത്രം. വർഷങ്ങളായി തൊഴിൽവീഥി ഉൾപ്പെടെയുള്ള തൊഴിൽ പ്രസിദ്ധീകരണങ്ങളിലെ മുൻ വർഷ ചോദ്യപേപ്പറുകളുടെയും മാതൃകാ പരീക്ഷകളുടെയും പരിശീലനവും മുടങ്ങാതെയുള്ള പത്രവായനയുമാണു റാങ്ക് നേട്ടങ്ങൾക്ക് ഈ യുവാവിനു സഹായകമായത്. ഓരോ പരീക്ഷയും എഴുതി പരിശീലിച്ചത് ഉയർന്ന റാങ്ക് നേടാൻ വളരെ പ്രയോജനം ചെയ്തു. ഏറെ നേരത്തെ പരിശീലനം തുടങ്ങിയതിനാൽ സിലബസ് പല തവണ പഠിച്ചുതീർക്കാൻ സാധിച്ചു. സിലബസ് മനസ്സിലാക്കി, മാർക്ക് വെയ്‌റ്റേജുള്ള പാഠഭാഗങ്ങൾക്കു പ്രാധാന്യം നൽകി പഠിക്കുന്ന രീതിയാണു പിന്തുടർന്നത്. ഓരോ പരീക്ഷയിലും സംഭവിച്ച പിഴവുകൾ തിരുത്തിയായിരുന്നു അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പ്. 

സിലബസ് ആഴത്തിൽ മനസ്സിലാക്കി പഠിച്ചതിനാൽ പരീക്ഷയുടെ പാറ്റേൺ മാറ്റവും ചോദ്യങ്ങളുടെ സ്വഭാവമാറ്റവും പ്രവീണിനെ ബാധിച്ചില്ല. നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും ചേർന്നാൽ ഏതു മത്സര പരീക്ഷയും മറികടക്കാ മെന്നാണു പ്രവീണിന്റെ പക്ഷം. സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് അത്ര മിടുക്കനല്ലാതിരുന്നിട്ടും കണക്കു പരീക്ഷയിൽ പരാജയപ്പെടുകയും സപ്ലികൾ കാരണം എൻജിനീയറിങ് പഠനം പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തിട്ടും ഇത്രയേറെ സർക്കാർ ജോലികൾ നേടിയെടുക്കാൻ സാധിച്ചതിൽ പ്രവീണിന്റെ സന്തോഷം ചെറുതല്ല. മറ്റുള്ളവരുടെ വിമർശനങ്ങളും പരിഹാസങ്ങളുമാണ് തുടർന്നുള്ള പഠനത്തിന് പ്രചോദനമായതും റാങ്ക് നേട്ടങ്ങൾക്കു പിന്നിലുള്ള വിജയ രഹസ്യവും. അടുത്ത കെഎഎസ് പരീക്ഷയിൽ ഗസറ്റഡ് കാറ്റഗറിയിൽ മത്സരിക്കാനുള്ള തയാറെടുപ്പും ഇതിനകം തുടങ്ങിക്കഴിഞ്ഞു പ്രവീൺ.

English Summary:

From 18 Backlogs to 1st Rank: How Praveen Redefined Success Amidst Academic Struggles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com