ADVERTISEMENT

മേരി ക്യൂറിയുടെ പ്രത്യേകത ഓർമയില്ലേ ? രണ്ടു തവണ നൊബേൽ പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി. ആ മേരി ക്യൂറിയുടെ പേരിലുള്ള ഗവേഷണ ഫെലോഷിപ് രണ്ടുതവണ ലഭിച്ച ഒരു മലയാളിക്കൊപ്പമാണ് 'കരിയർ ഗുരു' ഈയാഴ്ച. നേരത്തേ ഡോക്ടറൽ ഗവേഷണത്തിനും ഇപ്പോൾ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും യൂറോപ്യൻ കമ്മിഷന്റെ മേരി സ്ക്ലോഡോവ്സ്ക– ക്യൂറി ആക്‌ഷൻസ് ഫെലോഷിപ് നേടിയ പാലക്കാട് മണ്ണാർക്കാട് സ്വദേശി അമൃത പ്രഭാകരൻ. മേരി ക്യൂറി ഫെലോഷിപ്പോടെയാണ് അമൃത അയർലൻഡിലെ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിൽനിന്നു കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയത്. യൂറോപ്പിലെ ഏറ്റവും വലിയ ശാസ്ത്രഗവേഷണ ഏജൻസിയായ ഫ്രാൻസിലെ സിഎൻആർഎസിനു കീഴിൽ (ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്) പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും ഇപ്പോൾ ഫെലോഷിപ് ലഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അമൃതയോടു ചോദിച്ചറിയാം.

Q വിദ്യാഭ്യാസ പശ്ചാത്തലം?
A പൊതുവിദ്യാലയങ്ങളിലായിരുന്നു പഠനം. ബിഎസ്‌സി കെമിസ്ട്രി പാലക്കാട് ഗവ.വിക്ടോറിയ കോളജിലായിരുന്നു. തുടർന്ന് തമിഴ്നാട് സേലം പെരിയാർ യൂണിവേഴ്സിറ്റിയിൽനിന്നു പിജി.
Q മികച്ച സ്കോളർഷിപ്പോടെ വിദേശത്തു ഗവേഷണം നടത്താനായി. ഇതിനു സഹായകരമായ ഘടകങ്ങൾ ?
A ഗവേഷണം വിദേശത്താകണമെന്നു തീരുമാനിച്ചിരുന്നു. ഇതിനു സഹായകരമായ സ്കോളർഷിപ്പുകളെക്കുറിച്ചും പ്രവേശനനടപടികളെക്കുറിച്ചും അന്വേഷിച്ചറിഞ്ഞു. ഗവേഷണ കരിയർ ആഗ്രഹിക്കുന്നവർ ഡിഗ്രി തലം മുതലുള്ള പ്രോജക്ടുകൾ ഈ ലക്ഷ്യം മുന്നിൽക്കണ്ടു ചെയ്യണം. ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ വായിക്കുന്നതും ശീലമാക്കണം. വിദേശ സർവകലാശാലകളുടെ വെബ്സൈറ്റുകൾ നിരന്തരം പരിശോധിക്കുകയും നോട്ടിഫിക്കേഷനുകൾ അപ്പപ്പോൾ അറിയുകയും വേണം.
Q പിഎച്ച്ഡി ഗവേഷണാനുഭവങ്ങൾ ?
A മേരി ക്യൂറി സ്കോളർഷിപ്പിൽ പിഎച്ച്ഡിക്കു നിലവിലുള്ള പ്രോജക്ടുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. വലിയ പ്രോജക്ടുകളാകും. ഓരോന്നിലും 10-14 ഗവേഷകർ കാണും. ഓരോ ഭാഗവും ഓരോ രാജ്യത്തിരുന്നു ചെയ്യുന്ന രീതി. നിലവിലുള്ള ഗവേഷണ മേഖലകൾ, വിഷയങ്ങൾ എന്നിവയെല്ലാം https://euraxess.ec.europa.eu എന്ന സൈറ്റിൽനിന്നറിയാം. നമ്മുടെ ഇഷ്ട മേഖലകൾ കണ്ടെത്തി അതിനുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പാക്കിക്കഴിഞ്ഞാൽ ധൈര്യമായി സ്കോളർഷിപ്പിന് അപേക്ഷിക്കാം.

Q വിദേശ രാജ്യങ്ങളിലെ ഗവേഷണത്തിന്റെ മെച്ചം ?
A വിദേശത്ത് ഗവേഷണ, വ്യവസായ മേഖലകൾ തമ്മിൽ ബന്ധം കൂടുതലാണ്. മികച്ച ഗവേഷണഫലങ്ങൾ കണ്ടെത്തിയാൽ ജോലിസാധ്യതയും കൂടുതലാണ്. ഇന്ത്യയിൽ അക്കാദമിക് രംഗത്തു നല്ല ജോലി ലഭിക്കുന്നതിനും വിദേശത്തെ മികച്ച ഗവേഷണ പശ്ചാത്തലം ഗുണകരമാണ്.
Q പോസ്റ്റ് ഡോക്ടറൽ റിസർച്ചിലേക്കുള്ള വഴി ?
A ഗവേഷണം തന്നെ തുടരാൻ തീരുമാനിച്ചതു കൊണ്ടാണു പോസ്റ്റ് ഡോക്ടറൽ റിസർച്ചിന് അപേക്ഷിച്ചത്. 3 വർഷത്തിനുള്ളിൽ 12 മാസമോ അതിൽ കൂടുതലോ താമസിച്ചിരുന്ന രാജ്യത്ത് പോസ്റ്റ് ഡോക്ടറൽ റിസർച്ചിനായി മേരി ക്യൂറി സ്കോളർഷിപ്പിന് അപേക്ഷിക്കാനാകില്ല. പിഎച്ച്ഡി പൂർത്തിയാക്കി 8 വർഷത്തിനുള്ളിലാകണം ഫെലോഷിപ്പിനുള്ള അപേക്ഷയെന്നും വ്യവസ്ഥയുണ്ട്. ഇതെല്ലാം പാലിച്ച് ലാബ്, പ്രഫസർ തുടങ്ങിയ കാര്യങ്ങളും തീരുമാനിച്ച് അപേക്ഷിക്കുകയായിരുന്നു.

മണ്ണാർക്കാട് കുണ്ടൂർകുന്ന് സ്വദേശികളായ പ്രഭാകരൻ– രമാദേവി ദമ്പതികളുടെ മകളായ അമൃത അങ്ങനെ ഫ്രാൻസിലെ സിഎൻആർഎസ് ലാബിലെത്തി നിൽക്കുന്നു.

ഡോക്ടറൽ VS പോസ്റ്റ് ഡോക്ടറൽ: അപേക്ഷാരീതി വ്യത്യസ്തം
ഡോക്ടറൽ: ഗവേഷണ അഭിരുചി വ്യക്തമാക്കുന്ന തരത്തിലാണ് മോട്ടിവേഷൻ ലെറ്റർ എഴുതേണ്ടത്. പഠന കാലയളവിൽ അവതരിപ്പിച്ചിട്ടുള്ള പ്രബന്ധങ്ങളും പ്രവൃത്തിപരിചയവും മറ്റും വിവരിക്കുന്ന കരിക്കുലം വിറ്റെയും (സി.വി) അപേക്ഷയ്ക്കൊപ്പം വേണം. അപേക്ഷാ ഫോമിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഓൺലൈൻ ഇന്റർവ്യൂ നടത്തുക. ഗവേഷണത്തിന്റെ പ്രാധാന്യം, ഫെലോഷിപ്പിന്റെ ആവശ്യകത തുടങ്ങിയവ സംബന്ധിച്ചു ചോദ്യങ്ങളുണ്ടാകും. മേരി ക്യൂറി സ്കോളർഷിപ്പിലൂടെ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത് ഗവേഷണം നടത്തുമ്പോൾ തന്നെ മറ്റു രാജ്യങ്ങളിലെ ലാബുകളിൽ 6 മാസം ഗവേഷണം നടത്താൻ കഴിയും. എല്ലാ ചെലവും സ്കോളർഷിപ്പ് തുകയിലൂടെ ലഭിക്കും.

പോസ്റ്റ് ഡോക്ടറൽ: പിഎച്ച്ഡിക്കെന്ന പോലെ നിലവിലുള്ള പ്രോജക്ടുകളിലേക്കു അപേക്ഷിക്കുകയല്ല ചെയ്യുന്നത്. ആദ്യം തന്നെ ലാബ് ഏതാകണമെന്നും പ്രഫസർ ആരായിരിക്കണമെന്നും തീരുമാനിക്കണം. തുടർന്ന് അവരുമായി ചേർന്നു ഗവേഷണ വിഷയം കണ്ടെത്തി പ്രപ്പോസൽ അയയ്ക്കുകയാണു വേണ്ടത്. എന്തുകൊണ്ട് ഈ ലാബ് തിരഞ്ഞെടുത്തു, ഗവേഷണം കൊണ്ട് ശാസ്ത്രമേഖലയ്ക്കു എന്തു പ്രയോജനം തുടങ്ങിയ കാര്യങ്ങൾ പ്രപ്പോസലിൽ വ്യക്തമാക്കണം. ഇന്റർവ്യൂ ഇല്ലാത്തതിനാൽ പ്രപ്പോസൽ കൃത്യമായിരിക്കണം. ഇതു റിവ്യൂ ചെയ്താണു നമ്മെ തിരഞ്ഞെടുക്കുന്നത്.

English Summary:

Amrutha Prabhakaran's Marie Curie Fellowship success story highlights her dedication to research. This twice awarded fellowship propelled her career from doctoral studies in Ireland to postdoctoral work in France, showcasing the dedication required for international research success.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com