ADVERTISEMENT

ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി ഒരുങ്ങുന്ന നിമിഷം ആരെങ്കിലും ഇടപെട്ടാൽ‍ ആ തീരുമാനം തന്നെ മാറിപ്പോകാമെന്നും നെഗറ്റീവ് ചിന്തകളെ മറ്റൊരു വഴിക്കു തിരിച്ചു വിട്ടാൽ ജീവിതം തിരികെ പിടിക്കാമെന്നും എറണാകുളം ജില്ലയിലെ താബോർ ഹോളി ഫാമിലി സ്കൂൾ അധ്യാപിക ഭവ്യ ജുബീഷ് സ്വന്തം അനുഭവത്തിൽനിന്നു പറയുന്നു.

‘‘ഇരുപതാം വയസ്സിൽ വിവാഹമോചനം തേടി ഭർത്താവിന്റെ വീട്ടിൽനിന്നു തിരികെ വരുമ്പോൾ, ഇനിയെന്ത് എന്ന് ചോദ്യമായിരുന്നു എല്ലാവരും ചോദിച്ചത്. എവിടെ തിരിഞ്ഞാലും കുറ്റപ്പെടുത്തലുകൾ. പതിനേഴു വർഷം മുൻപ് വിവാഹമോചിതരോടുണ്ടായിരുന്ന സമൂഹത്തിന്റെ കാഴ്ചപാട് ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ സാധിക്കില്ല. ജീവിതത്തിലെ ഏറ്റവും വലിയ തോൽവിയാണ് വിവാഹമോചനം എന്നു സ്ഥിരമായി കേൾക്കാൻ തുടങ്ങിയതോടെ പഠനത്തിലേക്ക് ശ്രദ്ധതിരിക്കാൻ തീരുമാനിച്ചു. ബിഎഡ് പഠനത്തിന്റെ തിരക്കിൽ, മനസ്സിനേറ്റ മുറിവ് പതുക്കെ മറന്നു തുടങ്ങി. കോഴ്സിനു ചേർന്നപ്പോൾ ഇതാണ് വഴിയെന്ന് തീരുമാനിക്കുകയായിരുന്നു. മികച്ച മാർക്കോടെ കോഴ്സ് പൂർത്തിയാക്കിയ സമയത്തായിരുന്നു വിവാഹമോചന കേസിന്റെ നടപടി പൂർത്തിയായത്. ബന്ധുവായ ജുബിഷുമായുമായുള്ള പുനർവിവാഹത്തിനു ശേഷം ഒട്ടേറെ മൽസര പരീക്ഷകൾ എഴുതിയെങ്കിലും ഒന്നിലും വിജയിക്കാതെ വന്നപ്പോൾ വീണ്ടും കുറ്റപ്പെടുത്തലായി. അപ്പോഴും ഭർത്താവ് ജുബിഷ് ആത്മവിശ്വാസം നൽകി കൂടെ നിന്നു.

കുട്ടിക്ക് ട്യൂഷനെടുക്കാമോ എന്ന അയൽവാസിയുടെ ചോദ്യമാണ് ജീവിതത്തിൽ പിടിവള്ളിയായത്. വീടിന്റെ വരാന്തയിൽ ഒരു കുട്ടിയുമായി ട്യൂഷൻ ക്ലാസ് ആരംഭിച്ചപ്പോൾ ഇതു വിജയിക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ബിഎഡ് പഠിച്ചിട്ടു വേണോ ട്യൂഷനെടുക്കാൻ എന്ന ചോദിച്ച ബന്ധുക്കളും കുറവല്ല. എനിക്ക് ആത്മവിശ്വാസത്തിനു കുറവുണ്ടായില്ല. പരീക്ഷാഫലം വന്നപ്പോൾ ശരാശരിക്കാരനു മികച്ച വിജയം. അങ്ങനെ മൂന്നു വർഷം കൊണ്ട് ഒറ്റക്കുട്ടിയിൽനിന്നു കുട്ടികളുടെ എണ്ണം അൻപത് കടന്നു. അങ്ങനെ എക്സലൻസ് സ്ക്വയർ എന്ന സ്ഥാപനം ആരംഭിച്ചു നേരിട്ടും ഒാൺലൈനായും ക്ലാസുകൾ സംഘടിപ്പിച്ചു. ട്യൂഷൻ ഫീസ് കിട്ടിതുടങ്ങിയതോടെ സാമ്പത്തികഭദ്രതയുടെ ആദ്യ ചുവടുവയ്പ്പായി.

സാമ്പത്തികം മാത്രം പോരാ, സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുക എന്നതും സ്വയം പര്യാപ്തതയിലേക്കു സ്ത്രീകളെ നയിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാൻ ഭർത്താവിന്റെ സൗകര്യത്തിനായി കാത്തുനിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനായിരുന്നു അടുത്ത ശ്രമം. അങ്ങനെ ഡ്രൈവിങ് ക്ലാസിനു ചേർന്നു ലൈസൻസ് എടുത്തു സ്വന്തമായി വാഹനം വാങ്ങി. വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളുമെല്ലാം ഒാടി നടന്നു ചെയ്യാൻ ഡ്രൈവിങ് പഠിച്ചത് കരുത്തായി. നന്നായി ഭക്ഷണം പാകം ചെയ്യുന്നുണ്ടല്ലോ എന്ന സുഹൃത്തുക്കളുടെ കമന്റാണ് ‘ഹോം കിച്ചൻ’ എന്ന പുതു സംരംഭത്തിനു വഴിയായത്. ജോലിക്കൊപ്പം എന്തെങ്കിലും ഹോബി വേണമെന്ന ചിന്തയാണ് നൃത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. മകളെ നൃത്ത ക്ലാസിൽ കൊണ്ടു വിടാൻ പോയതോടെ ക്ലാസിൽ ചേർന്നാലോ എന്ന ചിന്തയായി. അങ്ങനെ നൃത്ത ക്ലാസിനു ചേർന്ന് കഴിഞ്ഞ വർഷം ഗുരുവായൂരിൽ അരങ്ങേറി.

പെൺകുട്ടികളോട് പറയാനുളളത് 
സ്വന്തം കാലിൽ നിന്നിട്ടു വേണം വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ. നിങ്ങൾക്കു താൽപര്യമുള്ള മേഖലയിൽ കഴിയാവുന്നത്ര വിദ്യാഭ്യാസം നേടുക. വരുമാനവും മാനസിക സംതൃപ്തിയും നൽകുന്ന തൊഴിൽ മേഖല കണ്ടെത്തുക. അടുക്കളയും ജോലിസ്ഥലവും എന്നതിനപ്പുറം മാനസികമായി ഉൻമേഷം നൽകുന്ന എന്തെങ്കിലും ഒന്നിൽ പതിവായി പരിശീലനം നേടുക. പ്രതിസന്ധികളെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തുക. സ്വന്തമായി വരുമാനം നേടാൻ കഴിഞ്ഞാൽ ആത്മവിശ്വാസം കൂടും. എവിടെയും തലയുർത്തി നിൽക്കാൻ സാധിക്കും. പതിനഞ്ചാം വിവാഹ വാർഷികത്തിനു ഭർത്താവിന് ഇരുചക്ര വാഹനം സമ്മാനിക്കാൻ സാധിക്കാൻ വിധം എന്ന ശക്തയാക്കിയത് അനുഭവങ്ങളാണ്.

bhavya-jubeesh-family-article-image
ഭവ്യ, ഭർത്താവ് ജുബീഷ് എം. വേലായുധനും മകൾ ഋഥ്വിയോടൊപ്പം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com