മാറ്റങ്ങളോടെ ടോഫൽ; മികച്ച സ്കോർ അറിയാം
Mail This Article
വിദേശത്ത് ഉപരിപഠനത്തിനു പോകുന്നവരുടെ ഇംഗ്ലിഷ് പരിജ്ഞാനം അളക്കുന്ന രണ്ടു പ്രധാന രാജ്യാന്തര പരീക്ഷകളിലൊന്നാണ് ടോഫൽ (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വിജ്). മറ്റൊന്ന്് ഐഇഎൽടിഎസ്.
യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവും പരിഗണിക്കപ്പെടുന്ന പരീക്ഷയാണു ടോഫൽ. 150 രാജ്യങ്ങളിലെ പതിനായിരക്കണക്കിന് സ്ഥാപനങ്ങൾ അംഗീകരിക്കുന്ന ടോഫലിന്റെ ഘടനയിൽ ചില മാറ്റങ്ങൾ വന്നിരിക്കുന്നു. സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെയും അഭിപ്രായങ്ങൾ കൂടി നടത്തിപ്പുകാരായ ഇടിഎസ് പരിഗണിച്ചു. പ്രധാന മാറ്റങ്ങൾ ഇവ:
∙ പരീക്ഷാ സമയം അര മണിക്കൂർ കുറഞ്ഞ് മൂന്നു മണിക്കൂറായി. റീഡിങ്, റൈറ്റിങ്, ലിസണിങ് എന്നീ മൂന്നു വിഭാഗത്തിലും മാറ്റങ്ങളുണ്ട്. റീഡിങ്ങിൽ ഇനിമുതൽ 3–4 പാസേജുകളും 10 ചോദ്യങ്ങളും ഉണ്ടാകും. 54–72 മിനിറ്റ് സമയം ലഭിക്കും. ലിസണിങ്ങിൽ 3–4 ലക്ചറുകൾ; ഓരോന്നിലും 6 ചോദ്യം വീതം. അതുപോലെ 2–3 കോൺവർസേഷനുകൾ; ഓരോന്നിലും 5 ചോദ്യങ്ങൾ. 41–57 മിനിറ്റ് സമയം ലഭിക്കും. സ്പീക്കിങ്ങിൽ മുൻപത്തെ ആറു ടാസ്കുകളുടെ സ്ഥാനത്ത് ഇപ്പോൾ നാലെണ്ണം മാത്രം.
∙ ടോഫൽ ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റിന്റെ (ഐബിടി) സ്കോർ കാർഡിലും മാറ്റമുണ്ട്. ‘മൈ ബെസ്റ്റ് സ്കോർ’ എന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തി. പരീക്ഷാർഥിക്കു രണ്ടുവർഷത്തിനിടെ ഓരോ സെക്‌ഷനിലും ലഭിച്ച മികച്ച സ്കോറുകൾ ഇതിലറിയാം. ഓരോരുത്തരുടെയും ഇംഗ്ലിഷ് പ്രാവീണ്യം സംബന്ധിച്ച് കുറച്ചുകൂടി സമഗ്രമായ ധാരണ സ്ഥാപനങ്ങൾക്കു ലഭിക്കാൻ ഇതു വഴിയൊരുക്കും.
∙ മുൻപ് അൽപം സങ്കീർണമായിരുന്ന റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കി.
∙ റീടെസ്റ്റിന് 12 ദിവസം കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.
∙ ഉച്ച കഴിഞ്ഞും പരീക്ഷ നടത്തും.