ഉദ്യോഗാർഥികളെ സ്കാൻ ചെയ്യുന്ന ‘ഭീകരനാണവൻ’!
Mail This Article
ഇതു വായിക്കുന്നവരിൽ ഭൂരിഭാഗവും ജോലി തിരയുന്നവരോ നിലവിലെ ജോലിയിൽനിന്നു മാറാൻ ആഗ്രഹിക്കുന്നവരോ ആകാം. ജോലിക്കായി നമ്മൾ കഷ്ടപ്പെട്ടു തയാറാക്കി അയയ്ക്കുന്ന റെസ്യുമെകൾ (വ്യക്തിവിവരം) ആരെങ്കിലും വായിച്ചു നോക്കുന്നുണ്ടാകുമോ എന്നു ചിലർ കരുതുന്നുണ്ടാകും. ‘വായിക്കുന്നുണ്ടാകും’ എന്ന പ്രതീക്ഷയായിരുന്നു അടുത്തിടെ വരെ ഇതിനുത്തരമെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. മിക്ക മൾട്ടിനാഷനൽ കമ്പനികളും റെസ്യുമെ വായിച്ചു ഷോർട് ലിസ്റ്റ് ചെയ്യാൻ ആരെയും നിയമിച്ചിട്ടില്ല. എല്ലാം ഒരാളാണു ചെയ്യുന്നത്–ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി എന്ന ‘ഭീകരൻ’. മാത്രമല്ല, റിക്രൂട്മെന്റിന്റെ എല്ലാ ഘട്ടത്തിലും ഈ കക്ഷി ഇടപെടുന്നുണ്ട്.
സമയലാഭം, ധനലാഭം
അമേരിക്കയിൽ വർഷം തോറും 24% പേർ ജോലി മാറുന്നു എന്നാണു കണക്ക്. ഒരു ഉദ്യോഗാർഥിയെ ഷോർട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തി ജോലിക്കെടുക്കാൻ 4000 ഡോളറോളം ചെലവു വരുമത്രെ! എന്നാൽ, നിർമിതബുദ്ധിയുടെ കടന്നുവരവോടെ റിക്രൂട്‌മെന്റിന്റെ പല ഘട്ടങ്ങളും ഓട്ടമേറ്റഡായി.
ലക്ഷക്കണക്കിനു റെസ്യുമെകൾ ഷോർട് ലിസ്റ്റ് ചെയ്യാൻ നിർമിതബുദ്ധി ഉപയോഗിച്ചുള്ള ആപ്ലിക്കേഷനുകൾക്കു സെക്കൻഡുകൾ മതി. റെസ്യുമെയിലെ ചില കീവേഡുകൾ തിരിച്ചറിഞ്ഞാണ് കമ്പനിക്കു പറ്റിയ ആളാണോയെന്നു തീരുമാനിക്കുന്നത്.
ആമസോൺ, ഗൂഗിൾ, ഊബർ തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഇങ്ങനെയാണു റിക്രൂട്മെന്റ്. അടുത്തിടെ ഹയർ വ്യൂ എന്ന കമ്പനി ഉദ്യോഗാർഥിയുടെ ശരീരഭാഷ മനസ്സിലാക്കി മാർക്ക് നൽകുന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചിരുന്നു.
ജോലി തരും, ബുദ്ധി
ഫെയ്സ്ബുക്കിൽ കടന്നുപോകുന്നതിനിടെ നമ്മൾ ഉദ്ദേശിക്കുന്നതരം ജോലി ഒഴിവ് ചിലപ്പോൾ സജഷൻ ആയി വന്നേക്കാം. ഫെയ്സ്ബുക് ഇതൊക്കെ എങ്ങനെ അറിയുന്നു എന്നു ചിന്തിച്ചിട്ടുണ്ടാകും. ‘ഫെയ്സ്ബുക് ജോബ്സ്’ എന്ന ഫീച്ചർ തന്നെ പുതുതായി വന്നിട്ടുണ്ട്. ഇതെല്ലാം നിർമിതബുദ്ധിയുടെ കളികളാണ്. ജോബ് സർച് എന്ന ടൂൾ കഴിഞ്ഞ വർഷം ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇതു നിർമിതബുദ്ധി ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്