ADVERTISEMENT

കട്ട ലോക്കൽ മുതൽ രാജ്യാന്തര നിലവാരം വരെയുള്ള പെർഫ്യൂമുകളടിച്ചു ജോലിസ്ഥലത്തും കോളജിലുമൊക്കെ സുഗന്ധം പരത്തുന്നവർ കുറവല്ല. (കുളിച്ചില്ലെങ്കിൽ പോലും പെർഫ്യൂം വച്ച് ‘അഡ്ജസ്റ്റ്’ ചെയ്യുന്നവരുമുണ്ടല്ലോ!) ഇതിനും മാത്രം ‘വെറൈറ്റി’ സുഗന്ധങ്ങൾ എവിടെനിന്നു കണ്ടെത്തുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? പെർഫ്യൂമുകളുടെ സുഗന്ധം തീരുമാനിക്കുന്നതും പല കോമ്പിനേഷനുകൾ പരിശോധിച്ച് വേണ്ടതു കണ്ടെത്തുന്നതും ഫ്രാഗ്‌നൻസ് കെമിസ്റ്റ് അഥവാ പെർഫ്യൂമറുകളുടെ ജോലിയാണ്. 

മൂക്കിനു നല്ല പണി
എല്ലാവർക്കും അറിയുന്നതുപോലെ മൂക്ക് ആണ് ഈ ജോലിക്കാരുടെ പ്രധാന ‘പണിയായുധം’! മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന സുഗന്ധം കണ്ടെത്തി അത്തരമൊരു ഉൽപന്നം പുറത്തിറക്കി വിജയിപ്പിക്കുക ഒട്ടും എളുപ്പമുള്ള ജോലിയല്ല. ഈ മേഖലയിൽ വർഷങ്ങളുടെ വൈദഗ്ധ്യം നേടിയവരാണു വലിയ പെർഫ്യൂം ബ്രാൻഡുകളുടെ റിസർച് വിഭാഗങ്ങളിലുള്ളത്. സുഗന്ധങ്ങളുടെ കെമിസ്ട്രിയെക്കുറിച്ചു പെർഫ്യൂമർക്കു കൃത്യമായ ധാരണയുണ്ടാകണം.

ഏതൊക്കെ കെമിക്കൽ കോംപസിഷനുകളാണ് ഒരു പ്രത്യേക സുഗന്ധം സൃഷ്ടിക്കുക എന്നത് അറിയണം. ഇത്തരം പരീക്ഷണങ്ങൾ തുടർച്ചയായി ഇവർ ചെയ്യാറുണ്ട്. ലോകമെങ്ങുമുള്ള പൂക്കളെക്കുറിച്ചും അവയുടെ സുഗന്ധത്തെക്കുറിച്ചുമൊക്കെ ധാരണയുണ്ടാകുന്നതും നല്ലതാണ്. കെമിക്കലുകൾ ആയതുകൊണ്ടുതന്നെ അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിൽ വിഷമയമാകാൻ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം. 

രസതന്ത്രം പഠിക്കണം
കെമിസ്ട്രിയിൽ പിജിയോ പിഎച്ച്ഡിയോ ആണു ഫ്രാഗ്‌നൻസ് കെമിസ്റ്റുകളുടെ അടിസ്ഥാന യോഗ്യത. അധികം ഒഴിവുകൾ ഉണ്ടാകാറില്ലെങ്കിലും നല്ല ശമ്പളം ലഭിക്കുന്ന ജോലി തന്നെയാണിത്. മുബൈയിലും ഉത്തർപ്രദേശിലും പെർഫ്യൂമർ കോഴ്സിൽ ഡിപ്ലോമ നൽകുന്ന സ്ഥാപനങ്ങളുണ്ട്. ശരീരത്തിൽ പൂശുന്ന പെർഫ്യൂമുകൾ, എയർ ഫ്രഷ്നറുകൾ, ശുചീകരണ ഉൽപന്നങ്ങൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികളിലാണ് അവസരങ്ങൾ. പരീക്ഷണ ലാബുകളിലാകും ഇവർ പ്രധാനമായി ജോലി ചെയ്യേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com