ADVERTISEMENT

സിനിമയും സീരിയലും കണ്ടാൽ കാശ് കിട്ടുമോ? എന്തു ചോദ്യമാണല്ലേ? അങ്ങനെ കിട്ടിയിരുന്നെങ്കിൽ പിന്നെ ജോലിക്കൊന്നും പോകാതെ ടിവി കണ്ടുകൊണ്ടിരുന്നാൽ പോരേ?! 

അവിശ്വസിക്കരുത്, ദിവസങ്ങളോളം വിഡിയോകളും സിനിമകളും കണ്ട് കാശ് സമ്പാദിക്കുന്ന ജോലിയുണ്ട്! എന്റർടൈൻമെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് കുറച്ചു നാൾ മുൻപ് അത്തരമൊരു ജോലി വാഗ്ദാനം നൽകിയത്. തസ്തികയുടെ പേര് ‘നെറ്റ്ഫ്ലിക്സ് ടാഗർ’. നെറ്റ്ഫ്ലിക്സിലെ എഡിറ്റോറിയൽ ടീമാണ് ഇവരെന്നു പറയാം.

പടം തിരയാൻ ടാഗ് 

നെറ്റ്ഫ്ലിക്സിലെ ഓരോ വിഡിയോയും കണ്ട് അനുയോജ്യ ടാഗുകൾ എഴുതിച്ചേർക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഹൊറർ സീരീസിലുള്ള സിനിമയാണെങ്കിൽ ‘ഹൊറർ’ എന്ന ടാഗ് നൽകും. സയൻസ് ഫിക്‌ഷൻ ആണെങ്കിൽ ‘സൈ–ഫൈ’ എന്നാണു ടാഗ്. ചിലപ്പോൾ ‘സൈ ഫൈ ത്രില്ലേഴ്സ് എബൗട് ടെക്നോളജി ഗോൺ റോങ്’ എന്ന വിഭാഗത്തിൽ ആ സിനിമ ഉൾപ്പെടുത്തും. ഇത്തരത്തിൽ ഓരോ വിഡിയോയ്ക്കും അനുയോജ്യമായ ടാഗുകൾ അഥവാ മെറ്റാഡേറ്റകൾ നൽകുന്നത് ഉപഭോക്താക്കൾക്കു ഗുണം ചെയ്യും. 

ഉദാഹരണത്തിന് സ്പോർട്സ് എന്ന കീവേഡ് നെറ്റ്ഫ്ലിക്സിൽ സെർച് ചെയ്താൽ അതുമായി ബന്ധപ്പെട്ട വിഡിയോകളും സിനിമയുമൊക്കെ റിസൽറ്റ് ആയി ലഭിക്കുന്നത് ഇത്തരം ടാഗുകൾ ആ വിഡിയോകളിൽ ഉള്ളതുകൊണ്ടാണ്.

നിയമനവഴി കഠിനം
കേട്ടാൽ വളരെ സുഖമുള്ള ജോലിയാണെന്നു തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ. വലിയ മത്സരം നിലനിൽക്കുന്ന ഡിജിറ്റൽ എന്റർടൈൻമെന്റ് പ്ലാറ്റ്ഫോം രംഗത്ത് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുംവിധം കാര്യങ്ങൾ അവതരിപ്പിക്കണം. ആകാശത്തിനു താഴെയുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും എഴുതേണ്ടി വരും. കഴിഞ്ഞ തവണ രണ്ടിലേറെ ഘട്ടങ്ങളായാണു നെറ്റ്ഫ്ലിക്സ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പിനു കാഠിന്യം കൂടുതലാണെന്നർഥം.

ലോകത്ത് എവിടെ ഇരുന്നും ജോലി ചെയ്യാമെന്നതാണു മറ്റൊരു പ്രത്യേകത. ജോലി ലഭിച്ചാൽ തന്നെ നമുക്ക് ഇഷ്ടമുള്ള സിനിമകളും വെബ്സീരിസുമൊന്നും കാണാൻ സാധിക്കണമെന്നില്ല. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ജെയിംസ് ബോണ്ട് സിനിമകൾ കാണുന്നതു പോലെ തന്നെ മണിക്കൂറുകൾ നീളമുള്ള സയൻസ് ഡോക്യുമെന്ററികളും കാണേണ്ടിവരും. 

ഈ പണിക്കു താൽപര്യം തോന്നുന്നെങ്കിൽ ഇടയ്ക്കിടെ നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റ് പരിശോധിച്ചു നോക്കൂ. ടാഗറെ ക്ഷണിച്ചുകൊണ്ടുള്ള അവസരങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com