ADVERTISEMENT

ബാറ്ററികളോട് ഇഷ്ടം കൂടി അസ്‌ലം വില്ലനും പക്ഷികളുടെ പിന്നാലെ പോയി ജോബിൻ വർഗീസും നേടിയതു രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പിഎംആർഎഫ് (പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്). മലപ്പുറം കോട്ടയ്ക്കൽ ചട്ടിപ്പറമ്പ് വില്ലൻ മരയ്ക്കാറിന്റെയും ഹഫ്സത്തിന്റെയും മകൻ അസ്‌ലമിനു കെമിസ്ട്രിയിലും കോട്ടയം പാമ്പാടി പതിനൊന്നാം മൈൽ പറയിടത്തിൽ പി.എ. വർഗീസിന്റെയും വത്സമ്മയുടെയും മകൻ ജോബിനു ബയളോജിക്കൽ സയൻസിലുമാണു ഫെലോഷിപ്. ബാക്കി അവർ പറയട്ടെ.

Hot Seat
അസ്‌ലം: അപേക്ഷയ്ക്കൊപ്പം ഗവേഷണ വിഷയത്തെക്കുറിച്ചു കുറിപ്പും നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിൽ ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും ‌‌‌‌അതിലേ‌‌‌‌‌റെ ചോദിച്ചതു കെമിസ്ട്രിയിലെ അടിസ്ഥാന കാര്യങ്ങ‌‌ളാ​ണ്. ഗവേഷണാഭിരുചിയും വിഷയത്തിന്റെ ദേശീയ പ്രസക്തിയും നോക്കും.

ജോബിൻ: കഴിഞ്ഞ മേയിലും അപേക്ഷിച്ചിരുന്നു. അന്നു ബയളോജിക്കൽ സയൻസിലും ബയോമെഡിക്കൽ എൻജിനീയറിങ്ങിലുമായി 2 അഭിമുഖമുണ്ടായിരുന്നു. ഇത്തവണ ബയളോജിക്കൽ സയൻസ് മാത്രം. അതിലെ സമകാലിക കാര്യങ്ങൾ വരെ ചോദിച്ചു. മാത്‌സിൽനിന്നും ചോദ്യം വന്നു.

Turning Point
അസ്‌ലം: സൂറത്കൽ എൻഐടിയിലെ എംഎസ്‌സിക്കിടെ തിരുവനന്തപുരം ഐസറിൽ ഇന്റേൺഷിപ് ചെയ്തതാണു വഴിത്തിരിവായത്. അവിടെ സ്കൂൾ ഓഫ് ഫിസിക്സിലെ ഡോ. എം.എം. ഷൈജുമോൻ ബാറ്ററി ഗവേഷണത്തിലേക്കു വഴിതിരിച്ചു വിട്ടു.

ജോബിൻ: അഹമ്മദാബാദ് സെന്റർ ഫോർ എൻവയൺമെന്റൽ പ്ലാനിങ് & ടെക്നോളജിയിൽ ലാൻ‌ഡ്സ്കേപ് ആർക്കിടെക്ചർ പിജിക്കിടെ ചെയ്ത ഫീൽഡ് പ്രോജക്ടുകളാണു പക്ഷികളിലേക്കു വഴിമാറ്റിവിട്ടത്. തുടർന്ന് പോണ്ടിച്ചേരി സർവകലാശാലയിൽ ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയൻസിൽ പിജി ചെയ്തു.

Topic
അസ്‌ലം: മൊബൈലിലും ലാപ്ടോപ്പിലും മറ്റും ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററിയിൽ ലിഥിയത്തിനു പകരം സമാന ഇലക്ട്രോൺ ഘടനയുള്ള സോഡിയം ഉപയോഗിച്ചാലുള്ള മാറ്റങ്ങളെന്ത്  – ഐഐടി ബോംബെയിലെ ഗവേഷണത്തിന്റെ വിഷയം ഇതാണ്.

ജോബിൻ: ഭൂപ്രകൃതിയിലെ മാറ്റങ്ങൾ പക്ഷികളെ എങ്ങനെ ബാധിക്കുന്നുവെന്നാണ് തിരുപ്പതി ഐസറിലെ ഗവേഷണ വിഷയം. ജീവജാലങ്ങളുടെ വംശനാശ പ്രശ്ങ്ങളും ജൈവവൈവിധ്യ സംരക്ഷണവും പഠിക്കും. വന്യജീവി സംരക്ഷണ നയങ്ങൾ രൂപീകരിക്കാനും നടപ്പാക്കാനും ഇതു സഹായിക്കും.

എന്താണ് പിഎംആർഎഫ്
അതിസമർഥരായ ശാസ്ത്ര സാങ്കേതിക വിദ്യാർഥികൾക്ക് 70,000– 80,000 രൂപ പ്രതിമാസ ഫെലോഷിപ്പോടെ മികച്ച സ്ഥാപനങ്ങളിൽ 5 വർഷം ഗവേഷണം. വാർഷിക ഗ്രാന്റ് 2 ലക്ഷം രൂപ വീതം.

ഐഐഎസ്‌സി, ഐഐടി, എൻഐടി, ഐസർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ പഠിച്ചവരോ അവസാന വർഷ വിദ്യാർഥികളോ ആയിരിക്കണം. ഉയർന്ന ‘ഗേറ്റ്’ സ്കോറുള്ളവർക്കും അപേക്ഷിക്കാം. ഫെലോഷിപ് കിട്ടിയാൽ ഐഐഎസ്‌സി, ഐഐടികൾ എന്നിവ ഉൾപ്പെടെ ദേശീയ തലത്തിലെ മികച്ച 35 സ്ഥാപനങ്ങളിലൊന്നിൽ ഗവേഷണം നടത്തണം. www.pmrf.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com