വരുന്നു, ഡേറ്റ ബിസിനസിന്റെ കാലം
Mail This Article
പൗരന്മാരുടെ ഡേറ്റ രാജ്യത്തുതന്നെ സൂക്ഷിക്കണമെന്ന കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ഡേറ്റാ സെന്റർ പാർക്കുകളുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശം. ഇതു മുന്നിൽക്കണ്ട് ദക്ഷിണേന്ത്യയിൽ ‘ഡേറ്റാ പാർക്കുകൾ’ ഒരുക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചതു മാസങ്ങൾക്കു മുൻപാണ്. 70,000 കോടി രൂപയാണ് ഈ പദ്ധതിയുടെ മാത്രം മുതൽമുടക്ക്.
ചേർത്തല ഇൻഫോ പാർക്കിൽ 1,000 കോടിയുടെ ‘ഹൈപ്പർ ഡേറ്റാ സെന്റർ പാർക്ക്’ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റാക് ബാങ്ക് എന്ന കമ്പനിയാണു കേരളത്തിൽ ഡേറ്റാ പാർക്കുമായി എത്തുന്നത്.
പുതിയ ഡേറ്റാ നയത്തിന്റെ ഭാഗമായി വൻകിട ഇന്റർനെറ്റ് കമ്പനികൾക്ക് ഇന്ത്യയിലെ അവരുടെ ഡേറ്റ സൂക്ഷിക്കാൻ വലിയ തോതിൽ സെർവറുകൾ ആവശ്യമായി വരുമെന്നതിനാൽ ഡേറ്റാ സെന്റർ പാർക്കുകൾ വഴിത്തിരിവാകുമെന്നാണു വിലയിരുത്തൽ.
നിലവിൽ പല പ്രമുഖ ഇന്റർനെറ്റ് കമ്പനികളുടെയും ഡേറ്റാ സെന്ററുകൾ ഇന്ത്യയ്ക്കു പുറത്താണ്. പല കമ്പനികളും ഇക്കാരണത്താൽ ഇനി ഇന്ത്യയിലെ ഡേറ്റാ സെന്റർ സേവനദാതാക്കളെ ആശ്രയിക്കേണ്ടിവരും. ഡേറ്റാ സെന്ററുകളിൽ നെറ്റ്‌വർക്കിങ് വിദഗ്ധർക്കു രാജ്യമാകെ അവസരങ്ങൾ ലഭിക്കും.
ആരോഗ്യ രംഗത്തിന് 7000 കോടി അധികം നീക്കി വച്ചിട്ടുണ്ട്. ചികിത്സാ രേഖകൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കാനും ഡിജിറ്റൽവൽക്കരണത്തിനുമാണു തുക പ്രധാനമായും ചെലവഴിക്കപ്പെടുക. ആരോഗ്യമേഖലയിൽ പതിനായിരക്കണക്കിനു തൊഴിലവസരങ്ങളാണ് ഇതു സൃഷ്ടിക്കുകയെന്ന് ഫൈനോട്സ് സഹസ്ഥാപകൻ റോബിൻ അലക്സ് പണിക്കർ ചൂണ്ടിക്കാട്ടി.
ഗ്രാമങ്ങളിലേക്കു ഭരത് നെറ്റ് വരുന്നതോടെ ഡിജിറ്റൽ സൗകര്യങ്ങൾ ഉള്ളവരും ഇല്ലാത്തവരും എന്ന വ്യത്യാസം അവസാനിക്കും. കുഗ്രാമത്തിൽവരെ ഇന്റർനെറ്റും സ്മാർട് ഫോണുകളും വരും. പക്ഷേ ഇതിലെല്ലാം ഉപരിയാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിനുള്ള ദേശീയ മിഷൻ എന്ന് ഐടി വിദഗ്ധൻ ജി. വിജയരാഘവൻ ചൂണ്ടിക്കാട്ടി.