ADVERTISEMENT

മരണ വീടുകളുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിചിത്രമായ ജോലിയാണ് പ്രഫഷനൽ മോണേഴ്സ് അഥവാ ‘മരണവീട്ടിലെ വിലാപക്കാർ’. ഈജിപ്ഷ്യൻ, ചൈനീസ് സംസ്കാരങ്ങളുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകൾക്കു മുൻപ് ഉടലെടുത്ത ഈ ജോലി ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശവസംസ്കാരം നടക്കുന്ന വീടുകളിൽ പോയി കരയുക എന്നതാണ് ഇവരുടെ ജോലി. ഇന്ത്യയിൽ രാജസ്ഥാനിലും ഇത്തരം ആളുകളുണ്ട്. ചില രാജ്യങ്ങളിൽ ഇതു വരുമാനമുണ്ടാക്കാനുള്ള മാർഗമാണെങ്കിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്തരം ആളുകൾ സംസ്കാരത്തിന്റെ ഭാഗമാണ്.

വാടകയ്ക്കെടുക്കാം കരയുന്നവരെ
ഇംഗ്ലണ്ടിലെ എസെക്സിൽ ‘റെന്റ് എ മോണർ’ എന്നൊരു കമ്പനിയുണ്ട്. അപരിചിതരുടെ വീടുകളിൽ വന്നു ബന്ധുക്കളെപ്പോലെ അഭിനയിച്ചു മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാൻ ഇവർ ആളുകളെ ഏർപ്പാടാക്കിത്തരും. മണിക്കൂറിൽ 45 യൂറോയാണു പ്രതിഫലം. ഏകദേശം 3500 രൂപ ! മരണവീടുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുപോകുന്നു എന്നൊരു തോന്നലുണ്ടെങ്കിൽ കമ്പനിയുമായി ബന്ധപ്പെടാം; ആവശ്യത്തിന് ആളെ ഇറക്കിത്തരും. ചൈനയിൽ ഇതു വലിയൊരു കലാപരിപടിയാണ്. പാട്ടും നൃത്തവും അഭിനയവുമൊക്കെയായി ഇവർ മരണവീടിനെ ദുഖഃസാന്ദ്രമാക്കും. ചടങ്ങിന് മുൻപ് ഇവർ വീടുകളിലെത്തി ബന്ധുക്കളോടു സംസാരിച്ചു മരിച്ചയാളുടെ ജീവിതം മനസ്സിലാക്കും. (അതനുസരിച്ച് വേണമല്ലോ അഭിനയിക്കാൻ).

രാജസ്ഥാനിലെ രുദാലിമാർ
ഇന്ത്യയിൽ രാജസ്ഥാനിലാണ് ഇത്തരം വിലാപക്കാരെ കാണാൻ സാധിക്കുന്നത്. ‘രുദാലി’ എന്നാണ് ഇവർ അറിയപ്പെടുന്നത്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആചാരമാണിത്. ഉയർന്ന ജാതിയിലുള്ള സ്ത്രീകൾ മരണവീടുകളിൽ കരയുന്നത് മോശമായി കരുതിയിരുന്നു. അത്തരം വീടുകളിൽ മരണം നടന്നാൽ കരയാൻ രുദാലിമാരെത്തും. ഒരു പരിചയവുമില്ലാത്ത ആളാണു മരിച്ചുകിടക്കുന്നതെങ്കിലും ഇവർ ഉറക്കെ കരയും. നമ്മുടെ നാട്ടിൽ ശവസംസ്കാരത്തിന് പാട്ടു പാടുന്നവരും ഇവന്റ് മാനേജ്മെന്റ് ടീമുകളുമൊക്കെ ഉണ്ടെങ്കിലും വാടകയ്ക്കു കരയുന്നവരെ കണ്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com